കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനയ വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ സാന്നിധ്യം വലിയ വിജയങ്ങളിലേക്കാണ് വഴി തുറന്നിട്ടുള്ളതെന്നു കാണാം. ഇവർ ഒന്നിക്കുന്പോൾ മലയാളികൾക്ക് എന്നും ആഘോഷമാണ്.
ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെ ങ്കിലും അഭിനയത്തിനപ്പുറം ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. മോഹൻലാലും മമ്മൂട്ടിയും പല കാലങ്ങളിലായി അന്പതോളം ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിച്ചത്.
മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയിട്ടുള്ളപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് മുതൽ നരസിംഹം വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലും നന്പർ 20 മദ്രാസ് മെയിലിലും നരസിംഹത്തിലുമെല്ലാം മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ നിർണായകമായ സന്ദർഭങ്ങളിലാണ് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ സേതുവെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ജീവിതം പച്ചപിടിപ്പിക്കാൻ എത്തുന്ന ഗൾഫുകാരനാണ് മമ്മൂട്ടിയുടെ ബാലചന്ദ്രൻ എന്ന കഥാപാത്രം. ജീവിക്കാൻ വഴിയില്ലാതെ ഗൂർഖാ വേഷം കെട്ടേണ്ടി വരുന്ന സേതുവിനെ ചെയ്യാത്ത കുറ്റത്തിന് നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്പോഴാണ് ബാലചന്ദ്രന്റെ നാടകീയമായ എൻട്രി. അന്ന് കൈയടിച്ചു തുടങ്ങിയതാണ് മലയാള സിനിമ...
പിന്നീട് പലവട്ടം, പലതരത്തിൽ അതാവർത്തിച്ചു.നന്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലും ചെയ്യാത്ത കൊലപാതക കുറ്റത്തിന് പ്രതിയാവുന്ന മോഹൻലാൽ കഥാപാത്രം ടോണി കുരിശിങ്കലിന്റെ രക്ഷകനായാണ് മമ്മൂട്ടി എത്തിയത്.
തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകവും അതിന്റെ പിറകിലെ സത്യം കണ്ടെത്തലുമൊക്കെയാണ് ജോഷി സംവിധാനം പറഞ്ഞ നന്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ മമ്മൂട്ടി എന്ന സിനിമാ താരമായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. മമ്മൂട്ടി എന്ന താരത്തെ കണ്ടു സന്തോഷിക്കുകയും കുറച്ചു വീന്പു പറയുകയും ഒക്കെ ചെയ്യുന്ന കഥാപാത്രമായി മോഹൻലാൽ തിളങ്ങിയപ്പോൾ, നാട്ടിലെ കുറച്ചു പയ്യന്മാർ അബദ്ധത്തിൽ ചെന്ന് പെട്ട ഒരു കേസിൽ നിന്നും അവരെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉൗരിയെടുക്കുന്ന താരമായി മമ്മൂട്ടിയും തകർത്തു.
മലയാളം കണ്ട എക്കാലത്തേയും വലിയ ഹിറ്റായ നരസിംഹം പിന്നീട് ഈ കൂട്ടുകെട്ടിൽ വന്ന എടുത്തു പറയാവുന്ന മറ്റൊരു ചിത്രം. ഇതിലും മോഹൻലാൽ കഥാപാത്രത്തിനെ സഹായിക്കാനാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്.
മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡന്റെ അച്ഛന്റെ നിരപരാധിത്വം തെളിയിക്കാനാണ് അഡ്വക്കേറ്റായ നന്ദഗോപാൽ മാരാർ ആയി മമ്മൂട്ടി അവതരിക്കുന്നത്. മോഹൻലാലിന്റെ നായകവേഷം കൊണ്ട് തന്നെ ആരാധകരെ ത്രസിപ്പിച്ച ചിത്രത്തിൽ മമ്മൂട്ടിയും കൂടി ചേർന്നപ്പോൾ അത് മലയാള സിനിമയിൽ ചരിത്രം കുറിച്ച മുഹൂർത്തമായി.