കള്ളന് കേന്ദ്രകഥാപാത്രമായി ധാരാളം സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നു വളരെ വ്യത്യസ്തമാണ് കള്ളനും ഭഗവതിയുമെന്ന് നടന് വിഷ്ണു ഉണ്ണികൃഷ്ണന്. ‘വേറെ സിനിമകളില്‍ ഞാന്‍ കള്ളന് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ മാത്തപ്പന് അതില്‍നിന്നൊക്കെ വ്യത്യസ്തനാണ്.
കഥ കേട്ടപ്പോള്‍ത്തന്നെ അതു ഫീല്‍ ചെയ്തു. കള്ളനും ഭഗവതിയും തമ്മിലുള്ള ഒരു വൈപരീത്യം ആ പേരില്‍ തന്നെയുണ്ടല്ലോ. അതുതന്നെ ആകര്‍ഷകമായി. ഫാന്റസിയിലൂടെ കഥ പറയുന്ന സോഷ്യല്‍ സറ്റയറാണിത്’ - വിഷ്ണു പറഞ്ഞു.
കളളനും ഭഗവതിയും
മാത്തപ്പനുണ്ണി എന്ന കള്ളന്റെ വേഷമാണു ഞാന്‍ ചെയ്യുന്നത്. ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടെങ്കിലെന്ന് എല്ലാവരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും. മാത്തപ്പനു മുന്നില്‍ ഭഗവതി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭമുണ്ട് സിനിമയിൽ.
ഭഗവതിയെ നേരിട്ടു കണ്ടാല്‍ ആദ്യമേ ഭക്തിഭാവമാണ് മനസില്‍ വരിക. എന്നാല്‍, കാര്യം ഭഗവതിയൊക്കെയാണ്, പക്ഷേ എന്നെ ചൊറിയാന്‍ വരരുതെന്നാണ് കള്ളന് മാത്തപ്പന് പറയുന്നത്. ഇത്തരമൊരു വൈപരീത്യവും വൈബും തിരക്കഥയിലുടനീളമുണ്ട്.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സിനിമയായതുകൊണ്ടുതന്നെ മ്യൂസിക്കലി ട്രീറ്റ് ചെയ്തിരിക്കുന്നു. രസകരമായ ഭാഷയിലാണ് ഈ സിനിമ പ്രേക്ഷകരോടു സംവദിക്കുന്നത്.
ബംഗാളി നടി മോക്ഷയാണ് ഭഗവതിയായി അഭിനയിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായി അനുശ്രീ വരുന്നു. രണ്ടുപേരും ഇതിലെ നായികമാരാണ്. മോക്ഷയ്ക്കു മലയാളം അറിയില്ല. ഓരോ ഡയലോഗും സ്ളാങ്ങും ഉച്ചാരണവും ഡയറക്ടര്‍ കൃത്യമായി പറഞ്ഞുപഠിപ്പിച്ചു. വളരെ കഷ്ടപ്പെട്ട് മോക്ഷ അതു കൃത്യമായിത്തന്നെ ചെയ്തിട്ടുമുണ്ട്.
ഈസ്റ്റ് കോസ്റ്റ് വിജയന്
ആല്‍ബങ്ങളും പാട്ടുകളുമൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ഈസ്റ്റ് കോസ്റ്റ് വിജയനുമായി എനിക്കു മുൻ പരിചയമില്ല. ആദ്യം മറ്റൊരു സംവിധായകനുവേണ്ടിയാണ് കെ.വി. അനില്‍ എന്നോടു കഥപറഞ്ഞത്. പിന്നീടാണ് ഈസ്റ്റ് കോസ്റ്റ് വിജയന്റെയടുത്ത് ഈ കഥയെത്തിയതും ഞങ്ങളൊന്നിച്ച് അതു സിനിമയാക്കാന്‍ തീരുമാനിച്ചതും.
അദ്ദേഹംകൂടി വര്‍ക്ക് ചെയ്താണ് സിനിമയുടെ സ്ക്രിപ്റ്റൊരുക്കിയത്. ഇന്നതാണു വേണ്ടത്, ഇതാണ് താന്‍ ഉദ്ദേശിക്കുന്ന മൂഡ്... എന്നു വ്യക്തമായ ധാരണ അദ്ദേഹത്തിന് ആദ്യമേ ഉണ്ടായിരുന്നു. തനിക്കു വേണ്ടത് ഓരോ അഭിനേതാവില്നിന്നും ഒരു പെര്ഫക്ഷനിസ്റ്റിനെപ്പോലെ കൃത്യമായി ചോദിച്ചു വാങ്ങിയിരുന്നു.
