തന്റെ വിവാദമായ ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വിശദീകരണവുമായി നടി അഹാന. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വിഷയം ചൂണ്ടിക്കാട്ടി കമന്റ് ചെയ്ത് പെണ്‍കുട്ടിക്കാണ് നടി മറുപടി നൽകിയത്.
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗണും സ്വർണക്കള്ളക്കടത്ത് കേസും ബന്ധപ്പെടുത്തി അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് വിവാദങ്ങൾക്കു വഴിവച്ചത്. ഇതേത്തുടർന്ന് അഹാനയ്ക്കെതിരേ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണവും നടന്നു. അഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ വന്നിരുന്നു. ഈ വിഷയത്തിൽ അഹാന ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ചെയ്ത തെറ്റിൽ അഹാന വിശദീകരണം നൽകണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത്തരമൊരു ആവശ്യമുന്നയിച്ച് ഒരു പെണ്‍കുട്ടിയുടെ ചോദ്യം കഴിഞ്ഞ ദിവസമാണ് അഹാനയെ തേടിയെത്തിയത്. മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജിൽ വന്ന തെറ്റിദ്ധാരണാജനകമായ ഒരു സ്റ്റോറിയെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു.
ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ ആ നടപടിക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ നിങ്ങൾ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യർഥന അവഗണിക്കുന്നത് ശരിയായ മാർഗമല്ല.
നിങ്ങളും നിങ്ങൾ പങ്കു വച്ച ഈ വിഡിയോയിലെ സ്ത്രീകളും കടന്നുപോയ സൈബർ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നായിരുന്നു അഹാനയുടെ പേജിൽ വന്ന കമന്റ്.
ഈ കമന്റിന് അഹാന നൽകിയ മറുപടി ഇങ്ങനെ:
ഹായ് പെണ്‍കുട്ടീ, ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല.
ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്. അത് സംഭവിക്കുന്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങൾക്കറിയാവുന്നതു പോലെ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അത് ഡിലീറ്റാകുകയും ചെയ്തു.
എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതിൽ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവർത്തകൻ എന്റെ വാക്കുകൾ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാൾ അത് ചെയ്തത് എന്നെനിക്ക് അറിയില്ല. ആ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകൾ എന്നോട് ചോദിക്കുന്നത്.
ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗണ്‍ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. ഞാനങ്ങനെ പറഞ്ഞു എന്ന രീതിയിൽ നിങ്ങളെപ്പോലെ വിശ്വസ്തരായ ആളുകൾ മുൻവിധിയോടെ സമീപിച്ചത് നിർഭാഗ്യകരമാണ്. കൊറോണ മഹാമാരി പൂർണമായും മാറുന്നതുവരെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് ഞാൻ.
രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഞാൻ നിങ്ങൾക്ക് ഈ വിശദീകരണം തന്നത്. ഒന്ന്, നിങ്ങളുടെ കമന്റിൽ ഒരുപാട് മര്യാദ ഉണ്ട്. കാരണം അത് മറ്റുള്ളവരിൽ ഇപ്പോൾ കാണുന്നില്ല. രണ്ട്, ഒരു പരിധി കഴിയുന്പോൾ നമുക്ക് ഇത് വേദനയുണ്ടാക്കും.