ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കർണാടകയിലെ കോടതി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്റെ പേരിലാണ് താരത്തിനെതിരേ കോടതി നടപടി.
കങ്കണയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കർണാടകയിലെ തുമകുരു ജുഡീഷൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്സി) കോടതി തങ്ങളുടെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനോട് നിര്‍ദേശിച്ചു. അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടിയെന്നാണ്കർണാടകയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
കലാപത്തിന് കാരണമായ സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച ആളുകൾ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്, അവർ തീവ്രവാദികളാണെന്നുമായിരുന്നു ട്വിറ്ററിലൂടെ കങ്കണ ആരോപിച്ചിരുന്നത്.
കാര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവരെ വേദനിപ്പിക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് കങ്കണ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് രമേശ് നായിക്ക് തന്റെ ഹര്‍ജിയില്‍ വാദിക്കുന്നത്.
പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ലക്ഷ്യവും ഇത്തരം ട്വീറ്റുകള്‍ക്ക് പിന്നിലുണ്ട്. ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഇത്തരം ട്വീറ്റുകള്‍ക്ക് സാധിച്ചു. എന്നാല്‍ പൊലീസോ ബന്ധപ്പെട്ട മറ്റ് അധികാരികളോ അത് പരിശോധിക്കാന്‍ തയാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേത്തുടർന്നാണ് കങ്കണയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്.