![വെളിച്ചത്തിലേക്കു മാത്രം നടന്ന കവി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713962/full.jpg)
മലയാള കവികുലത്തിലെ ജീവിച്ചിരിക്കുന്ന കാരണവരാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ഇടശേരിക്കും വൈലോപ്പിള്ളിക്കും ശേഷം മൂർത്തവും കണിശവും ബലിഷ്ഠവുമായ ഭാഷകൊണ്ട് മലയാള കവിതാപാരമ്പര്യത്തെ നയിക്കുകയായിരുന്നു അക്കിത്തം.
‘എന്റെയല്ല എന്റെയല്ലിക്കൊമ്പനാനകൾ
എന്റെയല്ലീ, മഹാക്ഷേത്രവും മക്കളേ..’
എന്ന സ്വന്തം വരികൾക്ക് അടിവരയിട്ട് ആത്മീയമായ ചരാചരബോധം പുലർത്തിയ കവി. ആത്മാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. തന്റെയുള്ളിൽ എന്നും ചോദ്യങ്ങളും സങ്കടങ്ങളും സന്ദേഹങ്ങളുമായി നിന്ന ഒരു ഉണ്ണിയോടുള്ള ആന്തരിക സംവാദമായിരുന്നു ആ കവിതകൾ. ജീവിത ദുഃഖങ്ങളെയും മോഹഭംഗങ്ങളെയും ശുദ്ധമായ മനസോടെയാണ് കവി ആവിഷ്കരിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജീവിതാവസ്ഥ കവിമനസിലുണ്ടാക്കിയ കനത്ത ആഘാതമാണ് ‘’’’ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’’’’ എന്ന ദീർഘ കവിത. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയവും ആധുനിക യാന്ത്രിക സംസ്കൃതിയുടെ അധിനിവേശവും ദയാശൂന്യമായ ലോകവും കവിയിലുണ്ടാക്കിയ സംഘർഷമാണ് ‘’’’വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’’’’ എന്ന വരികളിൽ നീറിക്കിടക്കുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട, മോഹഭംഗം വന്ന ഒരു ഭാരതീയന്റെ ധർമരോഷം ഈ വരികളിൽ ആഴ്ന്നുകിടക്കുന്നു. ഏറെ ജനകീയമായിത്തീർന്ന ഈ വരികൾ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിൽ അക്കിത്തത്തിന്റെ കാവ്യജീവിതത്തിന്റെ ചുരുക്കെഴുത്തായി മാറി. ഹൃദയശൂന്യമായ നാഗരിക സംസ്കാരത്തെ പ്രവചിക്കുക കൂടിയായിരുന്നു കവി. നിഷ്കളങ്കനായ ഒരു ഉണ്ണി സ്വർഗത്തിൽ പിറന്നുവീണ് ഭൂമിയിൽ വളർന്നുവന്ന് പാതാളത്തിലേക്കു പതിക്കുന്നതിന്റെ ചിത്രീകരണമാണ് ഈ കാവ്യം.
‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ എന്ന കവിതയിലാകട്ടെ വേരുകൾ നഷ്ടപ്പെടുന്ന കേരളീയന്റെ നിശബ്ദ വിലാപമാണ് ആവിഷ്കരിച്ചിരിക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രഘട്ടങ്ങളിൽ ജനിച്ചുജീവിച്ച വ്യക്തി എന്ന നിലയിൽ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ യാഥാസ്ഥിതികത്വങ്ങളെ നഖശിഖാന്തം എതിർത്ത അക്കിത്തം എന്ന ഉണ്ണി നമ്പൂതിരിക്കു വി.ടി. ഭട്ടതിരിപ്പാടായിരുന്നു വഴികാട്ടി. നമ്പൂതിരിയെ മനുഷ്യനാക്കിയ കാലത്തിന്റെ ഭാഗഭാക്കാകുകയായിരുന്നു അക്കിത്തവും. നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ ദുഃസ്ഥിതിയെയും സമുദായത്തിന്റെ ജീർണതയെയും അധഃസ്ഥിതരുടെ ദുരിതങ്ങളെയും ഇക്കാലത്തെ കവിതകൾ ആവിഷ്കരിക്കുന്നുണ്ട്. ഇടിമുഴക്കം, പണ്ടത്തെ മേശാന്തി, പൂണൂൽക്കാരുടെ ചരിത്രം എന്നിവ അത്തരത്തിലുള്ളവയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ പാരമ്പര്യത്തിലേക്കും ആർഷസംസ്കാരത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള വ്യക്തിപരമായ മടങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ കവിതകളിലും പ്രത്യക്ഷമായി. തന്റെ ഭാഗവത പരിഭാഷയിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു; ‘ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം.’
സ്നേഹത്തിന്, കാരുണ്യത്തിന് പകരം വയ്ക്കാൻ മറ്റൊരു പ്രത്യയശാസ്ത്രം ഇല്ല എന്നു കവി ഉറച്ചു വിശ്വസിച്ചു. ആർദ്രതയുടെ കണ്ണീരാണ് മനുഷ്യനെ ശുദ്ധീകരിക്കുന്നതെന്ന് അക്കിത്തം അടിവരയിട്ടു.
പച്ചജീവിതങ്ങളെ ആവിഷ്കരിക്കുന്ന അക്കിത്തത്തിന്റെ നാടോടിപ്പാട്ടുകളും സാഹിത്യചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. നാടൻമൊഴികൾ കവിതകൾക്കു ചാരുത പകർന്നു. കാളി, ത്വൈരം മേണം, കണ്ടവരുണ്ടോ മുതലായ പാട്ടുകൾ ഏറെ ജനകീയങ്ങളാണ്. അക്കിത്തത്തിന്റെ കുട്ടിക്കവിതകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കവി സ്വയം ഒരു കുട്ടിയാവുകയും നിഷ്കളങ്കമായ കണ്ണുകളാൽ പ്രപഞ്ചത്തിന്റെ അനന്ത വൈചിത്ര്യങ്ങളെ നോക്കിക്കാണുകയുമാണിവിടെ. കുട്ടികൾക്കുവേണ്ടി എഴുതിയ ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകം എന്നും ബാലമനസുകളിൽ ചിറകടിച്ചു നില്ക്കുന്നതാണ്.
മനുഷ്യന്റെ മനോമണ്ഡലത്തിലാണ് വിപ്ലവം അനിവാര്യമാകുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അഹന്തയില്ലായ്മയുടെ അകപ്പൊരുളിനെ വെളിച്ചമായി കൊണ്ടുനടന്നു. വാക്കിൽനിന്ന് വെളിച്ചത്തെ മാത്രം പ്രസ്ഫുരിപ്പിച്ചു. കണ്ടും ചിന്തിച്ചും സന്ദേഹിച്ചും ചോദ്യംചെയ്തും വിസ്മയിച്ചും കൂടെ നടക്കുന്ന ഒരു ഉണ്ണിയെ മനസിൽ സൂക്ഷിച്ചു. കണ്ണുനീരിന്റെ വക്കത്ത് തങ്ങിനില്ക്കുന്ന താംബൂലാർദ്രമായ ചിരിയിലൂടെ അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന കവികാരണവർ നമ്മോട് ഇപ്പോഴും സംവദിക്കുന്നുണ്ട്. വിനയാന്വിതമായ ആ ജീവിതപർവം ഇപ്പോഴും നമ്മോടു പറയുന്നു- ‘എന്റെയല്ല എന്റെയല്ലിക്കൊമ്പനാനകൾ
എന്റെയല്ലീ, മഹാക്ഷേത്രവും മക്കളേ.’
ജിമ്മി ജോർജ്
‘എന്റെയല്ല എന്റെയല്ലിക്കൊമ്പനാനകൾ
എന്റെയല്ലീ, മഹാക്ഷേത്രവും മക്കളേ..’
എന്ന സ്വന്തം വരികൾക്ക് അടിവരയിട്ട് ആത്മീയമായ ചരാചരബോധം പുലർത്തിയ കവി. ആത്മാന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. തന്റെയുള്ളിൽ എന്നും ചോദ്യങ്ങളും സങ്കടങ്ങളും സന്ദേഹങ്ങളുമായി നിന്ന ഒരു ഉണ്ണിയോടുള്ള ആന്തരിക സംവാദമായിരുന്നു ആ കവിതകൾ. ജീവിത ദുഃഖങ്ങളെയും മോഹഭംഗങ്ങളെയും ശുദ്ധമായ മനസോടെയാണ് കവി ആവിഷ്കരിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജീവിതാവസ്ഥ കവിമനസിലുണ്ടാക്കിയ കനത്ത ആഘാതമാണ് ‘’’’ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’’’’ എന്ന ദീർഘ കവിത. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയവും ആധുനിക യാന്ത്രിക സംസ്കൃതിയുടെ അധിനിവേശവും ദയാശൂന്യമായ ലോകവും കവിയിലുണ്ടാക്കിയ സംഘർഷമാണ് ‘’’’വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’’’’ എന്ന വരികളിൽ നീറിക്കിടക്കുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട, മോഹഭംഗം വന്ന ഒരു ഭാരതീയന്റെ ധർമരോഷം ഈ വരികളിൽ ആഴ്ന്നുകിടക്കുന്നു. ഏറെ ജനകീയമായിത്തീർന്ന ഈ വരികൾ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിൽ അക്കിത്തത്തിന്റെ കാവ്യജീവിതത്തിന്റെ ചുരുക്കെഴുത്തായി മാറി. ഹൃദയശൂന്യമായ നാഗരിക സംസ്കാരത്തെ പ്രവചിക്കുക കൂടിയായിരുന്നു കവി. നിഷ്കളങ്കനായ ഒരു ഉണ്ണി സ്വർഗത്തിൽ പിറന്നുവീണ് ഭൂമിയിൽ വളർന്നുവന്ന് പാതാളത്തിലേക്കു പതിക്കുന്നതിന്റെ ചിത്രീകരണമാണ് ഈ കാവ്യം.
‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ എന്ന കവിതയിലാകട്ടെ വേരുകൾ നഷ്ടപ്പെടുന്ന കേരളീയന്റെ നിശബ്ദ വിലാപമാണ് ആവിഷ്കരിച്ചിരിക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രഘട്ടങ്ങളിൽ ജനിച്ചുജീവിച്ച വ്യക്തി എന്ന നിലയിൽ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ യാഥാസ്ഥിതികത്വങ്ങളെ നഖശിഖാന്തം എതിർത്ത അക്കിത്തം എന്ന ഉണ്ണി നമ്പൂതിരിക്കു വി.ടി. ഭട്ടതിരിപ്പാടായിരുന്നു വഴികാട്ടി. നമ്പൂതിരിയെ മനുഷ്യനാക്കിയ കാലത്തിന്റെ ഭാഗഭാക്കാകുകയായിരുന്നു അക്കിത്തവും. നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ ദുഃസ്ഥിതിയെയും സമുദായത്തിന്റെ ജീർണതയെയും അധഃസ്ഥിതരുടെ ദുരിതങ്ങളെയും ഇക്കാലത്തെ കവിതകൾ ആവിഷ്കരിക്കുന്നുണ്ട്. ഇടിമുഴക്കം, പണ്ടത്തെ മേശാന്തി, പൂണൂൽക്കാരുടെ ചരിത്രം എന്നിവ അത്തരത്തിലുള്ളവയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ പാരമ്പര്യത്തിലേക്കും ആർഷസംസ്കാരത്തിലേക്കും വിശ്വാസത്തിലേക്കുമുള്ള വ്യക്തിപരമായ മടങ്ങിപ്പോക്ക് അദ്ദേഹത്തിന്റെ കവിതകളിലും പ്രത്യക്ഷമായി. തന്റെ ഭാഗവത പരിഭാഷയിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നു; ‘ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം.’
സ്നേഹത്തിന്, കാരുണ്യത്തിന് പകരം വയ്ക്കാൻ മറ്റൊരു പ്രത്യയശാസ്ത്രം ഇല്ല എന്നു കവി ഉറച്ചു വിശ്വസിച്ചു. ആർദ്രതയുടെ കണ്ണീരാണ് മനുഷ്യനെ ശുദ്ധീകരിക്കുന്നതെന്ന് അക്കിത്തം അടിവരയിട്ടു.
പച്ചജീവിതങ്ങളെ ആവിഷ്കരിക്കുന്ന അക്കിത്തത്തിന്റെ നാടോടിപ്പാട്ടുകളും സാഹിത്യചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. നാടൻമൊഴികൾ കവിതകൾക്കു ചാരുത പകർന്നു. കാളി, ത്വൈരം മേണം, കണ്ടവരുണ്ടോ മുതലായ പാട്ടുകൾ ഏറെ ജനകീയങ്ങളാണ്. അക്കിത്തത്തിന്റെ കുട്ടിക്കവിതകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കവി സ്വയം ഒരു കുട്ടിയാവുകയും നിഷ്കളങ്കമായ കണ്ണുകളാൽ പ്രപഞ്ചത്തിന്റെ അനന്ത വൈചിത്ര്യങ്ങളെ നോക്കിക്കാണുകയുമാണിവിടെ. കുട്ടികൾക്കുവേണ്ടി എഴുതിയ ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകം എന്നും ബാലമനസുകളിൽ ചിറകടിച്ചു നില്ക്കുന്നതാണ്.
മനുഷ്യന്റെ മനോമണ്ഡലത്തിലാണ് വിപ്ലവം അനിവാര്യമാകുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അഹന്തയില്ലായ്മയുടെ അകപ്പൊരുളിനെ വെളിച്ചമായി കൊണ്ടുനടന്നു. വാക്കിൽനിന്ന് വെളിച്ചത്തെ മാത്രം പ്രസ്ഫുരിപ്പിച്ചു. കണ്ടും ചിന്തിച്ചും സന്ദേഹിച്ചും ചോദ്യംചെയ്തും വിസ്മയിച്ചും കൂടെ നടക്കുന്ന ഒരു ഉണ്ണിയെ മനസിൽ സൂക്ഷിച്ചു. കണ്ണുനീരിന്റെ വക്കത്ത് തങ്ങിനില്ക്കുന്ന താംബൂലാർദ്രമായ ചിരിയിലൂടെ അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന കവികാരണവർ നമ്മോട് ഇപ്പോഴും സംവദിക്കുന്നുണ്ട്. വിനയാന്വിതമായ ആ ജീവിതപർവം ഇപ്പോഴും നമ്മോടു പറയുന്നു- ‘എന്റെയല്ല എന്റെയല്ലിക്കൊമ്പനാനകൾ
എന്റെയല്ലീ, മഹാക്ഷേത്രവും മക്കളേ.’
ജിമ്മി ജോർജ്