തിരുവനന്തപുരം: അഞ്ചിൽ രണ്ടിടത്തു ജയിച്ച എൽഡിഎഫ് ആഘോഷിക്കുകയായിരുന്നു. മൂന്നിടത്തു ജയിച്ചിട്ടും യുഡിഎഫിന് ആകെ മ്ലാനതയും.
പിണറായി വിജയൻ സർക്കാർ ഭരണം മൂന്നരവർഷം പിന്നിടുകയാണ്. ഒരു വർഷത്തിനകം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരും. അതു കഴിഞ്ഞാൽ വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പും. അതിനു മുന്‍പുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടു യുഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കാൻ സാധിച്ചത് അവർക്കു പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇടതുകോട്ടയായി വിശേഷിപ്പിച്ചിരുന്ന അരൂർ നഷ്ടപ്പെട്ടതു മാത്രമാണ് അവർക്കു തിരിച്ചടിയായി പറയാവുന്നത്.
ശബരിമല കുരുക്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ മുന്നണിയാണ് അഞ്ചു മാസത്തിനുള്ളിൽ കരുത്തോടെ തിരിച്ചു വന്നിരിക്കുന്നത്. ആദ്യം പാലായിൽ. ഇപ്പോൾ വട്ടിയൂർക്കാവിലും കോന്നിയിലും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന കോന്നിയിലെ വിജയം എൽഡിഎഫിനു വളരെ പ്രധാനപ്പെട്ടതാണ്.
യുഡിഎഫിന്റെ തകരാത്ത കോട്ടയെന്നു വിശേഷിപ്പിക്കുന്ന എറണാകുളത്തു പോലും എൽഡിഎഫ് കാഴ്ച വച്ച പോരാട്ടം നിസാരമല്ല. അവിടെ യുഡിഎഫ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തേക്കുറിച്ച് അധികം മേനി പറയാനില്ല. ശബരിമലയുടെ പേരിൽ മുന്നണിയിൽ നിന്ന് അകന്നവർ മടങ്ങി വന്നു എന്ന് സിപിഎമ്മിന് ഇനി ധൈര്യമായി അവകാശപ്പെടാം. പ്രതിപക്ഷം ആരോപിക്കുന്ന ഭരണവിരുദ്ധ വികാരം ഇല്ലെന്നും പറയാം. ഭരണത്തുടർച്ച ആഗ്രഹിക്കാം. മാർക്ക് ദാനം ഉൾപ്പെടെ തെരഞ്ഞെടുപ്പു കാലത്ത് ഉയർന്നുവന്ന വിവാദങ്ങളൊന്നും സർക്കാരിനു പ്രതികൂലമായില്ല.
വട്ടിയൂർക്കാവിലും കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചത് ഏറെ തർക്കത്തിനൊടുവിലാണ്. ഇരുമണ്ഡലങ്ങളിലും മുൻ എംഎൽഎമാർ മുന്നോട്ടുവച്ച പേരുകൾ നിരാകരിക്കപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശ് ഇടഞ്ഞു നിൽക്കുന്നു എന്ന പ്രതീതി അവസാനം വരെ നിലനിന്നു. ഏതായാലും കോന്നിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം അടൂർ പ്രകാശിനു കൂടി വന്നുചേരും.
പാലായിലും സ്ഥാനാർഥിനിർണയം മുതൽ തർക്കങ്ങളായിരുന്നു. അതു തെരഞ്ഞെടുപ്പു ദിവസം വരെ നീണ്ടു. അതിനുള്ള ശിക്ഷ വോട്ടർമാർ നൽകുകയും ചെയ്തു. എന്നാൽ, പാലായിൽ നിന്നു കോണ്‍ഗ്രസും ഒന്നും പഠിച്ചില്ലെന്ന് പിന്നീട് അവർ തന്നെ തെളിയിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സംഘടനാ പുനഃസംഘടന പോലും പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന ചിന്ത കോണ്‍ഗ്രസിൽ ശക്തിപ്പെടുകയാണ്.
കേരളത്തിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുവരുമെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുന്ന ബിജെപിക്കു കനത്ത തിരിച്ചടി തന്നെയാണ് ഈ തെരഞ്ഞെടുപ്പ്. അവിടെയും സ്ഥാനാർഥി നിർണയം മുതൽ തർക്കങ്ങളായിരുന്നു. അവർക്കു കരുത്തുള്ള മൂന്നു മണ്ഡലങ്ങളിൽ ഒരിടത്തു പോലും നല്ലൊരു മത്സരം കൊടുക്കാൻ സാധിച്ചില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാമതും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ടാമതുമെത്തിയ വട്ടിയൂർക്കാവിൽ അവർ മൂന്നാം സ്ഥാനത്തേക്കു പോയി. ശബരിമല ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം നടത്തിയ കോന്നിയിൽ അന്നത്തെ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല. മഞ്ചേശ്വരത്തു പോലും അവർ പിന്നോട്ടു പോകുകയാണു ചെയ്തത്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നിലവിലുള്ള നേതൃത്വത്തിനെതിരെയുള്ള ആയുധമായി മാറാം. അരൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കാനില്ലെന്നു പറഞ്ഞു പിന്മാറിയതും ഇനിയും മുന്നണിയിൽ ചർച്ചയാകാം. ഏതായാലും ബിജെപിക്കും ശുഭകരമല്ല കാര്യങ്ങൾ.
