കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപരിഷ്കർത്താവുമായ വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ചിത്രം തെറ്റായി നല്കിയ കൊച്ചി മെട്രോയുടെ നടപടി വിവാദമായി. കടവന്ത്ര സ്റ്റേഷനിലെ രണ്ടാം നിലയിൽ ലിഫ്റ്റിനോട് ചേർന്നുള്ള ഭാഗത്താണു വക്കം മൗലവി എന്ന പേരിൽ അദ്ദേഹത്തിന്റെ മകന്റെ ചിത്രം നൽകിയിരിക്കുന്നത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തിരുത്തുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ അറിയിച്ചു.
സ്റ്റേഷനുകൾക്കു തീമുകൾ നൽകുന്നതിന്റെ ഭാഗമായി കടവന്ത്ര സ്റ്റേഷന് കേരളത്തിലെ അച്ചടിയുടെയും പത്രചരിത്രത്തിന്റെയും തീമാണു നൽകിയിരിക്കുന്നത്.
സ്വദേശാഭിമാനി ഉൾപ്പെടെ ആദ്യകാല പത്രാധിപരുടെയും പത്ര ഉടമകളുടെയും പേരിനും ചിത്രത്തിനുമൊപ്പമാണു സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയായ വക്കം മൗലവിയുടെ പേരിനു മുകളിലായി അദ്ദേഹത്തിന്റെ എട്ടാമത്തെ മകൻ മുഹമ്മദ് ഈസയുടെ ചിത്രം നൽകിയിട്ടുള്ളത്.
1932 ൽ മരിച്ച വക്കം മൗലവിയുടെ ചിത്രങ്ങളൊന്നും ഇന്റർനെറ്റിൽ ലഭ്യമല്ല. വക്കം മൗലവി എന്ന് നെറ്റിൽ പരതിയാൽ അദ്ദേഹത്തിന്റെ നാലാമത്തെ മകൻ അബ്ദുൾ ഖാദറിന്റെയും മുഹമ്മദ് ഈസയുടെയും ചിത്രങ്ങളാണു ലഭിക്കുക. വക്കം മുഹമ്മദ് അബ്ദുൾ ഖാദർ എന്ന പേരിനോട് സാമ്യമുള്ളതാണ് ഇതിനു കാരണം.
വക്കം മൗലവിയുടെ ചിത്രം കണ്ടിട്ടില്ലാത്തവർ അദ്ദേഹത്തിന്റേത് എന്ന പേരിൽ ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന മക്കളുടെ പടങ്ങളാണ് മൗലവിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. കൊച്ചി മെട്രോ അധികൃതർക്കും സമാനമായ തെറ്റ് സംഭവിച്ചതാകാമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
വർഷങ്ങൾക്ക് മുന്പ് എട്ടാം ക്ലാസിലെ സാമൂഹ്യപാഠത്തിലും മൗലവിയുടേത് എന്ന പേരിൽ അദ്ദേഹത്തിന്റേതല്ലാത്ത ചിത്രം നൽകിയിരുന്നു. മൗലവിയുടെ സഹോദരീപുത്രനും സ്വാതന്ത്ര്യസമര സേനായിയും മുൻ എംഎൽഎയുമായിരുന്ന വക്കം മജീദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് സർക്കാർ പാഠപുസ്തകത്തിൽ നിന്ന് ഫോട്ടോ നീക്കം ചെയ്തത്. എന്നാൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ഓണ്ലൈൻ പേജിലടക്കം പലയിടങ്ങളിലും മൗലവിയുടെ യഥാർഥ ചിത്രം ലഭ്യമാണ്.
പിഴവ് തിരുത്തും: കൊച്ചി മെട്രോ
കൊച്ചി: വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ തെറ്റായ ചിത്രം നൽകിയതു സംബന്ധിച്ച പിഴവ് ബോധ്യപ്പെട്ടെന്നും തെറ്റ് എത്രയും വേഗം തിരുത്തുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). സദുദ്ദേശത്തോടെ ചെയ്ത ഒരു കാര്യത്തിൽ പിഴവുണ്ടായത് ഖേദകരമാണ്.
സ്റ്റേഷനുകൾക്ക് തീമുകൾ നൽകാനായി കരാർ ഏറ്റെടുത്ത ഏജൻസിയുടെ ഭാഗത്തുണ്ടായ പിഴവ് വക്കം മൗലവിയുടെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതു തിരുത്താനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത രണ്ടു ദിവസം അവധിയായതിനാൽ ബുധനാഴ്ച ചിത്രം മാറ്റുമെന്ന്അധികൃതർ പറഞ്ഞു.