മിമിക്രിരംഗത്തു നിന്നു മലയാള സിനിമയിൽ എത്തി വില്ലന്‍ വേഷത്തിലൂടെ പ്രിയതാരമായി മാറിയ നടനാണ് എന്‍.എഫ്. വര്‍ഗീസ്. അദ്ദേഹത്തിന് മലയാളത്തില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു ആകാശദൂത്. ചിത്രത്തിലെ പാല്ക്കാരന് കേശവന് എന്ന വില്ലനെ അഭിനയംകൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും എൻഎഫ് മികച്ചതാക്കി.
ആകാശദൂതിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മുന്‍പു നല്കിയ അഭിമുഖത്തില്‍ ആ കഥാപാത്രത്തിലേക്ക് എന്‍.എഫ്. വര്‍ഗീസ് കടന്നു വന്നതുമായി ബന്ധപ്പെട്ട് രസകരമായൊരു സംഭവം പങ്കുവച്ചിരുന്നു.
താഴ്വാരം എന്ന സിനിമയിലൂടെ മലയാളിക്ക് സുപരിചിതനായി മാറിയ സലിം ഗൗസിനെയായിരുന്നു ആദ്യം ഈ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ സലിം ഗൗസിന് ഉണ്ടായ അസൗകര്യമാണ് എന്‍എഫിന് അനുഗ്രഹമായത്. വ്യത്യസ്തനായൊരു വില്ലനെ തേടുന്നതിനിടയില്‍ വര്‍ഗീസിന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു.അദ്ദേഹത്തിന്റെ ശബ്ദം തന്നെയായിരുന്നു ആകര്‍ഷകഘടകം.
വേഷം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അന്ന് രാത്രി തന്നെ പനന്പിള്ളി നഗറിലുളള എന്റെ വീട്ടില്‍ വര്‍ഗീസ് എത്തി. പക്ഷേ,കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വര്‍ഗീസ് ഞെട്ടി. വേറൊന്നുമല്ല, വര്‍ഗീസിന് വണ്ടിയോടിക്കാന്‍ അറിയില്ല. ആ കഥാപാത്രമാണെങ്കില്‍ വാഹനമോടിക്കുന്നയാളുമാണ്. ഇക്കാര്യം മനസിലാക്കിയ വര്‍ഗീസ് വിഷമത്തിലായെങ്കിലും വണ്ടിയോടിക്കാന്‍ അറിയില്ലെന്ന് ആരോടും പറയരുതെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്ച കൂടി സമയമുള്ളതിനാല്‍ അതിനുള്ളില്‍ ശരിയാക്കാം എന്നും പറഞ്ഞിട്ടാണ് വര്‍ഗീസ് അന്ന് പോയത്.
നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ വര്‍ഗീസ് വീണ്ടും എന്നെ കാണാന്‍ വന്നു. അതും സ്വന്തമായി ഫോര്‍ വീലര്‍ ഓടിച്ചുകൊണ്ട്! ലഭിച്ച വേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നു രാത്രി തന്നെ എന്‍ എഫ് വര്‍ഗീസ് ഏതോ ഡ്രൈവിംഗ് സ്കൂളില്‍ ചേരുകയായിരുന്നു- ഡെന്നീസ് ജോസഫ് പറയുന്നു.