സൂപ്പർ ആക്ഷൻ രംഗങ്ങളോ നെടുങ്കൻ സംഭാഷണങ്ങളോ ഇല്ലാതെയാണ് മമ്മൂട്ടി സിബിഐ ഓഫീസറായെത്തി വൻ വിജയങ്ങൾ നേടിയ സിബിഐ ചിത്രങ്ങൾ. ക്ലൈമാക്സിൽ ഒരു രഹസ്യം ഒളിപ്പിച്ചു വച്ചവയായിരുന്നു ഈ ചിത്രങ്ങളെല്ലാം. അതുകൊണ്ടു തന്നെയാണ് നാലു ഭാഗങ്ങൾ പുറത്തിറങ്ങിയിട്ടും പ്രേക്ഷകർക്ക് ആവർത്തനവിരസത തോന്നാതിരുന്നത്.
അതേസമയം സിബിഐ ചിത്രങ്ങളിലെ ഒരു സമാനത ചൂണ്ടിക്കാട്ടി ഒരു യുവാവ് എഴുതിയ കുറിപ്പ് നേരത്തേ വൈറലായിരുന്നു. ആ കുറിപ്പ് ഇങ്ങനെ...
നാലു ചിത്രങ്ങളിലും പലപ്പോഴായി നടന്ന നാലു കൊലപാതകങ്ങൾ. നാലു കേസുകളിലും പ്രതികളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടത് സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യരും സംഘവുമായിരുന്നു. കേസ് അന്വേഷിച്ചു വന്നപ്പോൾ നാലു കൊലപാതകങ്ങളും അവിഹിതബന്ധത്തെ തുടർന്നായിരുന്നു.
ഒന്നാം ഭാഗം- ഔസേപ്പച്ചന്റെ മകൻ സണ്ണിയുടെ ഭാര്യ ഓമനയോട് അയാളുടെ മരുമകൻ ജോണിക്കുട്ടി അവിഹിത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും തുടർന്നുണ്ടാകുന്ന പിടിവലിയിൽ ഓമന കൊല്ലപ്പെടുകയും ചെയ്യുന്നു.
ഭാഗം രണ്ട്- വക്കീൽ ജനാർദ്ദനൻ നായർക്ക് അവിഹിതബന്ധത്തിൽ ജനിച്ച പ്രശസ്ത നടി അശ്വതി തന്റെ മകനെത്തന്നെ പ്രണയിക്കുകയും അയാളെത്തന്നെ കല്യാണം കഴിക്കും എന്നു വാശി പിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനാർദ്ദനൻ നായർ തന്റെ ശിഷ്യന്റെ സഹായത്തോടെ അശ്വതിയെ കൊന്നു കെട്ടിത്തൂക്കി.
ഭാഗം മൂന്ന്- സ്ഥലത്തെ പ്രമാണി മാണിക്കുഞ്ഞിന്റെ മരുമകൾ മോസിയും പൊതുപ്രവർത്തകനും ടെയ്ലറുമായ മണിയും തമ്മിലുള്ള അവിഹിതബന്ധം മാണിക്കുഞ്ഞ് കാണാനിടയാവുകയും മണി അയാളെ അടിച്ചു കൊല്ലുകയും ചെയ്യുന്നു.
ഭാഗം നാല്- വീട്ടിൽ അതിഥിയായി വന്ന മൈഥിലി വീട്ടിലെ ഗൃഹനാഥ ലക്ഷ്മിയമ്മയെയും ജോലിക്കാരൻ വേലുവിനെയും രാത്രി ഒരുമിച്ചു കാണുകയും അവർ തമ്മിൽ അവിഹിത ബന്ധമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. തുടർന്നു സംഭവം വെളിയിൽ അറിയാതിരിക്കാൻ മുഖത്തു സിന്ദൂരം പൂശി വേലു മൈഥിലിയെ ഭയപ്പെടുത്തുകയും ലക്ഷ്മിയമ്മ മൈഥിലിയെ അടിച്ചു കൊല്ലുകയും ചെയ്യുന്നു.
എസ്.എൻ സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ജാഗ്രത, ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവ. ഈ പരന്പരയുടെ അഞ്ചാം ഭാഗം വരാർ പോവുകയാണെന്നു വാർത്തകളുണ്ട്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു നടനും ഇതുവരെ ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിൽ നായകനായെത്തിയിട്ടില്ല. സിബിഐയുടെ അഞ്ചാം ഭാഗം യാഥാർഥ്യമാകുന്നതോടെ ആ ചരിത്രനേട്ടത്തിനു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഉടമയാകും.