കൊച്ചി: കാർഷികമേഖലയോടും കർഷകരോടും സർക്കാർ പുലർത്തുന്ന അനാസ്ഥയും വിവേചനവും അവസാനിപ്പിക്കണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പകലന്തിയോളം പണിയെടുത്തിട്ടും കർഷകർ കൊടിയ ദാരിദ്ര്യത്തിന് ഇരകളായിത്തീരുന്ന ദയനീയാവസ്ഥ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവു തുടരുകയാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വില ഇത്രമേൽ ഇടിഞ്ഞ് കർഷകജീവിതം ദുഃസഹമായ സമകാലിക അനുഭവം സമാനതകളില്ലാത്തതാണ്. കാർഷിക വിളകൾക്കു താങ്ങുവില നിശ്ചയിച്ചു വിലസ്ഥിരത ഉറപ്പുവരുത്താൻ സഹായകമായ നടപടികൾ സർക്കാർ സത്വരമായി കൈക്കൊള്ളണം. റബറിന് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിച്ചു കർഷകരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്.
വിലത്തകർച്ച മൂലം കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഗതികേടിലാണ് പാവപ്പെട്ട കർഷകർ. പലിശയും പിഴപ്പലിശയുമായി കർഷകന്റെ കടബാധ്യതകൾ പെരുകുകയാണ്. കടബാധ്യതകൾക്ക് ഏതാനും മാസത്തെ മൊറട്ടോറിയമല്ല, കടങ്ങൾ എഴുതിത്തള്ളാനുള്ള ആർജവമാണു സർക്കാർ കാണിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും അവിചാരിതമായ വിലത്തകർച്ചകളും വഴി കർഷകർ ദുരിതത്തിലാകുന്ന സന്ദർഭങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള സ്ഥിരം നിയമസംവിധാനം ആവശ്യമാണ്.
കൃഷിഭൂമികൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകുന്ന സാഹചര്യവുമുണ്ട്. അധ്വാനിച്ചുണ്ടാക്കിയവയത്രയും ഒരു രാത്രികൊണ്ടു വന്യമൃഗങ്ങൾ നശിപ്പിക്കുന്ന സങ്കടക്കാഴ്ചയിൽ കർഷകർ മനസു മരവിച്ചു കഴിയുകയാണ്. വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ സഹായകമായ ആനമതിൽ, സോളാർ ഫെൻസിംഗ് തുടങ്ങിയ മാർഗങ്ങൾ സർക്കാർ നടപ്പാക്കണം. സ്വന്തം കൃഷിഭൂമിയിൽ കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
പരിസ്ഥിതിലോല പ്രദേശങ്ങൾ എന്നു ശാസ്ത്രീയമായി നിർണയിക്കപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കി കൃഷിചെയ്യാവുന്ന ഭൂപ്രദേശം വ്യക്തമായി നിർദേശിക്കാൻ സർക്കാരിനു കഴിയണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. എന്നാൽ, പരിസ്ഥിതിവാദികളിൽ നിക്ഷിപ്ത താത്പര്യങ്ങളുള്ള ചിലരുടെ നിലപാടുകൾക്കു കർഷകർ ബലിയാടുകളാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹൈറേഞ്ചിലെ നിർമാണനിരോധന നീക്കങ്ങൾ കർഷകജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.
കാർഷികമേഖലയുടെ നിലനിൽപ് മനുഷ്യകുലത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന സത്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. കാർഷിക ജോലികളെ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷകരുടെ പട്ടിണി മാറ്റാൻ സർക്കാരുകൾ മനസുവച്ചാൽ സാധിക്കും. 65 വയസിനു മുകളിൽ പ്രായമുള്ള കർഷകർക്കു പ്രതിമാസം 8,000 രൂപയെങ്കിലും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകർക്കു സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ.
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുംവരെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ കർഷകർ ഒറ്റക്കെട്ടായി സംഘടിച്ചു മുന്നോട്ടുവരണം.
കത്തോലിക്കാ കോണ്ഗ്രസ് പോലെയുള്ള സാമൂഹ്യസംഘടനകൾ ഈ രംഗത്തു കൂടുതൽ സജീവമാകണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഭയുടെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവു തുടരുകയാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വില ഇത്രമേൽ ഇടിഞ്ഞ് കർഷകജീവിതം ദുഃസഹമായ സമകാലിക അനുഭവം സമാനതകളില്ലാത്തതാണ്. കാർഷിക വിളകൾക്കു താങ്ങുവില നിശ്ചയിച്ചു വിലസ്ഥിരത ഉറപ്പുവരുത്താൻ സഹായകമായ നടപടികൾ സർക്കാർ സത്വരമായി കൈക്കൊള്ളണം. റബറിന് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിച്ചു കർഷകരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്.
വിലത്തകർച്ച മൂലം കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഗതികേടിലാണ് പാവപ്പെട്ട കർഷകർ. പലിശയും പിഴപ്പലിശയുമായി കർഷകന്റെ കടബാധ്യതകൾ പെരുകുകയാണ്. കടബാധ്യതകൾക്ക് ഏതാനും മാസത്തെ മൊറട്ടോറിയമല്ല, കടങ്ങൾ എഴുതിത്തള്ളാനുള്ള ആർജവമാണു സർക്കാർ കാണിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും അവിചാരിതമായ വിലത്തകർച്ചകളും വഴി കർഷകർ ദുരിതത്തിലാകുന്ന സന്ദർഭങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളാനുള്ള സ്ഥിരം നിയമസംവിധാനം ആവശ്യമാണ്.
കൃഷിഭൂമികൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകുന്ന സാഹചര്യവുമുണ്ട്. അധ്വാനിച്ചുണ്ടാക്കിയവയത്രയും ഒരു രാത്രികൊണ്ടു വന്യമൃഗങ്ങൾ നശിപ്പിക്കുന്ന സങ്കടക്കാഴ്ചയിൽ കർഷകർ മനസു മരവിച്ചു കഴിയുകയാണ്. വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ സഹായകമായ ആനമതിൽ, സോളാർ ഫെൻസിംഗ് തുടങ്ങിയ മാർഗങ്ങൾ സർക്കാർ നടപ്പാക്കണം. സ്വന്തം കൃഷിഭൂമിയിൽ കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
പരിസ്ഥിതിലോല പ്രദേശങ്ങൾ എന്നു ശാസ്ത്രീയമായി നിർണയിക്കപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കി കൃഷിചെയ്യാവുന്ന ഭൂപ്രദേശം വ്യക്തമായി നിർദേശിക്കാൻ സർക്കാരിനു കഴിയണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. എന്നാൽ, പരിസ്ഥിതിവാദികളിൽ നിക്ഷിപ്ത താത്പര്യങ്ങളുള്ള ചിലരുടെ നിലപാടുകൾക്കു കർഷകർ ബലിയാടുകളാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹൈറേഞ്ചിലെ നിർമാണനിരോധന നീക്കങ്ങൾ കർഷകജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.
കാർഷികമേഖലയുടെ നിലനിൽപ് മനുഷ്യകുലത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന സത്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. കാർഷിക ജോലികളെ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷകരുടെ പട്ടിണി മാറ്റാൻ സർക്കാരുകൾ മനസുവച്ചാൽ സാധിക്കും. 65 വയസിനു മുകളിൽ പ്രായമുള്ള കർഷകർക്കു പ്രതിമാസം 8,000 രൂപയെങ്കിലും പെൻഷൻ നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകർക്കു സാമൂഹ്യനീതി ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ.
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുംവരെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ കർഷകർ ഒറ്റക്കെട്ടായി സംഘടിച്ചു മുന്നോട്ടുവരണം.
കത്തോലിക്കാ കോണ്ഗ്രസ് പോലെയുള്ള സാമൂഹ്യസംഘടനകൾ ഈ രംഗത്തു കൂടുതൽ സജീവമാകണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഭയുടെ മുഴുവൻ പിന്തുണയും ഉണ്ടാകുമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.