ചോറ്റാനിക്കര: കുംഭമാസത്തിലെ പ്രസിദ്ധമായ മകം തൊഴൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നടക്കും. രാത്രി ഒന്പതുവരെ മകം തൊഴൽ നീണ്ടുനിൽക്കും. ക്ഷേത്രം പടിഞ്ഞാറെ ഗോപുരനട വഴിയും വടക്കുഭാഗത്തു പൂരപ്പറമ്പിൽനിന്നും ഭക്തജനങ്ങളെ നിയന്ത്രിച്ചായിരിക്കും ക്ഷേത്രത്തിനകത്തേക്കു കടത്തിവിടുക. ഇന്നലെ രാവിലെ മുതൽ തന്നെ ആളുകൾ ക്യൂവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കർശനമായ സുരക്ഷാക്രമീകരണങ്ങളാണു ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. പാർക്കിംഗ് സൗകര്യവും ഭക്തർക്കു ലഘുഭക്ഷണവുമുണ്ടായിരിക്കും.