തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ ധാരണ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന 22ന് മുൻപായി സമരം അവസാനിപ്പിക്കാനാണു തീരുമാനം.
21ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹവുമായി കൂടിയാലോചിച്ചു സമരം അവസാനിപ്പിച്ച് തുടർസമരങ്ങൾ ആലോചിക്കാനാണു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഡിസംബർ മൂന്നിനാണു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം ആരംഭിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ നിരാഹാരമിരുന്നു. നിലവിൽ മഹിളാ മോർച്ച അധ്യക്ഷ വി.ടി. രമയാണു സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കാൻ ബിജെപി തയാറെടുക്കുമ്പോഴും ഇക്കാര്യത്തിൽ ആർഎസ്എസിനു ഭിന്നാഭിപ്രായമാണ്. ജനവികാരം അതേപടി നിലനിർത്താൻ സമരം തുടരണമെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്.
സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയ മുൻനിര നേതാക്കൾ നിരാഹാരമനുഷ്ഠിക്കാത്തതിനെച്ചൊല്ലി പാർട്ടിക്കുള്ളിലും ആർഎസ്എസിനും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മുൻനിര നേതാക്കൾ വിട്ടുനിന്നതു സമരത്തിന്റെ ജനശ്രദ്ധ കുറച്ചു എന്നാണ് ആക്ഷേപം.
അതേസമയം, സംഘടനാ കാര്യങ്ങളിലും ശബരിമല സമരത്തിലുമുള്ള ആർഎസ്എസിന്റെ അപ്രമാദിത്വം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സമരരംഗത്തിറങ്ങിയ ബിജെപി നേതാക്കളെ പിൻനിരയിലേക്കു തള്ളിയാണു സംഘപരിവാർ സംഘടനയായ കർമസമിതി സമരത്തിന്റെ മുന്നിലെത്തിയത്. പിന്നീട് ശബരിമലയിൽനിന്നു ബിജെപിയുടെ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതും സംഘപരിവാർ നിർദേശത്തെത്തുടർന്നാണ്. ഇതിനെതിരെ ബിജെപിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, ദേശീയ അധ്യക്ഷന്റെ പിന്തുണയോടെയായിരുന്നതിനാൽ ആർഎസ്എസ് നിലപാടിനെ എതിർക്കാൻ ബിജെപിക്കു കഴിഞ്ഞില്ല.
നിലവിൽ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന വിലയിരുത്തലാണു പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിനുള്ളത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതും മുൻനിര നേതാക്കൾ സമരത്തോടു മുഖം തിരിച്ചതും സമരത്തിന്റെ പ്രസക്തി കുറച്ചെന്ന അഭിപ്രായവും ഇവർ ചൂണ്ടിക്കാട്ടുന്നു.
21ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹവുമായി കൂടിയാലോചിച്ചു സമരം അവസാനിപ്പിച്ച് തുടർസമരങ്ങൾ ആലോചിക്കാനാണു ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഡിസംബർ മൂന്നിനാണു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം ആരംഭിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ നിരാഹാരമിരുന്നു. നിലവിൽ മഹിളാ മോർച്ച അധ്യക്ഷ വി.ടി. രമയാണു സമരം നടത്തുന്നത്. സമരം അവസാനിപ്പിക്കാൻ ബിജെപി തയാറെടുക്കുമ്പോഴും ഇക്കാര്യത്തിൽ ആർഎസ്എസിനു ഭിന്നാഭിപ്രായമാണ്. ജനവികാരം അതേപടി നിലനിർത്താൻ സമരം തുടരണമെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്.
സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയ മുൻനിര നേതാക്കൾ നിരാഹാരമനുഷ്ഠിക്കാത്തതിനെച്ചൊല്ലി പാർട്ടിക്കുള്ളിലും ആർഎസ്എസിനും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മുൻനിര നേതാക്കൾ വിട്ടുനിന്നതു സമരത്തിന്റെ ജനശ്രദ്ധ കുറച്ചു എന്നാണ് ആക്ഷേപം.
അതേസമയം, സംഘടനാ കാര്യങ്ങളിലും ശബരിമല സമരത്തിലുമുള്ള ആർഎസ്എസിന്റെ അപ്രമാദിത്വം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സമരരംഗത്തിറങ്ങിയ ബിജെപി നേതാക്കളെ പിൻനിരയിലേക്കു തള്ളിയാണു സംഘപരിവാർ സംഘടനയായ കർമസമിതി സമരത്തിന്റെ മുന്നിലെത്തിയത്. പിന്നീട് ശബരിമലയിൽനിന്നു ബിജെപിയുടെ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതും സംഘപരിവാർ നിർദേശത്തെത്തുടർന്നാണ്. ഇതിനെതിരെ ബിജെപിക്കുള്ളിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, ദേശീയ അധ്യക്ഷന്റെ പിന്തുണയോടെയായിരുന്നതിനാൽ ആർഎസ്എസ് നിലപാടിനെ എതിർക്കാൻ ബിജെപിക്കു കഴിഞ്ഞില്ല.
നിലവിൽ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന വിലയിരുത്തലാണു പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിനുള്ളത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതും മുൻനിര നേതാക്കൾ സമരത്തോടു മുഖം തിരിച്ചതും സമരത്തിന്റെ പ്രസക്തി കുറച്ചെന്ന അഭിപ്രായവും ഇവർ ചൂണ്ടിക്കാട്ടുന്നു.