മലയാളസിനിമയുടെ പെരുന്തച്ചൻ തിലകൻ സ്ഫടികത്തിൽ ചാക്കോമാഷായി അഭിനയിക്കാൻ സമ്മതിച്ചതിനു പിന്നിൽ തന്റെ ശ്രമങ്ങൾ കൂടിയുണ്ടെന്നു മകൻ ഷമ്മി തിലകൻ. ഒരു അഭിമുഖത്തിലാണ് ഷമ്മി ഈ വെളിപ്പെടുത്തൽ നടത്തിയത്.
സ്ഫടികം സിനിമയുടെ സംവിധായകൻ ഭദ്രനുമായി നല്ല ബന്ധമായിരുന്നില്ല അക്കാലത്ത് തിലകനുണ്ടായിരുന്നത്. ഭദ്രൻ സംവിധാനം ചെയ്ത ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചു തിലകനും ഭദ്രനും തമ്മിൽ ഒരു വഴക്ക് നടന്നിരുന്നു.
കുറേ നാളുകൾക്കു ശേഷം ബൈപ്പാസ് സർജറി കഴിഞ്ഞ് തിലകൻ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ കഴിയവെയാണ് സ്ഫടികം സിനിമയുടെ കാര്യം സംസാരിക്കാനായി ഭദ്രൻ അവിടെ എത്തുന്നത്.
ബൈപ്പാസ് കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ കുറച്ചു സന്ദർശകരെ മാത്രമേ ആശുപത്രിയിൽ തിലകനെ കാണാൻ അനുവദിച്ചിരുന്നുള്ളു. തിലകന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനായി മകനായ ഷമ്മി തിലകനായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. വരാന്തയിൽ നിൽക്കുന്പോൾ ദൂരെനിന്നു ഭദ്രൻ വരുന്നത് ഷമ്മി കാണുകയും ഈ വിവരം തിലകനെ അറിയിക്കുകയും ചെയ്തു.
എന്നാൽ ഒരു കാരണവശാലും ഭദ്രനെ തന്റെ മുറിയിലേക്കു കടത്തിവിടരുതെന്നാണു തിലകൻ മകനോടു പറഞ്ഞത്.
ചികിത്സയിലിരിക്കവെ ഇഷ്ടമില്ലാത്ത ഒരാളെ കാണുന്നത് അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമെന്നു മനസിലാക്കി ഷമ്മി ഭദ്രനെ തടയാൻ തീരുമാനിച്ചു. കാണാൻ താത്പര്യമില്ലെന്ന് തിലകൻ പറഞ്ഞതു മറച്ചുവച്ച് ഇൻഫക്ഷന്റെ കാര്യമൊക്കെ പറഞ്ഞ് തന്ത്രപൂർവം ഭദ്രനെ മടക്കിയയ്ക്കുകയായിരുന്നു.
എന്നാൽ ഭദ്രൻ പിൻവാങ്ങാൻ ഒരുക്കമല്ലായിരുന്നു. മൂന്നു നാലു തവണ തിലകനെ കാണാൻ ഭദ്രൻ വന്നു. അപ്പോഴെല്ലാം ഭദ്രനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഷമ്മി മടക്കി അയയ്ക്കുകയായിരുന്നു. ഒരു തവണ എത്തിയപ്പോൾ സ്ഫടികത്തിന്റെ കാര്യം ഷമ്മിയോടു തിലകൻ പറയുകയും ഇതിലെ ചാക്കോ മാഷാകാൻ തിലകൻചേട്ടനല്ലാതെ മറ്റാരെക്കൊണ്ടുമാകില്ല എന്നു പറയുകയും ചെയ്തു. ഒപ്പം ഈ വേഷം മറ്റൊരു നടനെക്കൊണ്ടു ചെയ്യിപ്പിക്കാൻ തന്റെമേൽ സമ്മർദമുണ്ടെന്നും വെളിപ്പെടുത്തി.
എന്നാൽ ഈ കഥാപാത്രത്തിനു പൂർണത വേണമെങ്കിൽ തിലകൻതന്നെ വേണമെന്ന അഭിപ്രായമാണ് തനിക്കെന്നും ഷമ്മിയോടു ഭദ്രൻ വ്യക്തമാക്കി. പിന്നീട് തിലകൻ നല്ല മൂഡിലായിരുന്നപ്പോൾ ഷമ്മി സ്ഫടികത്തിന്റെ കാര്യങ്ങൾ അവതരിപ്പിക്കുകയും ഒടുവിൽ സമ്മതിപ്പിക്കുകയുമായിരുന്നു.
ഭദ്രൻ ആദ്യം ആശുപത്രിയിലെത്തിയ ദിവസം തിലകനെ കണ്ടിരുന്നുവെങ്കിൽ ചാക്കോമാഷായി തിലകൻ ഉണ്ടാകുമായിരുന്നില്ല എന്നും ഷമ്മി പറഞ്ഞു. അതേസമയം സ്ഫടികത്തിനായി താനെടുത്ത എഫേർട്സിനെക്കുറിച്ച് സംവിധായകൻ ഭദ്രൻ പിന്നീട് ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല എന്നതിൽ ഷമ്മി തിലകന് അതിയായ വിഷമവുമുണ്ടത്രേ.