കോവിഡ് ഭീഷണിയെയും പ്രകൃതിക്ഷോഭത്തെയും മറികടന്ന് പൂര്‍ണമായി ഔട്ട്ഡോറില് സാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ "അമീറ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. കോവിഡിനെ തുടര്‍ന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളികൾ ഏറ്റെടുത്ത് തന്റെ ആദ്യചിത്രം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം വൈറലാണ്.
പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമൊക്കെ യഥാര്‍ഥ ഭാവത്തോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണെന്നു മുഹമ്മദ് റിയാസ് പറയുന്നു.
ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന് ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.
ഇവര്‍ക്കൊപ്പം കോട്ടയം രമേഷ്, കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ രചന അനൂപ് ആര്. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ജിഡബ്ല്യുകെ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ ചിത്രം നിര്‍മിക്കുന്നു.
കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലുവിളികാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നതെന്നു സംവിധായകൻ റിയാസ് മുഹമ്മദ് പറയുന്നു.
മഴയ്ക്കു പിന്നാലെ പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായതോടെ ലൊക്കേഷനില്‍ നിന്നും പുറത്തിറങ്ങാനാവാത്ത വിധം ഒറ്റപ്പെട്ടു പോയി. പ്രീ പ്രൊഡക്ഷന്‍ സമയത്ത് ആര്‍ട്ടിസ്റ്റിനെ കാണാന്‍ പോയപ്പോൾ കാര്‍ അപകടത്തിൽപെട്ടു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
ഷൂട്ടിംഗിന്റെ ആദ്യദിനം ആദ്യഷോട്ടിനു ആക്ഷന്‍ പറയുമ്പോള്‍ റിയാസിന്റെ അമ്മയ്ക്ക് പക്ഷാഘാതവും അപസ്മാരവും വന്ന് ഐസിയുവിലായി. ഇത്തരത്തിൽ മാനസികമായുള്ള പല വേദനകളും പിന്നിട്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നും സംവിധായകൻ പറയുന്നു.