തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിൽ യുഡിഎഫും രണ്ടിൽ എൽഡിഎഫും വിജയിച്ചു.
മഞ്ചേശ്വരവും എറണാകുളവും നിലനിർത്തിയ യുഡിഎഫ് അരൂർ എൽഡിഎഫിൽനിന്നു പിടിച്ചെടുത്തു. എൽഡിഎഫ് ആകട്ടെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്ത് അട്ടിമറിവിജയം നേടി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനം നിലനിർത്താനായതൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 7,923 വോട്ടിന്റെ ആധികാരിക ജയം നേടിയപ്പോൾ രണ്ടാമതെത്തിയത് ബിജെപിയുടെ രവീശ തന്ത്രി കുണ്ടാർ ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി ഇവിടെ വെറും 89 വോട്ടിനായിരുന്നു വിജയിച്ചത്.
യുഡിഎഫ് കോട്ടയായ എറണാകുളത്ത് കോണ്‍ഗ്രസിലെ ടി.ജെ. വിനോദ് 3,750 വോട്ടിന് കഷ്ടിച്ചു കടന്നുകൂടി. കനത്തമഴമൂലം ഇവിടെ പോളിംഗ് കുറവായിരുന്നു. എൽഡിഎഫ് കോട്ടയായ അരൂർ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ 2,079 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയ കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ്കുമാർ 9,953 വോട്ടിന് കോണ്‍ഗ്രസിലെ പി. മോഹൻരാജിനെ പരാജയപ്പെടുത്തി. 1996 മുതൽ അടൂർ പ്രകാശിലൂടെ കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന മണ്ഡലമാണ് കോന്നി. വട്ടിയൂർക്കാവിൽ സിപിഎമ്മിലെ വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ കെ. മോഹൻകുമാറിനെ പരാജയപ്പെടുത്തി.
വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും ബിജെപിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനം നേടിയ വട്ടിയൂർക്കാവിൽ ഇത്തവണ അവർ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കോന്നിയിൽ കെ. സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല.
പാലാ ഉൾപ്പെടെ നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നു വീതം യുഡിഎഫും എൽഡിഎഫും വിജയിച്ചു. ഇതിൽ അഞ്ചും യുഡിഎഫ് സിറ്റിംഗ് സീറ്റുകളായിരുന്നു.
ഉപതെരഞ്ഞെടുപ്പുകളോടെ നിയമസഭയിൽ എൽഡിഎഫിന്റെ അംഗബലം 91ൽ നിന്ന് 93 ആയി ഉയർന്നു. യുഡിഎഫിന്റേത് 47ൽ നിന്നു 45 ആയി കുറയുകയും ചെയ്തു. അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെ പ്രതിപക്ഷത്തു വനിതാ പ്രാതിനിധ്യവുമായി. നേരത്തെ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ലീഗും ചെങ്ങന്നൂരിൽ സിപിഎമ്മും സീറ്റ് നിലനിർത്തിയിരുന്നു.