മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമയാണ് കിലുക്കം. 29 വർഷങ്ങൾ പിന്നിട്ടിട്ടും കിലുക്കം സമ്മാനിച്ച ചിരിമണികൾ പ്രേക്ഷക മനസുകളിൽ ഇന്നും കിലുങ്ങുന്നുണ്ട്. മോഹൻലാൽ- ജഗതി- ഇന്നസെന്റ് ടീം മത്സരിച്ച് അഭിനയിച്ചപ്പോൾ പിറന്നത് മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായിരുന്നു.
അതേസമയം കിലുക്കത്തിന്റെ അണിയറപ്രവർത്തകർ ഓർക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു സംഭവം സിനിമയുടെ ചിത്രീകരണവേളയിൽ നടന്നിരുന്നു. ജീവൻ നഷ്ടപ്പെടുമായിരുന്ന അവസ്ഥയിൽ നിന്ന് സാക്ഷാൽ മോഹൻലാൽ അദ്ഭുതകരമായി രക്ഷപ്പെട്ട ആ സംഭവം.
വർഷങ്ങൾക്ക് മുന്പ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ നന്ദുവാണ് ഈ സംഭവം വെളിപ്പെടുത്തിയത്. അതു വലിയ വാർത്തയായിരുന്നു.
നന്ദുവിന്റെ വാക്കുകളിലൂടെ: കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന് മുകളിലെ സോംഗ് സീക്വൻസ്. ചിത്രീകരണത്തിനിടയിൽ അന്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) പെട്ടെന്ന് "ലാലേ കുനിയൂ...' എന്ന് വിളിച്ചു പറഞ്ഞു.
സാധാരണഗതിയിൽ ഒരാൾ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാൽ, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക. അങ്ങനെ ലാലേട്ടൻ ചോദിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. ഇലക്ട്രിക് ലൈൻ ആയിരുന്നു പിറകിൽ. ലാലേട്ടന്റെ മുടിയിൽ തട്ടികൊണ്ടാണ് അത് കടന്നു പോയത്. സകലപേരും സ്തബ്ധരായി നിന്നുപോയി എന്നാണ് നന്ദു വെളിപ്പെടുത്തിയത്.