തെരഞ്ഞെടുപ്പിൽ ശരിദൂരം പ്രഖ്യാപിച്ച് യുഡിഎഫിനു പരസ്യപിന്തുണ നൽകിയ എൻഎസ്എസിനു കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പുഫലം. നായർ സമുദായത്തിനു നിർണായക സ്വാധീനമുള്ള വട്ടിയൂർക്കാവിൽ അവർ പരസ്യമായി പിന്തുണച്ച കോണ്‍ഗ്രസിന്റെ കെ. മോഹൻകുമാർ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
കോന്നിയിൽ എൻഎസ്എസിന്റെ ആവശ്യപ്രകാരം കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കിയ മോഹൻരാജും പരാജയം ഏറ്റുവാങ്ങി. സ്ഥാനാർഥി നിർണയത്തിലടക്കം പുറംകരാർ നടപ്പിലാക്കി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചത് എൻഎസ്എസ് ഇടപെടലിനേക്കുറിച്ചായിരുന്നു.
ആരെയും പരസ്യമായി പിന്തുണയ്ക്കാത്ത തന്ത്രപരമായ നിലപാടാണ് എസ്എൻഡിപി സ്വീകരിച്ചത്. എങ്കിലും അവർ എൽഡിഎഫിനൊപ്പമായിരുന്നു. അരൂരിൽ എൽഡിഎഫിന്റെ പരാജയം അവർക്കും തിരിച്ചടിയായി. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകളുടെ നിലപാടിനേറ്റ തിരിച്ചടി അവരുടെ പ്രസക്തി ഇല്ലാതാക്കുമെന്നു കരുതാൻ സാധിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ പതിനാറിടത്തു മാത്രമായിരുന്നു എൽഡിഎഫ് മുന്നിലെത്തിയത്. അവിടെ നിന്നു യുഡിഎഫിന്റെ രണ്ടു സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുന്നതിലേക്ക് അഞ്ചു മാസം കൊണ്ട് എത്തിച്ചേരാൻ സാധിച്ചത് നിസാരകാര്യമില്ല. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതും ഇതു തന്നെയാണ്. അഞ്ചിൽ രണ്ടു വിജയം എന്നല്ല അവർ പറയുന്നത്. ആറിൽ മൂന്നു വിജയം എന്നാണ്. പാലാ കൂടി ഉൾപ്പെടുത്തിയാൽ അങ്ങനെയാണല്ലോ കണക്ക്.
സാബു ജോണ്‍
പിണറായി വിജയൻ സർക്കാർ ഭരണം മൂന്നരവർഷം പിന്നിടുകയാണ്. ഒരു വർഷത്തിനകം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരും. അതു കഴിഞ്ഞാൽ വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പും. അതിനു മുന്‍പുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടു യുഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കാൻ സാധിച്ചത് അവർക്കു പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇടതുകോട്ടയായി വിശേഷിപ്പിച്ചിരുന്ന അരൂർ നഷ്ടപ്പെട്ടതു മാത്രമാണ് അവർക്കു തിരിച്ചടിയായി പറയാവുന്നത്.
ശബരിമല കുരുക്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ മുന്നണിയാണ് അഞ്ചു മാസത്തിനുള്ളിൽ കരുത്തോടെ തിരിച്ചു വന്നിരിക്കുന്നത്. ആദ്യം പാലായിൽ. ഇപ്പോൾ വട്ടിയൂർക്കാവിലും കോന്നിയിലും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന കോന്നിയിലെ വിജയം എൽഡിഎഫിനു വളരെ പ്രധാനപ്പെട്ടതാണ്.
യുഡിഎഫിന്റെ തകരാത്ത കോട്ടയെന്നു വിശേഷിപ്പിക്കുന്ന എറണാകുളത്തു പോലും എൽഡിഎഫ് കാഴ്ച വച്ച പോരാട്ടം നിസാരമല്ല. അവിടെ യുഡിഎഫ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തേക്കുറിച്ച് അധികം മേനി പറയാനില്ല. ശബരിമലയുടെ പേരിൽ മുന്നണിയിൽ നിന്ന് അകന്നവർ മടങ്ങി വന്നു എന്ന് സിപിഎമ്മിന് ഇനി ധൈര്യമായി അവകാശപ്പെടാം. പ്രതിപക്ഷം ആരോപിക്കുന്ന ഭരണവിരുദ്ധ വികാരം ഇല്ലെന്നും പറയാം. ഭരണത്തുടർച്ച ആഗ്രഹിക്കാം. മാർക്ക് ദാനം ഉൾപ്പെടെ തെരഞ്ഞെടുപ്പു കാലത്ത് ഉയർന്നുവന്ന വിവാദങ്ങളൊന്നും സർക്കാരിനു പ്രതികൂലമായില്ല.
