കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയ സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ഊർജിതം. വ്യാജരേഖ തയാറാക്കിയതുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ നിര്‍ണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
ഒസ്യത്തിലെ ഒപ്പും അക്കാലയളവിലുള്ള ടോം തോമസിന്റെ യഥാർഥ ഒപ്പുമാണ് ആവശ്യം. ടോം തോമസ് ജീവിച്ചിരുന്നപ്പോൾ രേഖപ്പെടുത്തിയ യഥാർഥ ഒപ്പുകൾ പോലീസ് പരമാവധിശേഖരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ടോം തോമസ് താമരശേരി ട്രഷറിയില്‍നിന്ന് പെന്ഷൻ കൈപ്പറ്റിയ വേളയിൽ രേഖപ്പെടുത്തിയ ഒപ്പുകൾ അവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്. കൂടാതെ അക്കാലത്ത് കൂടത്തായി പള്ളി കമ്മിറ്റിയിലും ടോംതോമസ് അംഗമായിരുന്നു. ഇവിടത്തെ മിനിറ്റ്സ് ബുക്കുകളിലുള്ള ടോം തോമസിന്റെ ഒപ്പുകളും അന്വേഷണസംഘം കണ്ടെത്തി. ഈ തെളിവുകള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറും.
തഹസില്‍ദാര്‍ ജയശ്രീ വാര്യരുള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ഇതിനകം ചോദ്യം ചെയ്തിരുന്നു. ജയശ്രീ വാര്യര്‍ക്കെതിരേ മറ്റുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും അന്വേഷണസംഘം അറിയിച്ചു.