1921 ലെ മലബാർ കലാപത്തിന്റെയും ചരിത്ര പുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും കഥ പറയുന്ന നാല് ചിത്രങ്ങൾ ഒരുങ്ങുന്നു. ആദ്യമായാണ് ഒരേ സംഭവത്തെ അടിസ്ഥാനമാക്കി ഒരേ കാലത്ത് നാല് സിനിമകളുടെ പ്രഖ്യാപനമുണ്ടാകുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും. കഴിഞ്ഞ ദിവസം ചിത്രത്തെപ്പറ്റി പൃഥ്വിരാജ് പ്രഖ്യാപിച്ചതോടെ സിനിമയ്ക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. പൃഥ്വിരാജിനെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു. ഇതിനു പിന്നാലെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന മറ്റു ചിത്രങ്ങളുടെ വിവരങ്ങളും പുറത്തു വന്നത്. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നൻ ആണ് മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന മറ്റൊരു ചിത്രം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള സിനിമ തന്റെ മനസിൽ വളരെ മുമ്പ് തന്നെയുള്ള ആശയമാണെന്നും പല കാരണങ്ങൾ കൊണ്ട് നടക്കാതിരുന്ന പദ്ധതിയാണെന്നും പി.ടി കുഞ്ഞുമുഹമ്മദ് ഒരു ചാനലിനോടും പറഞ്ഞു. ഇപ്പോൾ സിനിമയിലേക്ക് സജീവമായി ഇറങ്ങുകയാണെന്നും അടുത്ത വർഷം ഷൂട്ടിംഗ് ഉണ്ടാകുമെന്നും പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. തന്റെ സിനിമ മറ്റൊരു രീതിയിലായിരിക്കുമെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നത്. അലി അക്ബറാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള സിനിമ തയാറാക്കുന്ന മറ്റൊരു സംവിധായകൻ.
അടുത്ത വർഷം ചിത്രമുണ്ടാകുമെന്നാണ് അലി അക്ബർ പറയുന്നത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തന്റെ തന്നെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ‘ദ ഗ്രേറ്റ് വാരിയംകുന്നന്' എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. കുറെകാലം പഠനം നടത്തി എഴുതിയ സിനിമാകഥയാണെന്നും നായിക ആഫ്രിക്കൻ നടിയാണെന്നും ഇബ്രാഹിം വേങ്ങര ഫേസ്ബുക്കിൽ കുറിച്ചു.
ഐ.വി ശശിയുടെ സംവിധാനത്തിൽ 1988ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ 1921 എന്ന ചിത്രം മലബാർ കലാപത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം ചെയ്തത് ടി.ജി രവി ആയിരുന്നു.