വട്ടിയൂർക്കാവിലും കോന്നിയിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചത് ഏറെ തർക്കത്തിനൊടുവിലാണ്. ഇരുമണ്ഡലങ്ങളിലും മുൻ എംഎൽഎമാർ മുന്നോട്ടുവച്ച പേരുകൾ നിരാകരിക്കപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശ് ഇടഞ്ഞു നിൽക്കുന്നു എന്ന പ്രതീതി അവസാനം വരെ നിലനിന്നു. ഏതായാലും കോന്നിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം അടൂർ പ്രകാശിനു കൂടി വന്നുചേരും.
പാലായിലും സ്ഥാനാർഥിനിർണയം മുതൽ തർക്കങ്ങളായിരുന്നു. അതു തെരഞ്ഞെടുപ്പു ദിവസം വരെ നീണ്ടു. അതിനുള്ള ശിക്ഷ വോട്ടർമാർ നൽകുകയും ചെയ്തു. എന്നാൽ, പാലായിൽ നിന്നു കോണ്‍ഗ്രസും ഒന്നും പഠിച്ചില്ലെന്ന് പിന്നീട് അവർ തന്നെ തെളിയിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സംഘടനാ പുനഃസംഘടന പോലും പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന ചിന്ത കോണ്‍ഗ്രസിൽ ശക്തിപ്പെടുകയാണ്.
കേരളത്തിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുവരുമെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുന്ന ബിജെപിക്കു കനത്ത തിരിച്ചടി തന്നെയാണ് ഈ തെരഞ്ഞെടുപ്പ്. അവിടെയും സ്ഥാനാർഥി നിർണയം മുതൽ തർക്കങ്ങളായിരുന്നു. അവർക്കു കരുത്തുള്ള മൂന്നു മണ്ഡലങ്ങളിൽ ഒരിടത്തു പോലും നല്ലൊരു മത്സരം കൊടുക്കാൻ സാധിച്ചില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാമതും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ടാമതുമെത്തിയ വട്ടിയൂർക്കാവിൽ അവർ മൂന്നാം സ്ഥാനത്തേക്കു പോയി. ശബരിമല ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം നടത്തിയ കോന്നിയിൽ അന്നത്തെ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല. മഞ്ചേശ്വരത്തു പോലും അവർ പിന്നോട്ടു പോകുകയാണു ചെയ്തത്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നിലവിലുള്ള നേതൃത്വത്തിനെതിരെയുള്ള ആയുധമായി മാറാം. അരൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കാനില്ലെന്നു പറഞ്ഞു പിന്മാറിയതും ഇനിയും മുന്നണിയിൽ ചർച്ചയാകാം. ഏതായാലും ബിജെപിക്കും ശുഭകരമല്ല കാര്യങ്ങൾ.
തെരഞ്ഞെടുപ്പിൽ ശരിദൂരം പ്രഖ്യാപിച്ച് യുഡിഎഫിനു പരസ്യപിന്തുണ നൽകിയ എൻഎസ്എസിനു കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പുഫലം. നായർ സമുദായത്തിനു നിർണായക സ്വാധീനമുള്ള വട്ടിയൂർക്കാവിൽ അവർ പരസ്യമായി പിന്തുണച്ച കോണ്‍ഗ്രസിന്റെ കെ. മോഹൻകുമാർ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
കോന്നിയിൽ എൻഎസ്എസിന്റെ ആവശ്യപ്രകാരം കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കിയ മോഹൻരാജും പരാജയം ഏറ്റുവാങ്ങി. സ്ഥാനാർഥി നിർണയത്തിലടക്കം പുറംകരാർ നടപ്പിലാക്കി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചത് എൻഎസ്എസ് ഇടപെടലിനേക്കുറിച്ചായിരുന്നു.
ആരെയും പരസ്യമായി പിന്തുണയ്ക്കാത്ത തന്ത്രപരമായ നിലപാടാണ് എസ്എൻഡിപി സ്വീകരിച്ചത്. എങ്കിലും അവർ എൽഡിഎഫിനൊപ്പമായിരുന്നു. അരൂരിൽ എൽഡിഎഫിന്റെ പരാജയം അവർക്കും തിരിച്ചടിയായി. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനകളുടെ നിലപാടിനേറ്റ തിരിച്ചടി അവരുടെ പ്രസക്തി ഇല്ലാതാക്കുമെന്നു കരുതാൻ സാധിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ പതിനാറിടത്തു മാത്രമായിരുന്നു എൽഡിഎഫ് മുന്നിലെത്തിയത്. അവിടെ നിന്നു യുഡിഎഫിന്റെ രണ്ടു സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുന്നതിലേക്ക് അഞ്ചു മാസം കൊണ്ട് എത്തിച്ചേരാൻ സാധിച്ചത് നിസാരകാര്യമില്ല. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതും ഇതു തന്നെയാണ്. അഞ്ചിൽ രണ്ടു വിജയം എന്നല്ല അവർ പറയുന്നത്. ആറിൽ മൂന്നു വിജയം എന്നാണ്. പാലാ കൂടി ഉൾപ്പെടുത്തിയാൽ അങ്ങനെയാണല്ലോ കണക്ക്.
സാബു ജോണ്‍