മണ്മറഞ്ഞ പ്രശസ്ത സംവിധായകനായ ഐ.വി. ശശിയുടെ സ്മരണാര്‍ഥം ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്കാരിക സംഘടന സംഘടിപ്പിച്ച പ്രഥമ ഐ.വി. ശശി ചലച്ചിത്രപുരസ്കാര വിജയികളെയും ഷോര്‍ട്ട് ഫിലിം ജനറല്‍, കാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും, മ്യൂസിക്കല്‍ ആല്‍ബം ഫെസ്റ്റിവലിന്റെയും വിജയികളെയും സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പ്രഖ്യാപിച്ചു.
2019ല്‍ റിലീസ് ചെയ്ത മുഖ്യധാരാ സിനിമകളില്‍ നിന്ന് മികച്ച നവാഗത സംവിധായകനെയും
മികച്ച രണ്ടാമത്തെ നവാഗത സംവിധാകനെയുമാണ് ജൂറി ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
2019ലെ മികച്ച നവാഗത സംവിധായകനുള്ള ഐ.വി.ശശി ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹനായത് ഹെലന് എന്ന ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറാണ്. മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം ’ ഉയരെ ’ എന്ന ചിത്രത്തിന്റെ സംവിധായകന് മനു അശോകൻ കരസ്ഥമാക്കി. ഹെലന്, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ മികച്ച പ്രകടനത്തിന് നടി അന്നാ ബെന്‍ മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്ശത്തിനര്ഹയായി.
തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന് റോഷന് ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി.ബി.കെ.മേനോന് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രശസ്ത സംവിധായകരായ ഹരിഹരന്, പ്രിയദര്ശന് , പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാര്യര്‍ എന്നിവരാണ് വിധിപ്രഖ്യാപനം നടത്തിയത്.
കോവിഡിന് ശേഷം എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നവാഗത സംവിധായകന് 50,000 രൂപയും കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് ലഭിക്കുക. രണ്ടാം സ്ഥാനത്തിനര്‍ഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും.
ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ നടിക്ക് ലഭിക്കുന്നത് അനശ്വര സംവിധായകന് കെ.ജി.ജോര്‍ജിന്റെ പേരില്‍ ചലച്ചിത്ര മലയാള കൂട്ടായ്മയായ കെ.ജി.ജോര്‍ജ് സെന്റര്‍ ഫോര്‍ സിനിമയുടെ പേരില്‍ നല്കുന്ന ശില്പവും പ്രശസ്തിപത്രവുമാണ്. ഈ അവാര്‍ഡ് സ്പോണ്സര് ചെയ്യുന്നത് സംവിധായകന് ശ്യാംധറിന്റെ സ്ഥാപനമായ വെസ്റ്റ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ടെക്നോളജി ആണ്.
ഐ.വി.ശശിയുടെ ശിഷ്യന്മാരായ ജോമോന്, പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവരാണ് ഐ.വി.ശശി ചലച്ചിത്ര പുരസ്കാരത്തിന്റെയും ഷോര്‍ട്ട് ഫിലിം , മ്യൂസിക്കല്‍ ആല്‍ബം പുരസ്കാരങ്ങളുടെയും രക്ഷാധികാരികള്‍.
ഐ.വി. ശശിയുടെ പത്നിയും നടിയുമായ സീമയുടെ അനുഗ്രഹാശിസുകളോടെ നടത്തിയ ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പിന്റെ പ്രസിഡന്റ് ജസ്റ്റിന് തച്ചില്‍, ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ഫെഫ്ക, എഐഎഫ്ഇസി എന്നിവയുടെ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, മാക്ട ചെയര്മാന് ജയരാജ്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്.വിജയന്, നിര്‍മാതാക്കളായ പി.വി.ഗംഗാധരന്, ലിബര്‍ട്ടി ബഷീര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വരുംവര്‍ഷങ്ങളില്‍ ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരെയും നടീ നടന്മാരെയും മികവിന്റെ അടിസ്ഥാനത്തില്‍ ഐ.വി.ശശി ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കുവാന്‍ ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിട്ടുണ്ട്.
മ്യൂസിക്ക് ആല്‍ബം വിഭാഗത്തില്‍, കാപ്പിച്ചാന്‍ നിര്‍മിച്ച "ഓണമാണ്' എന്ന ഗാനം ഏറ്റവും നല്ല ആല്‍ബത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഈ ആൽബത്തിന് ഗാനമെഴുതിയ കവിപ്രസാദ് ഗോപിനാഥിനാണ് ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം.
സംഗീതസംവിധായകനുള്ള അവാര്‍ഡ് റിത്വ എന്ന ആല്‍ബത്തിന് സുദീപ് പാലനാട് കരസ്ഥമാക്കി. ഏറ്റവും നല്ല ആല്‍ബം സംവിധായകനുള്ള പുരസ്കാരം ചന്ദ്രേട്ടായനം എന്ന ആല്‍ബമൊരുക്കിയ ആദിത്യ ചന്ദ്രശേഖരനു ലഭിച്ചു.
കാമ്പസ് വിഭാഗത്തില്‍ മികച്ച സംവിധായകനായി കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സിലെ ഷജിന്‍ സാം തെരഞ്ഞെടുക്കപ്പെട്ടു. ഇവിടുത്തെ തന്നെ വിദ്യാർഥികൾ നിർമിച്ച ഭ്രമണം ആണ് മികച്ച കാമ്പസ് ഹ്രസ്വചിത്രം.
പ്രവാസി വിഭാഗത്തിൽ മികച്ച ചിത്രമായി ദൗഫല്‍ അന്തിക്കാട് നിര്‍മിച്ച കടലാഴം തെരഞ്ഞെടുക്കപ്പെട്ടു. ജാന്‍വി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന് രഞ്ജീഷ് മുണ്ടയ്ക്കലാണ് ഈ വിഭാഗത്തിൽ മികച്ച സംവിധായകൻ.
ജനറല്‍ വിഭാഗത്തില്‍ പേര് മുസ്താക് അലി എന്ന ചിത്രത്തിലെ അഭിനയത്തിന് ഷിജു പവിത്രൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്‍ജെപി ഫിലിംസ് നിര്‍മിച്ച സോറി ഫോര്‍ യുവര്‍ ലോസ് എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു. അതിര് എന്ന ഹ്രസ്വചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.