അപകീർത്തികരമായ പരാമർശങ്ങൾക്ക് നടി റിച്ച ഛദ്ദയോട് നിരുപാധികം മാപ്പുപറഞ്ഞും ഓണ്ലൈനിൽ മാറ്റിപ്പറഞ്ഞും നടി പായൽ ഘോഷ്. ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചപ്പോഴാണു മാപ്പു പറയാൻ തയാറാണെന്നു പായലിന്റെ അഭിഭാഷകൻ അറിയിച്ചത്.
വിവാദത്തിലേക്കു വലിച്ചിട്ട് അപകീർത്തിപ്പെടുത്തിയതിനു പായലിനെതിരെ റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം തേടി ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. ഈ പരാതി പരിഗണിച്ചപ്പോൾ മാപ്പ് അപേക്ഷിക്കുന്നതായി പായൽ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
റിച്ച ഛദ്ദയുടെ ആരാധികയാണു താനെന്നും നിഷ്കളങ്കമായി പറഞ്ഞ പരാമർശം അവരെ വേദനിപ്പിക്കുന്നെങ്കിൽ അതു പിൻവലിച്ചു മാപ്പ് ചോദിക്കുന്നതായുമാണ് പായലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മാപ്പപേക്ഷ അംഗീകരിക്കുന്നതായി റിച്ചയുടെ അഭിഭാഷകർ പ്രതികരിച്ചു. ഒക്ടോബർ 12-ന് വീണ്ടും കേസ് പരിഗണിക്കുന്പോൾ മാപ്പപേക്ഷയുടെ വിശദവിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെയാണ് മാപ്പു പറയില്ലെന്നു പായൽ ട്വീറ്റ് ചെയ്തത്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും മറ്റാരെകുറിച്ചും മോശമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ട നടി, അനുരാഗ് കശ്യപ് പറഞ്ഞതു മാത്രമാണ് താൻ വെളിപ്പെടുത്തിയതെന്നും വ്യക്തമാക്കി. ഇതിന്റെ പേരിൽ താൻ ആരോടും മാപ്പുപറയാൻ പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടൻ പായൽ ഘോഷ് സംവിധായകനെതിരെ ഉന്നയിച്ച ആരോപണത്തിനിടയിലാണ് റിച്ചയെക്കുറിച്ച് പരാമർശമുണ്ടായത്. റിച്ച ഛദ്ദയും മറ്റുള്ളവരേയും ഒരു ഫോണ് കോളിൽ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പായൽ പറയുന്നത്.
റിച്ച ഛദ്ദ, മഹിയ ഗിൽ, ഹുമ ഖുറേഷി തുടങ്ങിയവർക്ക് അവസരം നൽകാത്തത് എന്താണെന്നു ചോദിച്ചപ്പോഴാണ് അനുരാഗ് ഇത്തരത്തിൽ മറുപടി നൽകിയത് എന്നാണ് പായൽ പറഞ്ഞത്. അവരെല്ലാം സാധാരണ സൗന്ദര്യമുള്ളവരാണ്. സംവിധായകരൊന്നും അവർക്ക് അവസരം നൽകാറില്ല. എന്നാൽ തന്റെ പ്രകടനം മികച്ചതാണെന്ന് അനുരാഗ് പറഞ്ഞതായാണ് പായൽ പറഞ്ഞത്.