സാഹിത്യത്തിലും സിനിമയിലും ഒരേപോലെ പ്രതിഭ തെളിയിച്ച എംടി. വാസുദേവൻ നായരുടെ പേനയിൽ നിന്നു പിറന്നുവീണ പഞ്ചാഗ്നി എന്ന സിനിമയും അതിലെ ഗാനങ്ങളും മലയാളികൾ എന്നുമോർക്കും. ഒഎൻവിയുടെ വരികൾക്കു ബോംബെ രവി ഈണം നൽകിയ സാഗരങ്ങളേ... എന്നു തുടങ്ങുന്ന ഗാനവും മലയാളികൾക്കു സുപരിചിതം.
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു പഞ്ചാഗ്നിയിലെ റഷീദ്. എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തും മനസിൽ കണ്ടിരുന്നത് ബോളിവുഡ് നടൻ നസിറുദ്ദീൻഷായെ ആയിരുന്നു.
മലയാള സിനിമയുടെ തന്നെ ഒരു വഴിത്തിരിവായിരുന്നു എം.ടി.വാസുദേവൻനായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന സിനിമ. 1986ൽ റിലീസ് ചെയ്ത ഈ സിനിമ നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു. ഗീത അവതരിപ്പിച്ച ഇന്ദിര എന്ന നക്സലൈറ്റിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നായകനായിരുന്ന മോഹൻലാൽ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് എത്തിയത്.
റഷീദ് എന്ന പത്രപ്രവർത്തകന്റെ വേഷം ബോളിവുഡ് താരം നസറുദ്ദീൻ ഷായിൽ നിന്ന് എങ്ങനെ മോഹൻലാലിലെത്തി എന്നതിനെക്കുറിച്ച് ഹരിഹരൻ ഒരിക്കൽ പറഞ്ഞതിങ്ങനെ...
എംടിയുടെ തിരക്കഥയിൽ ഞാൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളാണ് 1986ൽ റിലീസ് ചെയ്തത്. പഞ്ചാഗ്നിയും നഖക്ഷതങ്ങളും. ആദ്യത്തേത് താരസന്പന്നമായ ചിത്രമായിരുന്നെങ്കിൽ നഖക്ഷതങ്ങൾ പുതുമുഖങ്ങൾ നായകരായ ചിത്രമായിരുന്നു.നഖക്ഷതങ്ങളെ പോലെ പഞ്ചാഗ്നിയും എന്റെ നിർമാണ കന്പനിയായ ഗായത്രി ഫിലിംസ് ആണ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് എം.ടി വിളിക്കുന്നത്.
വിജയകുമാർ സെവൻ ആർട്സ് എന്ന നിർമാണ കന്പനി തുടങ്ങുന്നു. ഒരു ചിത്രം അദ്ദേഹത്തിനു വേണം. പഞ്ചാഗ്നി വിജയകുമാറിനു നൽകാം. നല്ല ചിത്രങ്ങളെ തിരിച്ചറിയാൻ കഴിയുന്ന നിർമാതാവായിരുന്നു വിജയകുമാർ.പഞ്ചാഗ്നിയുടെ കഥ പൂർത്തിയായപ്പോൾ എം.ടി പറഞ്ഞിരുന്നു അതിലൊരു പത്രപ്രവർത്തകന്റെ വേഷമുണ്ടെന്ന്. ചെറിയ വേഷമാണ്. പതിവിൽ നിന്നു വ്യത്യസ്തമായി ആരെങ്കിലും ചെയ്യുകയാണു നല്ലതെന്ന് ഹരിഹരനും തോന്നി. എം.ടിയോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനും സന്തോഷം.
നഖക്ഷതങ്ങളുടെയും പഞ്ചാഗ്നിയുടെയും സംഗീതത്തിന്റെ കാര്യങ്ങൾക്കായി ബോംബെയിൽ പോയപ്പോൾ നസിറുദ്ദീൻ ഷായെയും കണ്ടു അഡ്വാൻസും കൊടുത്തു. വളരെ സന്തോഷത്തോടെയാണ് ഷാ മലയാളത്തിൽ അഭിനയിക്കാൻ വരാമെന്നേറ്റത്. സിനിമയുടെ സംഗീതത്തിന്റെ ചുമതല ബോംബെ രവിയെ ഏൽപിച്ചു.അങ്ങനെയിരിക്കെയാണ് നിർമാതാവ് വിജയകുമാർ വിളിക്കുന്നത്. മോഹൻലാലിന് എം.ടി-ഹരിഹരൻ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന്. ഹരിഹരനെ കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു.
സിനിമയുടെ താരനിർണയം ഏകദേശം പൂർത്തിയായിരുന്നു. ഞാൻ ഇക്കാര്യം വിജയകുമാറിനോടു പറഞ്ഞു. അടുത്തദിവസം മോഹൻലാൽ ഹരിഹരനെ വിളിച്ചു. മദ്രാസിൽ കാണാൻ വരട്ടെയെന്നു ചോദിച്ചു. അങ്ങനെ ലാൽ വന്നു. എന്തുകൊണ്ട് ലാലിനൊരു വേഷം കൊടുത്തുകൂടാ എന്നു ഹരിഹരൻ ചിന്തിച്ചു. എം.ടിയോട് ഇക്കാര്യം സൂചിപ്പിച്ചു. പത്രപ്രവർത്തകന്റെ വേഷം നൽകാമെന്നു ഹരിഹരൻ പറഞ്ഞു. അത് ഷായെ ഏൽപ്പിച്ചതല്ലേയെന്ന് എം.ടി ചോദിച്ചു. ഷായ്ക്ക് അടുത്ത ഏതെങ്കിലും ചിത്രത്തിൽ അവസരം നൽകാം. റഷീദായി മോഹൻലാലിനെ തീരുമാനിക്കാമെന്ന് അവർ ഉറപ്പിച്ചു.
മോഹൻലാലിന്റെ പതിവു വേഷത്തിൽ നിന്നു എന്തെങ്കിലും വ്യത്യാസം വേണമെന്ന് ഹരിഹരൻ ചിന്തിച്ചു. അങ്ങനെയാണ് ലാലിനോട് മീശയെടുക്കാൻ പറഞ്ഞത്. ലാലിനു സമ്മതം. കഥാപാത്രത്തിനു വേണ്ടി എന്തുത്യാഗവും സഹിക്കാൻലാൽ ഒരുക്കമായിരുന്നു. അങ്ങനെ ലാൽ പഞ്ചാഗ്നിയുടെ ഭാഗമായി. ആദ്യം എം.ടി ചെറിയ റോളായിരുന്നു എഴുതിയിരുന്നത്. പിന്നീടതു വികസിപ്പിച്ചു. മോഹൻലാൽ നായകനിരയിലേക്ക് ഉയർന്നു.1986 ഫെബ്രുവരി ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.