വിഷ്ണു - ബിബിന്‍ രസതന്ത്രം
ബിബിനുമൊത്ത് സംവിധാനം ചെയ്ത വെടിക്കെട്ട്, സംവിധായകന് എന്ന നിലയില്‍ ഗംഭീര അനുഭവമായിരുന്നു. എഴുത്തുകാരായും അഭിനേതാക്കളായും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും സംവിധായകന്റെ എല്ലാ ഉത്തരവാദിത്വങ്ങളും തലയില്‍ വരുന്ന അനുഭവം വളരെ വലുതു തന്നെയാണ്. ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. ഞങ്ങളിരുവരും ചേര്‍ന്നു സംവിധാനം ചെയ്യുന്ന അടുത്ത സിനിമ ആലോചനയിലുണ്ട്.
ബിബിന്റെയും എന്റെയും രണ്ടു ടേസ്റ്റാണ്. പക്ഷേ, ഞങ്ങള്‍ രണ്ടുപേരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് ഒരു സീന്‍ എഴുതി എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് പോസിറ്റീവായ കാര്യം.
സ്വാഭാവികമായും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, എഴുത്തില്‍തന്നെ ആ തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിക്കപ്പെട്ട് രണ്ടുപേര്‍ക്കും ഓകെയാകുന്ന രീതിയിലാണ് ഓരോ സീനും പൂര്‍ത്തിയാക്കാറുള്ളത്.
എഴുത്തില്‍ ബിബിനും എനിക്കും ഒന്നു രണ്ടു കമിറ്റ്മെന്റ്സുണ്ട്. അതില്‍ ഏതാണ് ആദ്യം വരികയെന്നറിയില്ല. നാദിര്‍ഷയ്ക്കുവേണ്ടി ചെയ്യുന്നത് തികച്ചും ഹ്യൂമര്‍ സബ്ജക്ട് തന്നെയാണ്. അതിന്റെ എഴുത്തു തുടങ്ങുന്നതേയുള്ളൂ.
പൊളിറ്റിക്കല്‍ കറക്ട്നെസ്
എഴുതുമ്പോഴും അഭിനയിക്കാന്‍ സിനിമ തെരഞ്ഞെടുക്കുമ്പോഴും പൊളിറ്റിക്കല്‍ കറക്ട്നെസ് ശ്രദ്ധിക്കാറുണ്ട്. എഴുത്തിനെയും കഥ പറയാനുള്ള സ്വാതന്ത്ര്യത്തെയും അതു പരിമിതപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്.
പക്ഷേ, ആ ഒരു സ്വാതന്ത്ര്യം ഇത്തിരി കുറയുന്നുണ്ടെങ്കിലും പൊളിറ്റിക്കലി ശരിയായ കാര്യങ്ങള്‍ സിനിമയില്‍ വരണമെന്നു തന്നെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അനന്തരഫലങ്ങള്‍ ഉള്ളതുകൊണ്ടും ഒരുപാടുപേരെ പ്രതികൂലമായി ബാധിക്കുന്നതിനാലുമാണ് ചില കാര്യങ്ങള്‍ ഒഴിവാക്കണമെന്നു പറയുന്നത്.
മരതകം, ശലമോന്, ഹു ആര് യു
ആന്റോ ജോസഫ് നിര്‍മിച്ച് അന്‍സാജ് ഗോപി സംവിധാനം ചെയ്ത മരതകം, ജിതിന് പത്മനാഭൻ സംവിധാനം ചെയ്ത ശലമോൻ എന്നിവയാണ് അടുത്ത റിലീസുകള്‍. മരതകത്തില്‍ ബിബിന്‍ ജോര്‍ജും സനുഷയും ഞാനുമൊക്കെയാണ് അഭിനയിച്ചിട്ടുള്ളത്. റാഫി തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന ഹു ആര് യു എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
എഴുത്ത്, അഭിനയം, സംവിധാനം... ഇവയില്‍ അഭിനയമാണ് എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍. കാരണം, അതിനാണ് ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്നത്. മറ്റു മേഖലകളിലേക്കു പിന്നീടെപ്പൊഴോ വന്നുചേര്‍ന്നതാണ്.
എപ്പോഴും അഭിനയത്തോടാണു താത്പര്യം. വരുന്ന കഥകളില്‍ നിന്ന് എനിക്ക് ഏറ്റവും വര്‍ക്ക് ആകുന്ന സ്ക്രിപ്റ്റുകളാണ് തെരഞ്ഞെടുക്കുന്നത്.
ടി.ജി.ബൈജുനാഥ്