കോട്ടയം: ഓരോ പ്രളയക്കെടുതിയും കുട്ടനാടൻ കർഷകർക്കു കണ്ണീർക്കാലമാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ അതിരിടുന്ന കുട്ടനാട്ടിൽ ഈ ദിവസങ്ങളിൽ മൂന്നൂറിലേറെ പാടശേഖരങ്ങളിലായി മടവീഴ്ചയിലും കുത്തൊഴുക്കിലും പന്തീരായിരം ഏക്കർ വിരിപ്പുകൃഷി ചെളിയിൽ ആഴ്ന്നു പോയി. കരിമേഘങ്ങൾക്കു കീഴിൽ മടവീഴ്ചകളെ ആധിവേദനയോടെ നോക്കിക്കാണുകയാണ് കടംകയറിയ കർഷകസമൂഹവും ഇവർക്കു താങ്ങായ തൊഴിലാളികളും. പുഞ്ചക്കൊയ്ത്തിന്റെ നഷ്ടം നികത്താൻ മീൻ, പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞവർക്കും തീരാനഷ്ടങ്ങളുടെ കണ്ണീരോണമാണ് വരാനിരിക്കുന്നത്.
ഒട്ടേറെ മീൻപാടങ്ങളിലും താത്ക്കാലിക കുളങ്ങളിലുംനിന്ന് വിവിധ വളർച്ചയിലെത്തിയ മത്സ്യങ്ങൾ അപ്പാടെ ഒഴുകിപ്പോയതിൽ കോടികളുടേതാണ് നഷ്ടം. വൈക്കം, കുമരകം, ആർപ്പൂക്കര, അയ്മനം പ്രദേശങ്ങളിൽ മാത്രം അന്പതോളം പാടശേഖരങ്ങളിൽ കർഷകരുടെ മത്സ്യകൃഷിയുണ്ടായിരുന്നു. വിഷം കലരാത്ത മീൻ വിറ്റ് ഇക്കൊല്ലം ഏറെപ്പേർ നേട്ടമുണ്ടാക്കിയതോടെ നെല്ലിന് അവധി പറഞ്ഞ് മീൻ കൃഷി തുടങ്ങിവർ ഏറെയാണ്. കുളങ്ങൾക്കു വേലിയും സംരക്ഷണ വലയും തീറ്റയും മീൻകുഞ്ഞുങ്ങളുടെ വിലയുമൊക്കെ യായി ലക്ഷങ്ങൾ മുടക്കിയവർക്ക് നയാ പൈസ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾക്കും വകയില്ല.
കിഴക്കൻവെള്ളം തീരങ്ങളെ വകഞ്ഞതോടെ വീടുകളിലും ഫാമുകളിലും ആടുമാടുകളും ഇതര വളർത്തുജീവികളും ചത്തൊഴുകി. വളർത്തുമൃഗങ്ങളെ കെട്ടഴിച്ചു വിട്ടശേഷം ജീവനുമായി വീടൊഴിയുന്നവരുടെ പെടാപ്പാടുകളാണ് കുട്ടനാടൻ ഗ്രാമങ്ങളിൽ കാണാനാകുന്നത്. ചെളിമണ്ണ് കോരിക്കൂട്ടി നട്ടുവളർത്തിയ തെങ്ങിൻതൈകളും ഇതര ഫലവൃക്ഷങ്ങളും വെള്ളക്കെട്ടിൽ മുങ്ങിനിന്നു ചീയുകയാണ്. കായ്ഫലമുള്ള തെങ്ങുകൾക്കു മഞ്ഞളിപ്പുരോഗവും വ്യാപകമായി.
