തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള കന്പനി (കിയാൽ)യിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും പുറത്തുവരുമെന്ന ഭയം കൊണ്ടാണ് അവിടെ സിഎജിയുടെ ഓഡിറ്റ് നിഷേധിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്കു കത്തു നൽകി.
സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാൽ സർക്കാർ കന്പനിയല്ലെന്ന വാദം വിചിത്രമാണ്. 1956 ലെ കന്പനി നിയമത്തിൽ സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കന്പനികളെ ഡീംഡ് ഗവണ്മെന്റ് കന്പനികൾ എന്നാണ് നിർവചിച്ചിരിക്കുന്നത്. ഈ കന്പനികൾക്ക് സിഎജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് സർക്കാരും കിയാലും ഉയർത്തുന്ന വാദഗതികൾ പൊള്ളയാണെന്ന് തെളിഞ്ഞു.
ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് 2013 കന്പനി നിയമത്തിലെ ഭേദഗതിയുടെ മറപിടിച്ച് കിയാലിൽ സിഎജി ഓഡിറ്റ് നിഷേധിക്കാൻ സർക്കാരും വിമാനത്താവള കന്പനിയും ശ്രമിക്കുന്നത്. സിഎജി ഓഡിറ്റിന് കിയാൽ തയാറാണെന്ന് കാണിച്ച് 2018 ജനുവരി ആറിന് അന്നത്തെ കിയാൽ മാനേജിംഗ് ഡയറക്ടർ കത്തു നൽകി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കിയാൽ ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പു പരസ്യത്തിന് പണം നൽകിയതും പിണറായി വിജയന്റെ നവകേരള യാത്ര, എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എന്നിവയുടെ പരസ്യങ്ങൾക്കു പണം നൽകിയതും നിയമവിരുദ്ധമാണെന്ന് സിഎജി ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്നു ശിപാർശ ചെയ്തിരുന്നതായും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു.