ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെക്കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വർണ കള്ളക്കടത്ത് കേസിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് നടി പറയാതെ പറയുകയായിരുന്നുവെന്നായിരുന്നു വിമർശനം.
സംസ്ഥാനത്ത് കോവിഡ് അതീവ ഗുരുതരമായി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നിസാരവത്കരിക്കുന്ന നടപടിയാണ് അഹാനയിൽ നിന്നും ഉണ്ടായതെന്നും ചിലർ പ്രതികരിച്ചിരുന്നു. അഹാന പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്നും വിമർശനം ഉയർന്നിരുന്നു. അഹാനയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു ചിലരുടെ വിമർശനം. ഇതിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ വിശദീകരണം. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
അഹാനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
""നമ്മുടെ സംസ്ഥാനത്തിൽ/നഗരത്തിൽ/രാജ്യത്തിൽ നിലനിൽക്കുന്ന കോവിഡ് പ്രതിസന്ധിയെ കുറിച്ച് എനിക്ക് അവബോധമില്ലെന്നും, അതറിയണമെങ്കിൽ വാർത്തകൾ കാണണമെന്നും എന്നോട് ആവശ്യപ്പെടുന്നവരോട്, ദയവായി നിങ്ങൾ വസ്തുതകൾ അറിയാൻ ശ്രമിക്കുക. ലോക്ക്ഡൗണ്‍ അനാവശ്യമാണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ നിങ്ങൾ തെളിവ് കൊണ്ടു വരൂ.
ഇപ്പോൾ എനിക്കു നേരേ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ആരുടെയൊക്കെയോ ഭാവനയിൽ നിന്ന് ഉണ്ടായി വന്നതാണ്. ഞാനൊന്ന് പറഞ്ഞു. മറ്റൊരാൾ അത് വേറൊരു തരത്തിൽ വ്യാഖ്യാനിച്ചു. വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസിലാക്കണം.
മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് പ്രതികരിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിൽ കോവിഡ് മഹാമാരിയോട് നിർവികാരമായാണ് ഞാൻ പ്രതികരിച്ചത് എന്ന ആരോപണം അംഗീകരിക്കാനാവില്ല.''
വിശദീകരണക്കുറിപ്പിട്ട് മണിക്കൂറുകൾക്കകം അഹാന അത് പിൻവലിക്കുകയും ചെയ്തു.