കഴിഞ്ഞമാസങ്ങളിൽ കൊയ്തു സപ്ലൈകോയ്ക്കു വിറ്റ പുഞ്ചനെല്ലിന്റെ പണം പൂർണമായി ഇപ്പോഴും കർഷകർക്കു കിട്ടിയിട്ടില്ല. കടം വാങ്ങി വിത്തും വളവും വാങ്ങിയാണ് വീണ്ടും വിരിപ്പുകൃഷിയിറക്കാൻ കുട്ടനാട്ടിലെ കർഷകർ നിർബന്ധിതരായത്. ഓണവിപണി മുന്നിൽക്കണ്ട് വാഴയും കപ്പയും പച്ചക്കറിയും മറ്റു നടീൽ കൃഷികളും ഇറക്കിയവർ ഏറെപ്പേരാണ്. വിളവെത്താറായ കപ്പയും വാഴയും വെള്ളക്കെട്ടിൽ ചീഞ്ഞു. പച്ചക്കറികൃഷിയും വെള്ളത്തിലായി. ദുരിതങ്ങളുടെ ഓണവാരം എത്തുന്പോൾ കുട്ടനാടൻ ജനതയ്ക്കു കിടപ്പാടവും പ്രളയത്തിൽ അന്യമായിരിക്കുന്നു. ജീവിതത്തിന്റെ അധ്വാനം തുടർപ്രളയങ്ങളിൽ മുങ്ങിത്താഴുന്ന ദയനീയാവസ്ഥയാണ് കായൽപോലെ പ്രളയം തിങ്ങിയ പ്രദേശങ്ങളിൽ കാണാനാവുക.
വീടും അധ്വാനവും മുങ്ങിമറിയുന്പോൾ രക്ഷനേടി ബോട്ടിലും ടിപ്പറിലും സുരക്ഷാകേന്ദ്രങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇവരെല്ലാം. ചിലർ ചങ്ങനാശേരിയിലേക്ക്, ചിലർ തിരുവല്ലയിലേക്ക്. കുറേപ്പേർ ആലപ്പുഴയിലേക്ക്. മടങ്ങിയെത്തുന്പോൾ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ജീവിതമാണ് പ്രളയങ്ങളുടെ നീക്കിയിരുപ്പ്.
വീടുകളും തൊഴുത്തുകളും വിണ്ടുകീറി നിലംപൊത്തുന്ന സാഹചര്യം. വിഷപ്പാന്പുകളും ക്ഷുദ്രജീവികളും കീടങ്ങളും വരുംദിനങ്ങളിൽ സ്വൈര്യം കെടുത്തും. കുടിവെള്ളസ്രോതസുകൾ മൂടി വെള്ളം മലിനമായിരിക്കെ ഇവർക്ക് കുടിവെള്ളം മുതൽ അവശ്യസാധനങ്ങൾ വരെ വിലയ്ക്കു വാങ്ങേണ്ടിവരും.
റെജി ജോസഫ്
ഒട്ടേറെ മീൻപാടങ്ങളിലും താത്ക്കാലിക കുളങ്ങളിലുംനിന്ന് വിവിധ വളർച്ചയിലെത്തിയ മത്സ്യങ്ങൾ അപ്പാടെ ഒഴുകിപ്പോയതിൽ കോടികളുടേതാണ് നഷ്ടം. വൈക്കം, കുമരകം, ആർപ്പൂക്കര, അയ്മനം പ്രദേശങ്ങളിൽ മാത്രം അന്പതോളം പാടശേഖരങ്ങളിൽ കർഷകരുടെ മത്സ്യകൃഷിയുണ്ടായിരുന്നു. വിഷം കലരാത്ത മീൻ വിറ്റ് ഇക്കൊല്ലം ഏറെപ്പേർ നേട്ടമുണ്ടാക്കിയതോടെ നെല്ലിന് അവധി പറഞ്ഞ് മീൻ കൃഷി തുടങ്ങിവർ ഏറെയാണ്. കുളങ്ങൾക്കു വേലിയും സംരക്ഷണ വലയും തീറ്റയും മീൻകുഞ്ഞുങ്ങളുടെ വിലയുമൊക്കെ യായി ലക്ഷങ്ങൾ മുടക്കിയവർക്ക് നയാ പൈസ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾക്കും വകയില്ല.
