വിനു മോഹനും ഭാമയും വെള്ളിത്തിരയിലെത്തിയ ചിത്രമായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം. ഈ സിനിമയിൽ നായകനാകാനുള്ള ഭാഗ്യം വന്നുചേർന്നതിനെപ്പറ്റി വിനു ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
നിവേദ്യത്തിനു മുന്പ് ചെന്പട്ട് എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു ലോഹിസാറിന്റെ അടുത്തെത്തിയത്. ആ പടം നടന്നില്ല. പിന്നീടാണ് ’നിവേദ്യം’ എന്ന പടത്തെക്കുറിച്ച് സാർ ആലോചിച്ചുതുടങ്ങുന്നത്. ആ സമയത്ത് ഞാൻ സാറിനോട് അതിനെപ്പറ്റിയുള്ള വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ സാർ അതിനെക്കുറിച്ച് കൂടുതലൊന്നും പ്രതീക്ഷകൾ തന്നിരുന്നില്ല. നോക്കട്ടെ, ആവുന്പോൾ വിളിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.
പിന്നീടാണ് പെട്ടെന്നൊരുനാൾ ഒറ്റപ്പാലത്ത് എത്താൻ സാർ വിളിക്കുന്നത്. അതിനുമുന്പ് എല്ലാവരും സാറിനെക്കുറിച്ച് പറഞ്ഞുള്ള ഒരു അറിവ് എന്നുള്ളത് സാർ ഫസ്റ്റ് ഇംപ്രഷന് എന്നും ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണെന്നൊക്കെയാണ്. അതൊക്കെ എന്റെ മനസിലുണ്ട്.
ഞാൻ നിവേദ്യത്തെക്കുറിച്ച് കേട്ടത് ഈ സിനിമ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയാണ് എന്നാണ്. അങ്ങനെ ഞാൻ മുണ്ടും ജൂബയൊക്കെ ഇട്ട് നാടൻ വേഷത്തിലാണ് ഒറ്റപ്പാലത്ത് ചെല്ലുന്നത്. സാർ ഇതുകണ്ടപ്പോൾ, ഭയങ്കര ചിരിയായിരുന്നു. സാർ ഇതുവരെയും എന്നെ ഈ ലുക്കിൽ കണ്ടിരുന്നില്ല. ചിരിക്കുശേഷം സാർ ചോദിച്ചു, നീയപ്പോ കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയിരിക്കുകയാണല്ലേ! എന്നായിരുന്നു.
ആ കാലത്ത് ഞാൻ ലോഹിസാറിന്റെ കൂടെത്തന്നെയായിരുന്നു മുഴുവൻ സമയവും. തുടക്കത്തിലൊന്നും എന്റെ ക്യാരക്ടറിനെക്കുറിച്ചൊന്നും സാർ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ആ സമയത്ത് എന്നെ പാട്ട് പഠിക്കാനായി ഒരു സ്ഥാപനത്തിൽ ചേർത്തു. എനിക്കു പക്ഷേ, ഇതൊക്കെ എന്തിനാണെന്ന് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. സാർ പറഞ്ഞതു കൊണ്ട് വേണ്ട, പറ്റില്ല എന്നൊന്നും പറയാനാവില്ലല്ലോ.
അപ്പോഴും പ്രധാന കഥാപാത്രം ഞാനാണ് എന്നു സാർ പറഞ്ഞിരുന്നില്ല. ഞാൻ രാവിലെ എഴുന്നേറ്റു സാറിന്റെ കൂടെ കലാമണ്ഡലത്തിലും മറ്റുമൊക്കെയായി പാട്ട് പഠിക്കലും പടത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ കണ്ടും ദിവസങ്ങൾ തള്ളി നീക്കി.
പിന്നീടൊരു ദിവസം സാർ സിനിമയുടെ കഥ പറഞ്ഞു. മോഹനകൃഷ്ണൻ എന്ന സിനിമയിലെ കാരക്ടറിന്റെ ജീവിതകഥയാണ് പറയുന്നത്. കഥാപാത്രം കുട്ടിയായിരിക്കുന്പോൾ തുടങ്ങുന്ന കഥ. മോഹനകൃഷ്ണന്റെ അച്ഛനെക്കുറിച്ചും മറ്റുമുള്ള കുട്ടിക്കാലം തൊട്ട് ആശാരിയായി മാറുന്നതുവരെയുള്ള കഥ. ഇടയ്ക്ക് എന്നോട് എങ്ങനെയുണ്ട് എന്നു ചോദിച്ചു. ഞാൻ ഒരു നല്ല കഥ കേട്ട ആവേശത്തിൽ നന്നായിരിക്കുന്നുവെന്നു പറഞ്ഞു.
അപ്പോൾ സാർ നീയൊന്ന് ആലോചിച്ചു നോക്ക് എന്നു പറഞ്ഞ് എനിക്ക് ഒരു ദിവസത്തെ സമയം നൽകി. പിറ്റേ ദിവസം ഞാൻ സാറിനോട് ആവേശത്തിൽ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലമൊക്കെ സിനിമയിൽ ഉണ്ടാവുമല്ലോ സർ, ഞാൻ റെഡിയാണ് എന്ന് പറഞ്ഞു. അപ്പോൾ സാർ പറഞ്ഞു: ഞാൻ ഇന്നലെ പറഞ്ഞതൊന്നും സിനിമയിൽ കാണിക്കില്ല, നീ ആശാരിയായി ജോലി ചെയ്യുന്നത് തൊട്ടാണ് സിനിമ തുടങ്ങുന്നതെന്ന്!
സാറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് അത്. ഏത് കഥാപാത്രത്തിന്റെയും വേരുകൾ പോലും സാറിന് കൃത്യമായി അറിയാം. സാറിന്റെ എല്ലാ കഥാപാത്രങ്ങളും ഇങ്ങനെതന്നെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ആഴത്തിൽ വേരുകൾ ഉണ്ടാവും- വിനു പറഞ്ഞു.