ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ ഹംപിയിൽ വച്ചു കണ്ടതിനെക്കുറിച്ചും ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും ആൽവിൻ എന്ന യുവാവ് വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പ് ഇങ്ങനെ...
ദേ ഈ ഫോട്ടോയിൽ അറ്റത്ത് ഇരിക്കുന്ന മുതലിനെപ്പറ്റി വർഷങ്ങൾക്കു മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുന്പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോവൻ കോർണറിൽ (ഒരു കഫെ ) ആണ് താമസം. അറ്റാച്ഡ് റൂം. 1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി പക്ഷെ കോമണ്‍ ബാത്ത് റൂം. അതിനും താഴെ ആണെങ്കിൽ 300 രൂപയ്ക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്. ബാത്ത് റൂം കോമണ്‍ തന്നെ.
1,000 രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറും. ഇടയ്ക്ക് ഫുഡ് വാങ്ങാൻ പുറത്തിറങ്ങുന്പോ ഞാൻ മനസിൽ, കരുതും പാവം പയ്യൻ എന്ന്.
അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമണ്‍ ബാത്ത് റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടിച്ചെന്ന് ചോദിച്ചു പ്രണവ് അല്ലേ. പുള്ളി ഇറങ്ങി വന്നു. അതെ ബ്രോ പ്രണവ് ആണ്. പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി. പുള്ളി എന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു.
ബ്രോ എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന്. ഒരുമിച്ചു ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു.
തിരിച്ചു പോരാൻ കാറിൽ കയറുന്പോൾ ഞാൻ ചോദിച്ചു. വീട്ടിലേക്ക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിൻ കിട്ടീട്ടില്ല. എങ്ങനേലും പോവും എന്ന്. എനിക്കുറപ്പായിരുന്നു. അയാള്‍ ടിക്കറ്റ്കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്.
ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു. ആൽവിൻ അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ. ഇയാൾ ഇടയ്ക്ക് ഇവിടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. വലിയ മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കൈയടിച്ചു.