തിരുവനന്തപുരം: കിഫ്ബിയിലും കണ്ണൂർ വിമാനത്താവള കമ്പനിയിലും ഓഡിറ്റ് നിഷേധിച്ചതിനേക്കുറിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കർക്കെതിരേ പ്രതിഷേധിച്ചു. നടുത്തളത്തിലെത്തി സ്പീക്കർക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
പ്രതിപക്ഷത്തുനിന്നു വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. എന്നാൽ, ഈ വിഷയം ഇന്നലെയും അതിനു മുമ്പു രണ്ട് അവസരങ്ങളിലും ചോദ്യോത്തരവേളയിൽ ഉന്നയിക്കുകയും വിശദമായ മറുപടി നൽകുകയും ചെയ്ത സാഹചര്യത്തിൽ ചട്ടപ്രകാരം അവതരണാനുമതി നൽകാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ചോദ്യവും സഭ നിർത്തിവച്ചുള്ള ചർച്ചയും രണ്ടാണെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശം കൂടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്ന വകുപ്പുകൾക്കു ഓഡിറ്റിംഗിന്റെ കാര്യത്തിൽ പ്രസക്തിയില്ലെന്ന് നിയമകാര്യ മന്ത്രി എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. സർക്കാർ ഭരണഘടനാലംഘനം നടത്തുന്ന വിഷയമാണിതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയസഭയിലല്ലാതെ മറ്റെവിടെയാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ചോദ്യോത്തരവേളയിൽ മറുപടി നൽകി എന്ന കാരണത്താൽ മുന്പൊരിക്കലും അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഉന്നയിക്കപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ അടിയന്തരപ്രമേയത്തിനു പ്രസക്തിയില്ലെന്നു സ്പീക്കർ പറഞ്ഞു. സർക്കാർ പറയേണ്ട കാര്യം സ്പീക്കർ പറയാൻ പാടില്ലെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
എന്നാൽ, അടിയന്തരപ്രമേയം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന സ്പീക്കർ അടുത്ത നടപടികളിലേക്കു കടക്കുകയാണെന്നു പറഞ്ഞു. തുടർന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനായി വി.കെ.സി. മമ്മദ്കോയയെ വിളിച്ചു. അദ്ദേഹം പ്രമേയം അവതരിപ്പിക്കുകയും മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകുകയും ചെയ്തു. അടുത്തതായി ഒ. രാജഗോപാൽ ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.
ഈ സമയം നടുത്തളത്തിൽ നിലയുറപ്പിച്ച പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. സ്പീക്കർ നീതി പാലിക്കുക, പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. പിണറായിയെ സ്പീക്കർക്കു പേടിയാണോ എന്നു ചോദിച്ചും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. 2015 ലെ ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്ന ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നു സ്പീക്കർ പറഞ്ഞു.
നടപടികൾ തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ശൂന്യവേള റദ്ദു ചെയ്ത ശേഷം ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി സഭ പിരിഞ്ഞു. കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ബില്ലും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുമാണ് പാസാക്കിയത്.
പ്രതിപക്ഷത്തുനിന്നു വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. എന്നാൽ, ഈ വിഷയം ഇന്നലെയും അതിനു മുമ്പു രണ്ട് അവസരങ്ങളിലും ചോദ്യോത്തരവേളയിൽ ഉന്നയിക്കുകയും വിശദമായ മറുപടി നൽകുകയും ചെയ്ത സാഹചര്യത്തിൽ ചട്ടപ്രകാരം അവതരണാനുമതി നൽകാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ചോദ്യവും സഭ നിർത്തിവച്ചുള്ള ചർച്ചയും രണ്ടാണെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശം കൂടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്ന വകുപ്പുകൾക്കു ഓഡിറ്റിംഗിന്റെ കാര്യത്തിൽ പ്രസക്തിയില്ലെന്ന് നിയമകാര്യ മന്ത്രി എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. സർക്കാർ ഭരണഘടനാലംഘനം നടത്തുന്ന വിഷയമാണിതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയസഭയിലല്ലാതെ മറ്റെവിടെയാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ചോദ്യോത്തരവേളയിൽ മറുപടി നൽകി എന്ന കാരണത്താൽ മുന്പൊരിക്കലും അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഉന്നയിക്കപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ അടിയന്തരപ്രമേയത്തിനു പ്രസക്തിയില്ലെന്നു സ്പീക്കർ പറഞ്ഞു. സർക്കാർ പറയേണ്ട കാര്യം സ്പീക്കർ പറയാൻ പാടില്ലെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
എന്നാൽ, അടിയന്തരപ്രമേയം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന സ്പീക്കർ അടുത്ത നടപടികളിലേക്കു കടക്കുകയാണെന്നു പറഞ്ഞു. തുടർന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനായി വി.കെ.സി. മമ്മദ്കോയയെ വിളിച്ചു. അദ്ദേഹം പ്രമേയം അവതരിപ്പിക്കുകയും മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകുകയും ചെയ്തു. അടുത്തതായി ഒ. രാജഗോപാൽ ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.
ഈ സമയം നടുത്തളത്തിൽ നിലയുറപ്പിച്ച പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. സ്പീക്കർ നീതി പാലിക്കുക, പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. പിണറായിയെ സ്പീക്കർക്കു പേടിയാണോ എന്നു ചോദിച്ചും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. 2015 ലെ ബജറ്റ് അവതരണ ദിവസം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്ന ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ഉയർത്തിക്കാട്ടുന്നുണ്ടായിരുന്നു. തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നു സ്പീക്കർ പറഞ്ഞു.
നടപടികൾ തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ശൂന്യവേള റദ്ദു ചെയ്ത ശേഷം ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി സഭ പിരിഞ്ഞു. കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ബില്ലും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുമാണ് പാസാക്കിയത്.