കണ്ണൂർ: “നിങ്ങളെയൊക്കെ വിടാൻ പോകുന്നില്ല, വേണ്ടായെന്നു വിചാരിക്കുന്പോൾ...” മുഖ്യമന്ത്രിയുടെ കൈ അമർത്തി വയോധിക പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടു വയോധിക മുഖ്യമന്ത്രിയെ ശകാരിച്ചത്.
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ഹാളിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് തുടങ്ങുന്നതിനുമുന്പ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. രാഗേഷ് എംപി എന്നിവർ വേദിയിലിരുന്നയുടൻ ഉടൻ തളിപ്പറന്പ് സ്വദേശിനിയായ അറുപതുകാരി മുഖ്യമന്ത്രിക്കു ഹസ്തദാനം ചെയ്യാനായി വേദിയിൽ കയറുകയായിരുന്നു. നേരെ മുഖ്യമന്ത്രിയുടെ മുന്നിലെത്തി ഇരുവരും കൈകൊടുത്തു. തുടർന്ന് മുഖ്യമന്ത്രിയുടെ കൈ ബലമായി അമർത്തിപ്പിടിച്ചു. നിങ്ങളെയൊക്കെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരുത്തനെയും വിടില്ലെന്നും വയോധിക ഉറക്കെ വിളിച്ചുപറഞ്ഞു.
ഹസ്തദാനത്തിൽ പന്തികേടു തോന്നിയ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന മന്ത്രി ഇ.പി. ജയരാജൻ വയോധികയുടെ കൈ പിടിച്ചുമാറ്റാൻ ശ്രമിച്ചു. അതുവരെ ചിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പെട്ടെന്നു ക്ഷുഭിതനായി പോ അവിടെ, പോയിരിക്ക് അവിടെ എന്നു ശബ്ദമുയർത്തി പറഞ്ഞുകൊണ്ടു വയോധികയുടെ കൈ തട്ടിമാറ്റി. തുടർന്ന് പോലീസ് ഇടപെട്ട് വയോധികയെ കോൺഫറൻസ് ഹാളിൽനിന്നു താഴെയെത്തിക്കുകയായിരുന്നു. വയോധികയുടെ പെരുമാറ്റത്തിൽ പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും സ്തംഭിച്ചിരുന്നു. തുടർന്ന് അവരെ അനുനയിപ്പിച്ച് കളക്ടറേറ്റിൽനിന്ന് പറഞ്ഞയയ്ക്കുകയായിരുന്നു.
ചടങ്ങ് തുടങ്ങുന്നതിനുമുന്പ് കളക്ടറേറ്റിനു മുന്നിൽ വച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെയും വയോധിക കെട്ടിപ്പിടിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരോടും സമാനരീതിയിൽ പെരുമാറിയതായി പോലീസും പറഞ്ഞു. വയോധിക മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.