മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ എൻ.എൻ. പിള്ള, തിലകന്, ഇന്നസെന്റ്, ഭീമൻ രഘു, മുകേഷ്, പറവൂർ ഭരതൻ, ജനാർദ്ദനൻ,ജോണി , സിദ്ദിഖ്, ജഗദീഷ്, കനക, ഫിലോമിന തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്.
നാടകവേദിയില്‍ നിന്ന് എന്‍.എൻ. പിള്ള സിനിമയിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ബദ്ധശത്രുതയും അതിനിടയിലെ രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഗോഡ് ഫാദറിലെ ഗാനങ്ങളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
സിനിമയുടെ കാസ്റ്റിംഗില്‍ തുടക്കത്തില്‍ ഭീമന് രഘു ഉണ്ടായിരുന്നില്ല. അവസാനനിമിഷമായിരുന്നു താരം ഈ ചിത്രത്തിലേക്ക് എത്തിയത്. പകരക്കാരനായെത്തി കൈയടി നേടുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്ന സിദ്ദിഖും ലാലും ചേര്‍ന്ന് ഭീമന് രഘുവിന് നല്‍കിയത്. ആ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടന് നെടുമുടി വേണുവിനെയാണ്.
ആ സമയം നെടുമുടി വേണുവിന് തിരക്കായതിനാല്‍ 'ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്കാന് കഴിഞ്ഞില്ല. പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്റെ മനസ്സില്‍ വരുന്നത്.
അങ്ങനെ ഭീമന് രഘുവിനെ ആ റോളിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. നാടക നടനായ ഭീമന് രഘുവിന്റെ അച്ഛനും ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ അച്ഛനും മകനും ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായി മാറുകയായിരുന്നു ഗോഡ്ഫാദര്.