മലയാളികൾ കൂടി ഉൾപ്പെട്ട ബംഗളൂരു ലഹരിമരുന്ന് കേസിൽ അന്വേഷണം കൂടുതൽ സെലിബ്രിറ്റികളിലേക്ക് നീളുകയാണ്. നടി രാഗിണി ദ്വിവേദിയുടെ യെഹലങ്കയിലെ ഫ്ലാറ്റിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തി. ചോദ്യംചെയ്യലിന് രാഗിണി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന നടന്നത്.
ഹാജരാകാൻ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെൻട്രൽ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു. പിന്നീടു ഹാജരായ രാഗിണിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. രാഗിണിയുടെ രണ്ടു ഫോണിലെ വാട്സ് ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. രാഗിണിയുടെ വീട്ടിൽ ലഹരിപ്പാർട്ടികൾ നടന്നിരുന്നതായി പോലീസ് പറഞ്ഞു.
ചോദ്യംചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കു പുറമെ ഒരു ഡസനോളം നടീനടന്മാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തേക്കും. ഇതിനു മുൻപ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇരുവർക്കുമെതിരേയുള്ള അന്വേഷണം നടക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതായാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാട് ആരോപണവുമായി ബന്ധപെട്ടു അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്. എന്നാൽ ഇത്തരം ആരോപണങ്ങളിൽ അർഥമില്ലെന്നും, ലഹരി മാഫിയയുമായി യാതൊരുതരത്തിലുള്ള ബന്ധവുമില്ലെന്നും രാഗിണി ട്വീറ്റ് ചെയ്തിരുന്നു.
കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. അതേസമയം സഞ്ജന ഇപ്പോൾ ബംഗളൂരുവിൽ ഇല്ല എന്നാണു വിവരം.
ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമ മേഖലയിലെ 12 ഓളം പ്രമുഖർക്ക് കൂടി നോട്ടിസ് അയയ് ക്കുമെന്നാണ് സൂചന. ഈ ലഹരി മരുന്നുകേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ അന്വേഷണം കേരളത്തിലേക്കും നീണ്ടേക്കും. ഈ കേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന് സാന്പത്തികസഹായം നൽകിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും.
സീരിയൽനടി അനിഘയാണ് ഒന്നാംപ്രതി. രണ്ടാംപ്രതി മുഹമ്മദ് അനൂപിനും മൂന്നാംപ്രതി പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും സിനിമാമേഖലയിലുൾപ്പെടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. കർണാടകയിലെ പ്രമുഖ സംഗീതജ്ഞർക്കും മുൻനിര അഭിനേതാക്കൾക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും സംസ്ഥാനത്തെ വിഐപികളുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നും നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര ഇവരുടെ അറസ്റ്റിന് പിന്നാലെ പറഞ്ഞിരുന്നു.
മോഡലും ചലച്ചിത്രനടിയുമാണ് സഞ്ജന ഗൽറാണിയുടെ യഥാർഥ പേര് അർച്ചന ഗൽറാണി എന്നാണ്. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സഞ്ജനാ ഗൽറാണി ബെംഗളൂരുവിലാണ് വളർന്നത്. യൂണിവേഴ്സിറ്റി പഠനത്തിനു മുന്പുതന്നെ മോഡലിംഗ് രംഗത്തു സജീവമായി. മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്ന സമയത്ത് അറുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.
ഫാസ്ട്രാക്ക് വാച്ചിന്റെ പരസ്യത്തിൽ നടൻ ജോണ് എബ്രഹാമുമൊത്തുള്ള അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സഞ്ജനയുടെ സഹോദരി നിക്കി ഗൽറാണിയും ചലച്ചിത്രനടിയാണ്.
2017-ൽ പുറത്തിറങ്ങിയ ദണ്ഡുപാളയ 2 എന്ന ചിത്രത്തിലെ അഭിനയത്തിനു സഞ്ജനയ്ക്കു പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു. കർണാടകയിലെ അധോലോക സംഘമായ "ദണ്ഡുപാളയ’യെക്കുറിച്ചുള്ള ദണ്ഡുപാളയ എന്ന ചലച്ചിത്രം 2012-ൽ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ദണ്ഡുപാളയ 2 പുറത്തിറങ്ങിയത്.
2012-ൽ കാസനോവ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തുമെത്തി. ഈ ചിത്രത്തിൽ ഒരു സൽസ നർത്തകിയായാണ് സഞ്ജന അഭിനയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദ കിംഗ് ആൻഡ് ദ കമ്മീഷണറിലും അഭിനയിച്ചു.