കൊച്ചി: രാഹുൽ ഗാന്ധി എംപിയുടെ വരവ് ബിപിസിഎൽ സമരത്തിനു പുതിയ മുഖം നൽകുമെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി. സേവ് ബിപിസിഎൽ, സേവ് ഇന്ത്യ എന്ന മുദ്രാവാക്യമാണ് രാഹുൽ ഗാന്ധി ഉയർത്തുന്നതെന്നും അദ്ദേഹത്തിന്റെ സന്ദർശനം സമരം നയിക്കുന്ന തൊഴിലാളികൾക്കും സംഘടനകൾക്കും കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയശേഷം രാജ്യത്തിന്റെ സാന്പത്തികരംഗം തകർച്ചയിലാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാന്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയോടും ചൈനയോടുമാണ് മത്സരിച്ചിരുന്നതെങ്കിൽ ഇന്നു രാജ്യത്തിന്റെ സാന്പത്തിക വളർച്ച വളരെ താഴെയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിപിസിഎൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരാണ് 1,200 ഏക്കർ സ്ഥലം അനുവദിച്ചത്. നിരവധി പേർക്കു തൊഴിൽ ലഭ്യമാക്കുന്നതിനും പൊതുമേഖലയെ ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് അന്നു സ്ഥലം നൽകിയത്. അതിനാൽ സ്ഥലം മറ്റൊരു സ്വകാര്യ കന്പനിക്കോ വ്യക്തിക്കോ ഒരിക്കലും ഏറ്റെടുക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കിശേഷം വേണ്ട നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. എംഎൽഎമാരായ വി.പി. സജീന്ദ്രൻ, ടി.ജെ. വിനോദ് എന്നിവരും പങ്കെടുത്തു.