സംഗീതവിസ്മയം എ.ആർ. റഹ്മാന് പിന്നാലെ ബോളിവുഡിനെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്കർ ജേതാവും പ്രശസ്ത സൗണ്ട് റെക്കോർഡിസ്റ്റുമായ റസൂൽ പൂക്കുട്ടി. ബോളിവുഡിൽനിന്നു തനിക്കെതിരേ സംഘടിത നീക്കങ്ങൾ ഉണ്ടായെന്ന് സംഗീത സാമ്രാട്ട് എ. ആർ. റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റസൂൽ പൂക്കുട്ടിയും ഇതേ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഒാസ്കർ ലഭിച്ചതിനു ശേഷം തനിക്ക് ഹിന്ദി ചിത്രത്തിൽനിന്നു ഫോണ്‍കോളുകൾ വരാതായെന്നും പ്രാദേശിക സിനിമകളാണ് തനിക്ക് തുണയായതെന്നും റസൂൽ പൂക്കുട്ടി പറയുന്നു. മുഖത്തുനോക്കി നിങ്ങളെ ഞങ്ങൾക്കുവേണ്ട എന്നു പറഞ്ഞ പ്രൊഡക്ഷണൻ ഹൗസ് ഉടമകൾവരെയുണ്ട്. ഹിന്ദിസിനിമയിലെ ആരും എനിക്കു ജോലി തന്നില്ല, എന്നെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി ചിലർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡിലേക്ക് പ്രവർത്തനമേഖല മാറ്റാമായിരുന്നു. ഇന്ത്യയിൽ ചെയ്ത ജോലിക്കാണ് ഓസ്കർ ലഭിച്ചത്. അതുകൊണ്ട് അത് ചെയ്തില്ല.ഓസ്കർ ശാപമാണ് തനിക്കുണ്ടായതെന്നും ആർക്കും സംഭവിക്കാവുന്നതാണ് ഇതെന്നും അദ്ദേഹം പറയുന്നു.
തനിക്കെതിരേ ഒരു സംഘം ബോളിവുഡ് സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എ.ആർ. റഹ്മാനും ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിൽ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലാണ് എ.ആർ. റഹ്മാൻ നടത്തിയത്.
ബോളിവുഡിൽ അടുത്ത കാലത്തായി വളരെ കുറച്ചു സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരേ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാലു പാട്ടുകൾക്കു ഞാൻ ഈണം നൽകി. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും.
ഒന്നാലോചിച്ചപ്പോൾ എനിക്ക് മനസിലായി. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടിവരാത്തത്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കൊമേർഷ്യൽ അല്ലാത്ത ചിത്രങ്ങൾ മാത്രം എനിക്കു ലഭിക്കുന്നത് എന്ന്. ആളുകൾ എന്നിൽനിന്നു ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. എനിക്കെതിരേ പലരും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ട്- റഹ്മാൻ പറഞ്ഞു.
മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേചാരയിലാണ് റഹ്മാൻ ഏറ്റവുമൊടുവിലായി സംഗീതം നൽകിയത്. നടൻ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേചാര. സഞ്ജന സാംഘിയാണ് നായിക.
നടൻ സുശാന്ത് സിംഗ് രജ്പുത്ത് ജീവനൊടുക്കിയതിനു പിന്നാലെ ബോളിവുഡിലെ ആശ്വാസകരമല്ലാത്ത പലവാർത്തകളും പുറത്തുവരുന്നുണ്ട്. അവിടെ ഒരു കോക്കസ് പ്രവർത്തിക്കുന്നതായും നടന്മാരും സംവിധായകന്മാരും അടക്കമുള്ള പലരെയും വളരാൻ അനുവദിക്കാതെ മുളയിലെ നുള്ളിക്കളയുന്ന പ്രവണത നിലനിൽക്കുന്നതായുമുള്ള വാർത്തകളാണ് പുറത്തുവന്നത്. മുൻനിര നടൻ സൽമാൻ ഖാൻ, നിർമാതാവും സംവിധായകനുമായ കരണ്‍ ജോഹർ തുടങ്ങിയവർക്കെതിരേ ഇപ്പോൾ പലരും ശബ്ദമുയർത്തുന്നുണ്ട്.