കിഴക്കൻവെള്ളം തീരങ്ങളെ വകഞ്ഞതോടെ വീടുകളിലും ഫാമുകളിലും ആടുമാടുകളും ഇതര വളർത്തുജീവികളും ചത്തൊഴുകി. വളർത്തുമൃഗങ്ങളെ കെട്ടഴിച്ചു വിട്ടശേഷം ജീവനുമായി വീടൊഴിയുന്നവരുടെ പെടാപ്പാടുകളാണ് കുട്ടനാടൻ ഗ്രാമങ്ങളിൽ കാണാനാകുന്നത്. ചെളിമണ്ണ് കോരിക്കൂട്ടി നട്ടുവളർത്തിയ തെങ്ങിൻതൈകളും ഇതര ഫലവൃക്ഷങ്ങളും വെള്ളക്കെട്ടിൽ മുങ്ങിനിന്നു ചീയുകയാണ്. കായ്ഫലമുള്ള തെങ്ങുകൾക്കു മഞ്ഞളിപ്പുരോഗവും വ്യാപകമായി.
കഴിഞ്ഞമാസങ്ങളിൽ കൊയ്തു സപ്ലൈകോയ്ക്കു വിറ്റ പുഞ്ചനെല്ലിന്റെ പണം പൂർണമായി ഇപ്പോഴും കർഷകർക്കു കിട്ടിയിട്ടില്ല. കടം വാങ്ങി വിത്തും വളവും വാങ്ങിയാണ് വീണ്ടും വിരിപ്പുകൃഷിയിറക്കാൻ കുട്ടനാട്ടിലെ കർഷകർ നിർബന്ധിതരായത്. ഓണവിപണി മുന്നിൽക്കണ്ട് വാഴയും കപ്പയും പച്ചക്കറിയും മറ്റു നടീൽ കൃഷികളും ഇറക്കിയവർ ഏറെപ്പേരാണ്. വിളവെത്താറായ കപ്പയും വാഴയും വെള്ളക്കെട്ടിൽ ചീഞ്ഞു. പച്ചക്കറികൃഷിയും വെള്ളത്തിലായി. ദുരിതങ്ങളുടെ ഓണവാരം എത്തുന്പോൾ കുട്ടനാടൻ ജനതയ്ക്കു കിടപ്പാടവും പ്രളയത്തിൽ അന്യമായിരിക്കുന്നു. ജീവിതത്തിന്റെ അധ്വാനം തുടർപ്രളയങ്ങളിൽ മുങ്ങിത്താഴുന്ന ദയനീയാവസ്ഥയാണ് കായൽപോലെ പ്രളയം തിങ്ങിയ പ്രദേശങ്ങളിൽ കാണാനാവുക.
വീടും അധ്വാനവും മുങ്ങിമറിയുന്പോൾ രക്ഷനേടി ബോട്ടിലും ടിപ്പറിലും സുരക്ഷാകേന്ദ്രങ്ങളിലേക്കുള്ള പ്രയാണത്തിലാണ് ഇവരെല്ലാം. ചിലർ ചങ്ങനാശേരിയിലേക്ക്, ചിലർ തിരുവല്ലയിലേക്ക്. കുറേപ്പേർ ആലപ്പുഴയിലേക്ക്. മടങ്ങിയെത്തുന്പോൾ സ്വന്തമെന്നു പറയാൻ ഒന്നുമില്ലാത്ത ജീവിതമാണ് പ്രളയങ്ങളുടെ നീക്കിയിരുപ്പ്.
വീടുകളും തൊഴുത്തുകളും വിണ്ടുകീറി നിലംപൊത്തുന്ന സാഹചര്യം. വിഷപ്പാന്പുകളും ക്ഷുദ്രജീവികളും കീടങ്ങളും വരുംദിനങ്ങളിൽ സ്വൈര്യം കെടുത്തും. കുടിവെള്ളസ്രോതസുകൾ മൂടി വെള്ളം മലിനമായിരിക്കെ ഇവർക്ക് കുടിവെള്ളം മുതൽ അവശ്യസാധനങ്ങൾ വരെ വിലയ്ക്കു വാങ്ങേണ്ടിവരും.
റെജി ജോസഫ്