ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങിനിന്ന താരമായിരുന്നു മുരളി. മുരളി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളിൽ നിന്നു മായാതെ നിൽക്കുന്നവയാണ്. നെയ്ത്തുകാരൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരവും മുരളിക്കു ലഭിച്ചിരുന്നു.
മുരളിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു ലാൽസലാം. വേണു നാഗവളളി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മുരളി, ഗീത, ഉർവശി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
സ്റ്റീഫൻ നെട്ടൂരാനായി മോഹൻലാൽ എത്തിയ ചിത്രത്തിൽ ഡി.കെ. ആന്റണി എന്ന കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചിരുന്നത്. ചെറിയാൻ കൽപകവാടിയുടെ കഥയിലാണ് വേണു നാഗവളളി ലാൽസലാം അണിയിച്ചൊരുക്കിയത്.
ലാൽസലാം സിനിമയിലേക്ക് മുരളിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ഒരഭിമുഖത്തിൽ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന വേഷത്തിന് അവസാനം നറുക്കുവീണത് മുരളിക്കാണെന്ന് തിരക്കഥാകൃത്ത് പറയുന്നു.
""ഞാൻ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്ളാറ്റിലായിരുന്നു മുരളി താമസിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന്റെ ഫോണ് പോലും എന്റെ ഫോണ് നന്പറായിരുന്നു. ആ സമയത്താണ് ലാൽസലാം എഴുതുന്നത്. അന്ന് വേണുചേട്ടൻ എന്റെ മുറിയിൽ വരുന്നു, ഞങ്ങളുടെ എഴുത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് മുരളി വരുന്നത്.
മുരളി വിചാരിച്ചിരുന്നില്ല അന്നൊന്നും മുരളി അഭിനയിക്കുമെന്ന്. ഞങ്ങളും വിചാരിക്കുന്നില്ല. നെട്ടുരാന്റെ കാരക്ടറിൽ മോഹൻലാലും ഡി.കെ ആന്റണിയായി ഒന്നുകിൽ മമ്മൂട്ടിയോ അല്ലെങ്കിൽ സുരേഷ് ഗോപിയോ ആണു മനസിലുണ്ടായിരുന്നത്. അന്ന് അങ്ങനെയെ ചിന്തിക്കാൻ കഴിയുകയുള്ളു.
അങ്ങനെയിരിക്കെ ഞാൻ വേണുചേട്ടനോട് ചോദിച്ചു. നമുക്ക് ഡി.കെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് കൊടുത്താലോ എന്ന്. അപ്പോ വേണുചേട്ടനും പറഞ്ഞു, ഞാനും അത് പറയാൻ തുടങ്ങുവാരുന്നു എന്ന്. അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾക്കൊക്കെ അറിയാം. വൈകുന്നേരം ആയപ്പോ എന്ത് വന്നാലും ഈ ക്യാരക്ടറ് മുരളി തന്നെ ചെയ്താ മതിയെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു.
അന്ന് ലാലും ഞങ്ങളുടെ തീരുമാനത്തെ അനുകൂലിച്ചു. അദ്ദേഹം വരട്ടെ നല്ലൊരു ആക്ടറല്ലെ എന്ന് പറഞ്ഞു. മുരളി വൈകുന്നേരം വന്നപ്പോ മുരളിയാണ് ഇത് ചെയ്യുന്നതെന്ന് പറഞ്ഞു. ഞെട്ടിക്കൊണ്ട് മുരളി പറഞ്ഞു: ഞാനോ..? മുരളി ത്രില്ലിലായി.
അങ്ങനെ മുരളിയുമായിട്ട് ആ സിനിമ ചെയ്തു. മുരളി ഗംഭീരമായിട്ട് പെർഫോം ചെയ്തു. മുരളി ഒരു വലിയ നടനായി അംഗീകരിക്കപ്പെട്ട സിനിമയായിരുന്നു അത്- ചെറിയാൻ കല്പകവാടി പറഞ്ഞു.