എരുമേലി: ജുംഅ നമസ്കാരത്തിന് എരുമേലി നൈനാർ പള്ളി മിനാരത്തിൽ ഇന്നലെ മുഴങ്ങിയ തക്ബീർ ധ്വനികൾക്ക് സ്വാമിശരണം വിളിയുടെ അകമ്പടികൾ. അയ്യപ്പനെ തേടി കാടിളക്കി അമ്പലപ്പുഴ സംഘം ശരണം വിളിച്ച് ഉറഞ്ഞുതുള്ളിയപ്പോൾ പിന്നാലെ ആലങ്ങാട്ട് സംഘം ഇളകിയാടി നൃത്തം ചെയ്തു. ശ്രീഅയ്യപ്പനെ പ്രകീർത്തിച്ച് പേട്ടതുള്ളിയ ഇരുസംഘങ്ങൾക്കും പൂക്കൾ വാരി വിതറി മുസ്ലിം ജമാഅത്ത് സ്നേഹം ചൊരിഞ്ഞു. അയ്യപ്പ ചരിത്രത്തിന്റെ ഐതിഹ്യത്തിനൊപ്പം ഭക്തിയും മതമൈത്രിയും നിറഞ്ഞ പേട്ടതുള്ളൽ കാണാൻ എരുമേലിയിൽ തിങ്ങി നിറഞ്ഞത് ആയിരങ്ങൾ.
ആകാശത്ത് പൊട്ടുപോലെ അമ്പലപ്പുഴയ്ക്കുവേണ്ടി പറന്നെത്തിയ കൃഷ്ണപ്പരുന്ത് വിശ്വാസികളെ ഭക്തിയുടെ പാരമ്യതയിലാക്കി. മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാടിന്റെ ഭക്തിക്ക് ലഭിച്ച വരപ്രസാദമായി. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഭക്തർക്കു ദർശന സായൂജ്യമായി.
ഉച്ചക്ക് 12.10 ഓടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. കൊച്ചമ്പലത്തിൽ പൂജകൾക്കുശേഷം തൊഴുകൈകളുമായി ശരണം വിളിച്ചുനിന്ന സംഘത്തിന് മുകളിൽ പേട്ടതുള്ളലിന് അനുമതിയായി കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണ തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിച്ച് നൈനാർ പള്ളിയിലേക്ക് അമ്പലപ്പുഴ സംഘം പ്രവേശിച്ചപ്പോൾ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ പൂക്കൾ വാരി വിതറി.
മൂന്നു ഗജവീരൻമാരുമായി പള്ളിയെ വലംവച്ചെത്തിയതോടെ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ ഹാരാർപ്പണം ചെയ്തു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ പൊന്നാട അണിയിച്ച് പി.സി. ജോർജ് എംഎൽഎ ആദരിച്ചു. സമൂഹപെരിയോനെയും പേട്ടതുള്ളൽ സംഘത്തിന്റെ ഭാരവാഹികളെയും ജമാഅത്ത് പ്രസിഡന്റ് പി. എച്ച്. ഷാജഹാൻ പച്ചഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
പള്ളിക്ക് പുറം തിരിയാതെ ആദരവോടെ അമ്പലപ്പുഴ സംഘം ഇറങ്ങുമ്പോൾ ജുംഅ നമസ്കാരത്തിന് ബാങ്ക് മുഴങ്ങി. വാവരുടെ പ്രതിനിധിയുമായി വലിയമ്പലത്തിലെത്തി പേട്ടതുള്ളൽ സമാപിക്കുമ്പോൾ മണിക്കൂറുകൾ പിന്നിട്ടു. വർണങ്ങൾ ശരീരമാസകലം പൂശിയായിരുന്നു പേട്ടതുള്ളൽ.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട്ട് സംഘം ആകാശത്ത് നക്ഷത്രത്തെ കണ്ട് പേട്ടതുള്ളൽ ആരംഭിച്ചത്. അമ്പലപ്പുഴയ്ക്കൊപ്പം വാവർ പോയെന്ന വിശ്വാസത്തിൽ സംഘം നൈനാർ പള്ളിയിൽ കയറിയില്ല. പള്ളിയുടെ മുന്നിലെത്തി ആദരവറിയിച്ച സംഘത്തെ പൂക്കൾ വിതറി ജമാഅത്ത് സ്നേഹം പ്രകടിപ്പിച്ചു. സ്വർണഗോളക കൊടികൾ, വെളിച്ചപ്പാടുകൾ, കൊട്ടക്കാവടികൾ, ചേങ്കിലത്താളങ്ങൾ, എടുപ്പ് കാഴ്ചകൾ എന്നിവയുമായി ശാന്തമായ നൃത്തമായിരുന്നു ആലങ്ങാടിന്റെ പേട്ടതുള്ളൽ. വെള്ള വസ്ത്രങ്ങളണിഞ്ഞ് ഭസ്മം പൂശി തോളിലെ ഉത്തരീയം വീശി ലാസ്യ ഭാവത്തോടെയാണ് സംഘം പേട്ടതുള്ളിയത്.
വലിയമ്പലത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗം വിജയകുമാർ, ദേവസ്വം കമ്മീഷണർ എൻ. വാസു, ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ വാര്യർ, അസിസ്റ്റന്റ് കമ്മീഷണർ ഒ. ജി. ബൈജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രശേഖരൻ, ക്ഷേത്രം മേൽശാന്തി ജയരാജ് നമ്പൂതിരി തുടങ്ങിയവർ പൂർണ കുംഭങ്ങൾ സമ്മാനിച്ച് ഇരു സംഘങ്ങളെയും വലിയമ്പലത്തിൽ സ്വീകരിച്ചു.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
ആകാശത്ത് പൊട്ടുപോലെ അമ്പലപ്പുഴയ്ക്കുവേണ്ടി പറന്നെത്തിയ കൃഷ്ണപ്പരുന്ത് വിശ്വാസികളെ ഭക്തിയുടെ പാരമ്യതയിലാക്കി. മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാടിന്റെ ഭക്തിക്ക് ലഭിച്ച വരപ്രസാദമായി. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഭക്തർക്കു ദർശന സായൂജ്യമായി.
ഉച്ചക്ക് 12.10 ഓടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. കൊച്ചമ്പലത്തിൽ പൂജകൾക്കുശേഷം തൊഴുകൈകളുമായി ശരണം വിളിച്ചുനിന്ന സംഘത്തിന് മുകളിൽ പേട്ടതുള്ളലിന് അനുമതിയായി കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണ തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിച്ച് നൈനാർ പള്ളിയിലേക്ക് അമ്പലപ്പുഴ സംഘം പ്രവേശിച്ചപ്പോൾ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ പൂക്കൾ വാരി വിതറി.
മൂന്നു ഗജവീരൻമാരുമായി പള്ളിയെ വലംവച്ചെത്തിയതോടെ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ ഹാരാർപ്പണം ചെയ്തു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ പൊന്നാട അണിയിച്ച് പി.സി. ജോർജ് എംഎൽഎ ആദരിച്ചു. സമൂഹപെരിയോനെയും പേട്ടതുള്ളൽ സംഘത്തിന്റെ ഭാരവാഹികളെയും ജമാഅത്ത് പ്രസിഡന്റ് പി. എച്ച്. ഷാജഹാൻ പച്ചഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
പള്ളിക്ക് പുറം തിരിയാതെ ആദരവോടെ അമ്പലപ്പുഴ സംഘം ഇറങ്ങുമ്പോൾ ജുംഅ നമസ്കാരത്തിന് ബാങ്ക് മുഴങ്ങി. വാവരുടെ പ്രതിനിധിയുമായി വലിയമ്പലത്തിലെത്തി പേട്ടതുള്ളൽ സമാപിക്കുമ്പോൾ മണിക്കൂറുകൾ പിന്നിട്ടു. വർണങ്ങൾ ശരീരമാസകലം പൂശിയായിരുന്നു പേട്ടതുള്ളൽ.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട്ട് സംഘം ആകാശത്ത് നക്ഷത്രത്തെ കണ്ട് പേട്ടതുള്ളൽ ആരംഭിച്ചത്. അമ്പലപ്പുഴയ്ക്കൊപ്പം വാവർ പോയെന്ന വിശ്വാസത്തിൽ സംഘം നൈനാർ പള്ളിയിൽ കയറിയില്ല. പള്ളിയുടെ മുന്നിലെത്തി ആദരവറിയിച്ച സംഘത്തെ പൂക്കൾ വിതറി ജമാഅത്ത് സ്നേഹം പ്രകടിപ്പിച്ചു. സ്വർണഗോളക കൊടികൾ, വെളിച്ചപ്പാടുകൾ, കൊട്ടക്കാവടികൾ, ചേങ്കിലത്താളങ്ങൾ, എടുപ്പ് കാഴ്ചകൾ എന്നിവയുമായി ശാന്തമായ നൃത്തമായിരുന്നു ആലങ്ങാടിന്റെ പേട്ടതുള്ളൽ. വെള്ള വസ്ത്രങ്ങളണിഞ്ഞ് ഭസ്മം പൂശി തോളിലെ ഉത്തരീയം വീശി ലാസ്യ ഭാവത്തോടെയാണ് സംഘം പേട്ടതുള്ളിയത്.
വലിയമ്പലത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗം വിജയകുമാർ, ദേവസ്വം കമ്മീഷണർ എൻ. വാസു, ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ വാര്യർ, അസിസ്റ്റന്റ് കമ്മീഷണർ ഒ. ജി. ബൈജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രശേഖരൻ, ക്ഷേത്രം മേൽശാന്തി ജയരാജ് നമ്പൂതിരി തുടങ്ങിയവർ പൂർണ കുംഭങ്ങൾ സമ്മാനിച്ച് ഇരു സംഘങ്ങളെയും വലിയമ്പലത്തിൽ സ്വീകരിച്ചു.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.