താരസംഘടനയായ അമ്മയിൽ നിന്നു നടി പാർവതി തിരുവോത്ത് രാജിവെച്ചത് വലിയ വാർത്തയാണിപ്പോൾ. ഇപ്പോൾ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പി, നടൻ ഹരീഷ് പേരടി എന്നിവർ.
താരസംഘടനയായ അമ്മയിൽ നിന്നു രാജിവെച്ച നടി മരിച്ചതിന് തുല്യമെന്ന തരത്തിൽ സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്താവനക്കെതിരേയാണ് പാർവതി രംഗത്തുവന്നത്.
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന അംഗമാവില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും എന്ന ഇടവേള ബാബുവിന്റെ പരാമർശമാണ് വിവാദമായത്.
ശ്രീകുമാരൻ തന്പിയുടെ കുറിപ്പ്:
അമ്മ എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്.
ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ എക്സ്ട്രാനടന്റെ കളിതമാശയായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. അൽപ്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്കു കുട പിടിക്കും എന്നാണല്ലോ പഴമൊഴി.
അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവതി എന്ന് ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ്, ഉയരെ എന്നീ സിനിമകളിലെ പാർവതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. പാർവതി തെരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,
ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ...അഭിവാദ്യങ്ങൾ... മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർഥ്യങ്ങളിലൂടെ കടന്നു പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസുള്ളവർക്ക് മാത്രമെ മനസിലാക്കാൻ പറ്റാതെ പോവുകയുള്ളു....തെറ്റുകൾ ആർക്കും പറ്റാം..ബോധപൂർവമല്ലാത്ത നാക്കുപിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് അഭിപ്രായങ്ങൾ ആർക്കും പണയം വെക്കാത്ത..
പാർവതിയുടേത് തെറ്റിദ്ധാരണ: ബാബു
പാർവതി തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇടവേള ബാബു. ട്വന്റി 20യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും.
അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല- എന്നായിരുന്നു ബാബുവിന്റെ വിശദീകരണം.
ഇടവേള ബാബുവിന്റെ വിശദീകരണം പാളിയോ...
ട്വന്റി 20 എന്ന ചിത്രത്തിൽ അശ്വതി നന്പ്യാർ എന്ന കഥാപാത്രം മരിച്ചതായി കാണിക്കുന്നില്ല എന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മമ്മൂട്ടി അവതരിപ്പിച്ച രമേശ് നന്പ്യാരുടെ സഹോദരിയായ അശ്വതി കോളജിൽ നടന്ന ഒരു സംഭവത്തെത്തുടർന്ന് ജീവച്ഛവമായി കിടക്കുകയാണെങ്കിലും ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ചിത്രം നൽകുന്നതെന്നാണു പ്രേക്ഷകർ പറയുന്നത്.