തിലകന്റെ വേഷങ്ങൾ നെടുമുടി വേണു തട്ടിയെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ ഒരുകാലത്ത് മലയാളസിനിമാ രംഗത്ത് സജീവമായിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന അന്തരിച്ച ലോഹിതദാസിന്റെ ഭാര്യ സിന്ധുവിന്റെ വെളിപ്പെടുത്തൽ. ലോഹിതദാസിന്റെ വിയോഗത്തിനു ശേഷം സിന്ധു നൽകിയ ഒരഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നായിരുന്നു അക്കാലത്ത് ഉയർന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങൾ തെറ്റാണെന്നു സിന്ധു വെളിപ്പെടുത്തി.
ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നെടുമുടിയെ മനസിൽ കണ്ടു തന്നെയാണ് ലോഹിതദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതിൽ ലോഹിതദാസ് ഇടപെടുമായിരുന്നു. ഓരോരുത്തർക്കും ചേരുന്ന വേഷം മാത്രമേ നൽകൂ എന്നു ലോഹിതദാസിന് വാശിയുണ്ടായിരുന്നു.
അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകർക്കു വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവർക്കായി സിനിമകൾ ഒരുക്കി. അതിനു വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്.
1987,88,89 വർഷങ്ങളിൽ തിലകന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങൾക്കായിരുന്നു. തിലകന്റെ വേഷങ്ങൾ നെടുമുടി വേണു തട്ടിയെടുത്തു എന്നത് ചിലരുടെ തോന്നൽ മാത്രമായിരുന്നു- സിന്ധു വെളിപ്പെടുത്തി.