മലപ്പുറം: കേരള കോണ്ഗ്രസിന്റെ ഐക്യമാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പാർട്ടി നേതൃത്വം നൽകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പാണു പ്രധാനം. ഇതിനാവശ്യമായ പരിഹാര നടപടികളെന്തോ അതുമായി മുന്നോട്ടു പോകും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിലെ റിപ്പോർട്ട് സമിതിയിൽ അവതരിപ്പിച്ചിരുന്നു. കോണ്ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചിച്ച് തുടർപ്രവർത്തനങ്ങൾ സജീവമാക്കും. പ്രശ്നങ്ങൾ പരിഹരിക്കേണ്ട സമയമാണിതെന്നും വൈകാതെ അനുകൂല തീരുമാനമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, കെ.പി.എ. മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസമദ് സമദാനി, പി.വി. അബ്ദുൾ വഹാബ് എംപി, എം.കെ. മുനീർ എംഎൽഎ എന്നിവർ പങ്കെടുത്തു.
പ്രവാസി മലയാളികൾ പലരും ജീവിതത്തിനും മരണത്തിനുമിടയിലാണ്. രോഗികളുടെ എണ്ണം വർധിച്ചതിനാൽ ചികിത്സ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാർ വിമാനം ഏർപ്പെടുത്തിയെങ്കിലും അതു കാര്യക്ഷമമായി നടപ്പിലായില്ല. അതിനു ശേഷം സന്നദ്ധ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി. എന്നാൽ വ്യത്യസ്ത നിബന്ധനകൾ വച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തടസം നിൽക്കുകയാണ്.
എല്ലാവരെയും കബളിപ്പിക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. നിരക്കിന്റെ പേരിൽ തർക്കിച്ച് അവരുടെ സ്വപ്നങ്ങളെ തകർക്കരുത്. നിരക്കാണ് വിഷയമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതു വഹിക്കാനോ സബ്സിഡി നിരക്കിൽ ടിക്കറ്റ് അനുവദിക്കാനോ തയാറാകണം.