തിരുവനന്തപുരം: കേരളത്തിലും ഡൽഹിയിലുമായി ഇഴഞ്ഞും കുഴഞ്ഞും മുന്നോട്ടു പോയ സ്ഥാനാർഥി നിർണയത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു വടകരയിലെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള സൂചന പുറത്തുവന്നത്. കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം യുഡിഎഫിലും കോണ്‍ഗ്രസിലും ആവേശം വിതച്ചു. വടകരയിൽ ദുർബലനായ സ്ഥാനാർഥിയെ നിർത്തുന്നു എന്നുള്ള ആക്ഷേപം കോണ്‍ഗ്രസിൽ മാത്രമല്ല യുഡിഎഫിനുള്ളിൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ കത്തിപ്പടരുകയായിരുന്നു. ഇതിലുള്ള അസ്വസ്ഥത മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും പ്രകടിപ്പിച്ചിരുന്നു.
വടകര തിരിച്ചുപിടിക്കാൻ പ്രതിജ്ഞ ചെയ്തിരിക്കുന്ന എൽഡിഎഫ് കരുത്തനായ പി. ജയരാജനെ കളത്തിലിറക്കി പ്രചാരണപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടു പോകുകയും ചെയ്തു. മുരളീധരന്റെ സ്ഥാനാർഥിത്വം ഇടതുകേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കടുത്ത മത്സരമാണു വരാൻ പോകുന്നതെന്ന് അവർക്കും ഉറപ്പായി.
വടകരയിലെ അനിശ്ചിതത്വം നീങ്ങിയതോടെ യുഡിഎഫിനും ആത്മവിശ്വാസമായി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാൻ സാധിച്ചു എന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തൽ.
വയനാട് സീറ്റിന്റെ പേരിൽ ഉടലെടുത്ത തർക്കങ്ങളാണ് കോണ്‍ഗ്രസിനുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ടി. സിദ്ദിഖിനു വേണ്ടി ഉമ്മൻ ചാണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ രമേശ് ചെന്നിത്തല വഴങ്ങിയെങ്കിലും അദ്ദേഹം അതൃപ്തി മറച്ചുവച്ചില്ല. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നാൽ, സമീപകാലത്ത് ഗ്രൂപ്പിൽ സജീവമായ കെ. മുരളീധരനു വടകരയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ ഗ്രൂപ്പിനു മേൽക്കൈ നേടാനായെന്ന ചിന്തയാണ് ഐ ഗ്രൂപ്പിനുള്ളത്. മുരളീധരൻ നേരത്തെ വയനാട് സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
കെ. മുരളീധരൻ കൂടി സ്ഥാനാർഥി ആയതോടെ ഇടതുകോട്ടയായ മലബാറിൽ മികച്ച മത്സരം കാഴ്ച വയ്ക്കാൻ സാഹചര്യമൊരുങ്ങി എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തൽ. പി. ജയരാജനെപ്പോലെ പാർട്ടിയിൽ കരുത്തനായ നേതാവിനെ നേരിടാൻ തലയെടുപ്പുള്ള നേതാവ് തന്നെ വേണമായിരുന്നു. പെരിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെ കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടു വരണമെങ്കിലും അതിനു പ്രാപ്തരായ നേതാക്കൾ സ്ഥാനാർഥികളായി ഉണ്ടാകണമായിരുന്നു. കെ. മുരളീധരന്റെ വരവോടെ ഇതിനെല്ലാം പരിഹാരമായിരിക്കുകയാണ്.
ഇടുക്കിയിൽ ഡീൻ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയ രമ്യ ഹരിദാസും സ്ഥാനാർഥി പട്ടികയ്ക്കു യുവത്വം പ്രദാനം ചെയ്യുന്നു. ഷാനിമോളും രമ്യയുമായപ്പോൾ വനിതാപ്രാതിനിധ്യവുമായി. കാര്യമായ ആക്ഷേപങ്ങളില്ലാത്ത പട്ടിക വന്നതോടെ രാഷ്ട്രീയ പോരാട്ടത്തിനുള്ള കളമൊരുങ്ങി. ഇനി എൻഡിഎ പട്ടിക കൂടി വരുന്നതോടെ ചിത്രം പൂർണമാകും.
സാബു ജോണ്‍
വടകര തിരിച്ചുപിടിക്കാൻ പ്രതിജ്ഞ ചെയ്തിരിക്കുന്ന എൽഡിഎഫ് കരുത്തനായ പി. ജയരാജനെ കളത്തിലിറക്കി പ്രചാരണപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടു പോകുകയും ചെയ്തു. മുരളീധരന്റെ സ്ഥാനാർഥിത്വം ഇടതുകേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. കടുത്ത മത്സരമാണു വരാൻ പോകുന്നതെന്ന് അവർക്കും ഉറപ്പായി.
വടകരയിലെ അനിശ്ചിതത്വം നീങ്ങിയതോടെ യുഡിഎഫിനും ആത്മവിശ്വാസമായി. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാൻ സാധിച്ചു എന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തൽ.
വയനാട് സീറ്റിന്റെ പേരിൽ ഉടലെടുത്ത തർക്കങ്ങളാണ് കോണ്‍ഗ്രസിനുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചത്. ടി. സിദ്ദിഖിനു വേണ്ടി ഉമ്മൻ ചാണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ രമേശ് ചെന്നിത്തല വഴങ്ങിയെങ്കിലും അദ്ദേഹം അതൃപ്തി മറച്ചുവച്ചില്ല. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നാൽ, സമീപകാലത്ത് ഗ്രൂപ്പിൽ സജീവമായ കെ. മുരളീധരനു വടകരയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ ഗ്രൂപ്പിനു മേൽക്കൈ നേടാനായെന്ന ചിന്തയാണ് ഐ ഗ്രൂപ്പിനുള്ളത്. മുരളീധരൻ നേരത്തെ വയനാട് സീറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
കെ. മുരളീധരൻ കൂടി സ്ഥാനാർഥി ആയതോടെ ഇടതുകോട്ടയായ മലബാറിൽ മികച്ച മത്സരം കാഴ്ച വയ്ക്കാൻ സാഹചര്യമൊരുങ്ങി എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തൽ. പി. ജയരാജനെപ്പോലെ പാർട്ടിയിൽ കരുത്തനായ നേതാവിനെ നേരിടാൻ തലയെടുപ്പുള്ള നേതാവ് തന്നെ വേണമായിരുന്നു. പെരിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെ കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടു വരണമെങ്കിലും അതിനു പ്രാപ്തരായ നേതാക്കൾ സ്ഥാനാർഥികളായി ഉണ്ടാകണമായിരുന്നു. കെ. മുരളീധരന്റെ വരവോടെ ഇതിനെല്ലാം പരിഹാരമായിരിക്കുകയാണ്.
ഇടുക്കിയിൽ ഡീൻ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയ രമ്യ ഹരിദാസും സ്ഥാനാർഥി പട്ടികയ്ക്കു യുവത്വം പ്രദാനം ചെയ്യുന്നു. ഷാനിമോളും രമ്യയുമായപ്പോൾ വനിതാപ്രാതിനിധ്യവുമായി. കാര്യമായ ആക്ഷേപങ്ങളില്ലാത്ത പട്ടിക വന്നതോടെ രാഷ്ട്രീയ പോരാട്ടത്തിനുള്ള കളമൊരുങ്ങി. ഇനി എൻഡിഎ പട്ടിക കൂടി വരുന്നതോടെ ചിത്രം പൂർണമാകും.
സാബു ജോണ്‍