കൊച്ചി: തീരദേശപരിപാലന നിയമത്തിന്റെ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉടമകൾക്ക് ഒഴിഞ്ഞുപോകാൻ മരട് നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കും. കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട തുടർനടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കുമെന്ന ഭയത്താൽ സമരം ശക്തമാക്കുകയാണു ഫ്ളാറ്റ് ഉടമകൾ. മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഇന്നു ധർണ നടത്തും. തുടർന്ന് അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും.
ഇന്നു രാവിലെ 10ന് മരട് നഗരസഭയ്ക്കു മുന്നിൽ ആരംഭിക്കുന്ന ധർണ ഓഫീസ് അടയ്ക്കുന്നതുവരെ തുടർന്നശേഷം കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിനു സമീപമാണു റിലേ സത്യഗ്രഹം നടത്തുക. നോട്ടീസ് കാലാവധി നാളെ അവസാനിക്കുമെങ്കിലും സർക്കാർ തീരുമാനപ്രകാരമല്ലാതെ തങ്ങളുടെ ഭാഗത്തുനിന്നു മറ്റു നടപടികൾ ഉണ്ടാകില്ലെന്നു നഗരസഭാ ചെയർപേഴ്സണ് ടി.എച്ച്. നദീറ വ്യക്തമാക്കി.
സർക്കാർ തലത്തിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടീസ് നൽകിയതുൾപ്പെടെ ഇതുവരെയുള്ള കാര്യങ്ങൾ നടന്നത്. ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യപത്രം ക്ഷണിക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. ഇതെല്ലാം നഗരസഭ ചെയ്തുകഴിഞ്ഞെന്നും ചെയർപേഴ്സണ് പറഞ്ഞു.
കേന്ദ്ര നിയമപ്രകാരം പൊളിച്ചുനീക്കേണ്ട ഫ്ളാറ്റുകൾക്കു കന്പോളവിലയുടെ മൂന്നിരട്ടി വില നൽകണമെന്നു കാട്ടി ഏതാനും ഫ്ളാറ്റ് ഉടമകൾ നഗരസഭയ്ക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോകണമെന്നുള്ള നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയ ഏതാനും ഫ്ളാറ്റുടമകളാണു തിരികെ നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നതിനു പുറമെ പൊളിക്കലിന് ആവശ്യമായ സമയം അനുവദിച്ചിട്ടില്ലെന്നും ഒഴിഞ്ഞുപോകില്ലെന്നും ഉടമകൾ നോട്ടീസിൽ വ്യക്തമാക്കി.
കഴിഞ്ഞ 10നാണ് അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നുകാട്ടിയുള്ള നോട്ടീസ് നഗരസഭ നൽകിയത്. ഫ്ളാറ്റ് ഉടമകൾക്ക് ഐക്യദാർഢ്യവുമായി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നു മരടിലെത്തി ഉടമകളുമായി കൂടിക്കാഴ്ച നടത്തും. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് നഗരസഭാ ഓഫീസിലേക്ക് ഇന്നു മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
എം. സ്വരാജ് എംഎൽഎയും ഏതാനും ബിജെപി നേതാക്കളും അഭിഭാഷകരുമടക്കം ഫ്ളാറ്റ് ഉടമകളെ നേരിൽക്കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി ഇന്നലെ എത്തിയിരുന്നു. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകൾ പൊളിച്ചുനീക്കി ഈ മാസം 20നു മുന്പ് റിപ്പോർട്ട് നൽകണമെന്നാണു സുപ്രീംകോടതിയുടെ അന്ത്യശാസനം.
ഇന്നു രാവിലെ 10ന് മരട് നഗരസഭയ്ക്കു മുന്നിൽ ആരംഭിക്കുന്ന ധർണ ഓഫീസ് അടയ്ക്കുന്നതുവരെ തുടർന്നശേഷം കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റിനു സമീപമാണു റിലേ സത്യഗ്രഹം നടത്തുക. നോട്ടീസ് കാലാവധി നാളെ അവസാനിക്കുമെങ്കിലും സർക്കാർ തീരുമാനപ്രകാരമല്ലാതെ തങ്ങളുടെ ഭാഗത്തുനിന്നു മറ്റു നടപടികൾ ഉണ്ടാകില്ലെന്നു നഗരസഭാ ചെയർപേഴ്സണ് ടി.എച്ച്. നദീറ വ്യക്തമാക്കി.
സർക്കാർ തലത്തിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടീസ് നൽകിയതുൾപ്പെടെ ഇതുവരെയുള്ള കാര്യങ്ങൾ നടന്നത്. ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യപത്രം ക്ഷണിക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. ഇതെല്ലാം നഗരസഭ ചെയ്തുകഴിഞ്ഞെന്നും ചെയർപേഴ്സണ് പറഞ്ഞു.
കേന്ദ്ര നിയമപ്രകാരം പൊളിച്ചുനീക്കേണ്ട ഫ്ളാറ്റുകൾക്കു കന്പോളവിലയുടെ മൂന്നിരട്ടി വില നൽകണമെന്നു കാട്ടി ഏതാനും ഫ്ളാറ്റ് ഉടമകൾ നഗരസഭയ്ക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോകണമെന്നുള്ള നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയ ഏതാനും ഫ്ളാറ്റുടമകളാണു തിരികെ നഗരസഭയ്ക്ക് നോട്ടീസ് നൽകിയത്. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നതിനു പുറമെ പൊളിക്കലിന് ആവശ്യമായ സമയം അനുവദിച്ചിട്ടില്ലെന്നും ഒഴിഞ്ഞുപോകില്ലെന്നും ഉടമകൾ നോട്ടീസിൽ വ്യക്തമാക്കി.
കഴിഞ്ഞ 10നാണ് അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നുകാട്ടിയുള്ള നോട്ടീസ് നഗരസഭ നൽകിയത്. ഫ്ളാറ്റ് ഉടമകൾക്ക് ഐക്യദാർഢ്യവുമായി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നു മരടിലെത്തി ഉടമകളുമായി കൂടിക്കാഴ്ച നടത്തും. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് നഗരസഭാ ഓഫീസിലേക്ക് ഇന്നു മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
എം. സ്വരാജ് എംഎൽഎയും ഏതാനും ബിജെപി നേതാക്കളും അഭിഭാഷകരുമടക്കം ഫ്ളാറ്റ് ഉടമകളെ നേരിൽക്കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി ഇന്നലെ എത്തിയിരുന്നു. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകൾ പൊളിച്ചുനീക്കി ഈ മാസം 20നു മുന്പ് റിപ്പോർട്ട് നൽകണമെന്നാണു സുപ്രീംകോടതിയുടെ അന്ത്യശാസനം.