മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു, അന്ന് നമ്മൾ ഇങ്ങനെയാണു ജീവിച്ചത് എന്നതിന്‍റെ ഓർമപ്പെടുത്തലുമായി ഒരു സിനിമ വരികയാണ്. ഒരു നൊസ്റ്റാൾജിക് പീര്യോഡിക് സിനിമ. ദേശീയപുരസ്കാരം നേടിയ ആളൊരുക്കത്തിനു ശേഷം വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ‘സബാഷ് ചന്ദ്രബോസ്’.
‘വിഷ്ണു ഉണ്ണികൃഷ്ണൻ - ജോണി ആന്‍റണി കോംബോയിൽ ഫാമിലി ത്രില്ലർ മൂഡിൽ ഒരു സാമൂഹിക കഥ പറയുകയാണ്.1986 കാലഘട്ടത്തിലെ കേരളത്തിലെ ഒരു ഗ്രാമഭൂമികയിലെ രസകരമായ ചില കാര്യങ്ങളാണ് സിനിമ പറയുന്നത്. അത് എല്ലാവരെയും കണക്ട് ചെയ്യും; നിങ്ങൾ ഗ്രാമാനുഭവമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും. ’ - വി.സി. അഭിലാഷ് പറയുന്നു.
നെടുമങ്ങാടിന്‍റെ കഥയാണ്
‘ആളൊരുക്കം ചെയ്ത ഞാൻ ആയിരുന്നില്ല സബാഷ് ചന്ദ്രബോസിലേക്ക് എത്തിയപ്പോൾ’ - വി.സി. അഭിലാഷ് പറയുന്നു. ‘ആളൊരുക്കം ചെയ്യാനിറങ്ങുന്പോൾ യൂട്യൂബ് ഉൾപ്പെടെയുള്ള പല സാങ്കേതിക മേഖലകളിൽ നിന്നു പഠിച്ചെടുത്തതും ചില സുഹൃത്തുക്കളുടെ സെറ്റുകളിൽ പോയിട്ടുള്ള അനുഭവങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.
ആളൊരുക്കം കണ്ടിട്ടു ഗംഭീരമായിട്ടുണ്ട് എന്നു മെസേജ് അയക്കുന്നവർ ഒരുപാടുപേരുണ്ട് ഇപ്പോഴും. എന്നാൽ എനിക്ക് ആ സിനിമ ഒരുപാടു തിരുത്തലുകൾ ആവശ്യമുള്ളതായിട്ടാണ് ഇപ്പോൾ കാണുന്പോൾ തോന്നുന്നത്. അതുവരെയുള്ള എന്‍റെ അനുഭവങ്ങളുടെ ആകെത്തുകയായ ഒരു സിനിമയാണ് അന്നു ഞാൻ ഉണ്ടാക്കിയത്.
അക്കാദമിക്കലായി ഏറെ അംഗീകാരം കിട്ടിയതിനാൽ സിനിമയുമായി ഫിലിം സൊസൈറ്റികളിലും വിദേശരാജ്യങ്ങളിലും പോകാനായി. എന്‍റെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നു. കൂടുതൽ വിശാലമായ ഒരു ലോകത്തേക്കു ഞാൻ പോവുകയായിരുന്നു. ആളൊരുക്കം പോലെയല്ലാതെ വേറൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായി.’
‘സബാഷ് ചന്ദ്രബോസിന്‍റെ സ്പാർക്ക് എന്‍റെ തന്നെ പഴയൊരു ചെറുകഥയിൽ നിന്നാണ് ’- വി.സി. അഭിലാഷ് തുടർന്നു. ‘ആ ചെറുകഥയുടെ സ്പാർക്ക് ഉണ്ടായത് എന്‍റെ പഴയ ചില ഓർമകളിൽ നിന്നാണ്. കുട്ടിക്കാലത്ത് അയൽവീട്ടിൽ പോയിരുന്നു ടിവി കണ്ട ഒരു ബാല്യമായിരിക്കുമല്ലോ ഒരുവിധത്തിൽപ്പെട്ട എല്ലാ മലയാളികൾക്കും. 90 കളിൽ ജനിച്ച കുട്ടികൾക്കുപോലും അത്തരമൊരു ബാല്യമുണ്ടായിരുന്നിരിക്കണം.
അന്നു പല വീടുകളിലും ടിവി എത്തിയത് നാഷണൽ ഗെയിംസ് അല്ലെങ്കിൽ ഒളിന്പിക്സ് വരുന്നു എന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ അധികാരത്തിലേറുന്നതു കാണാനാണ്. ആ കാലഘട്ടത്തിന്‍റെ പുനർകാഴ്ചയാണ് ഈ സിനിമ. സ്വാഭാവികമായും നൊസ്റ്റാൾജിയയും നമ്മുടെ പഴക്കങ്ങളും പഴമകളുമൊക്കെ ഈ സിനിമയിലുണ്ടാവും.
രണ്ടായിരത്തിനു ശേഷമാണ് ആഗോളവത്കരണത്തിന്‍റെ കൂടി ഭാഗമായി ഇന്ത്യയിലെല്ലായിടത്തും ടെലിവിഷനെത്തിയതും എല്ലാവരും ടെലവിഷൻ കാണുന്ന നിലയിലേക്കു മാറിയതും ഒരു ഗ്രാമം മുഴുവൻ ഒരു വീട്ടിൽ ചെന്നിരുന്നു ടിവി കാണുന്ന പരിപാടി അവസാനിച്ചതും. ഈ സിനിമയുടെ എല്ലാം ഒരു ഗ്രാമമാണെന്നു ഞാൻ വിശ്വസിക്കുന്നു. അത് എന്‍റെ നാടാണ്, എന്‍റെ നെടുമങ്ങാടാണ്, എന്‍റെ നെടുമങ്ങാടിന്‍റെ നാട്ടുവഴക്കങ്ങളാണ്. അതാണ് ഞാൻ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്.’
സബാഷ്... ചന്ദ്രബോസ്!
വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു ചന്ദ്രബോസ്. ചന്ദ്രബോസ് ഒരു തൊഴിലാളിയാണ്. പാവപ്പെട്ട വീട്ടിലെ അംഗമാണ്. അമ്മയും രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ മകനുമടങ്ങുന്നതാണ് അയാളുടെ കുടുംബം. അച്ഛൻ നേരത്തേ മരിച്ചുപോയി. ഇങ്ങനെയൊക്കെ കേൾക്കുന്പോൾ അയാളൊരു പാവത്താനാണെന്നു കരുതിയാൽ തെറ്റിയെന്ന് അഭിലാഷ് പറയുന്നു.
‘വളരെ കുഴപ്പങ്ങളുണ്ടാക്കുന്ന, അയൽവീട്ടിലെ പയ്യന്മാരുടെ സ്വഭാവമുള്ള ഒരാളാണ്. ചന്ദ്രബോസ് ഒരു സമയത്ത് ഒരു നല്ലകാര്യം ചെയ്യുന്നുണ്ട്. ആ നല്ലകാര്യം സിനിമയുടെ അവസാനമാണു സംഭവിക്കുന്നത്. അതിന് അയാൾക്കു കൊടുക്കുന്ന അഭിനന്ദനമായി സബാഷ്....ചന്ദ്രബോസ് എന്നു ഞങ്ങൾ പറയുന്നു.’
ഒറ്റയടിക്ക് ഏഴെട്ടു സ്ളാംഗുകൾ!
നെടുമങ്ങാട് എന്ന നാട്ടിൻപുറത്ത് 86 കാലഘട്ടത്തിൽ ജീവിക്കുന്നയാളാണ് ചന്ദ്രബോസ്. നെടുമങ്ങാടിന്‍റെ തനതുഭാഷ വിഷ്ണു എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നതായി അഭിലാഷ് പറയുന്നു.
‘ഈ ആശങ്ക വിഷ്ണുവിനോടു പങ്കുവച്ചപ്പോൾ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഏഴെട്ടു സ്ലാംഗുകൾ ഒറ്റയടിക്ക് എനിക്കു കേൾപ്പിച്ചുതന്നു. ഞാൻ അന്തം വിട്ടുപോയി. കാരണം, തിരുവനന്തപുരം സ്ളാംഗ് എന്നെക്കാൾ പെർഫക്‌ഷനോടെ വിഷ്ണു പറയുന്നുണ്ട്. വിഷ്ണുവിന് ഈ വേഷം പറ്റുമെന്ന് ഞാൻ ഉറപ്പിച്ചു.
റോളുകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കാമെങ്കിൽ നാളെ നവാസുദീൻ സിദ്ദിഖിയുടേതു പോലെയുള്ള പ്രതിഭാതലത്തിലേക്ക് ഉയരാൻ കഴിവുള്ള നടനാണ് വിഷ്ണുവെന്ന് ഷൂട്ടിംഗ് തുടങ്ങി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു.
ഇന്ദ്രൻസേട്ടനെക്കുറിച്ചും പണ്ടു ഞാൻ പറഞ്ഞതാണ്, തിലകൻ എന്ന നടനെ വല്ലപ്പോഴുമെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഗംഭീര കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടനാണ് ഇന്ദ്രൻസ് എന്ന്. അതു ശരിയെന്നു കാലം തെളിയിച്ചു. അത്തരത്തിലുള്ള ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെക്കുറിച്ചും പറയുന്നത്. വിഷ്ണു അസാധ്യ പെർഫോർമറാണ്. സിനിമയിൽ ജനിച്ചയാളാണ്. സിനിമ തന്നെയാണ് അയാളുടെ ജീവിതം.’
പൊളിച്ചടുക്കി ജോണി ആന്‍റണി!
‘എന്നെ അദ്ഭുതപ്പെടുത്തിയ നടനാണ് ജോണി ആന്‍റണി - അഭിലാഷ് പറയുന്നു. ‘സ്ളാപ്സ്റ്റിക് ഹ്യൂമറിന്‍റെ എക്സ്ട്രീം ലെവലിലുള്ള ഒരു സിനിമ ചെയ്ത് സംവിധായകനായി തുടക്കം. 10 സിനിമകൾ ചെയ്തപ്പൊഴും സ്ളാപ്റ്റിക് കോമഡികളുടെ കൂടാരമായിരുന്നു അദ്ദേഹം. അഭിനയിക്കാനിറങ്ങിയപ്പോഴും സ്ളാപ്റ്റിക് ഹ്യൂമറാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു നടൻ എന്‍റെ സിനിമയിൽ ഒരേസമയം തമാശക്കാരനും സീരിയസുമായ, അഭിനയസാധ്യത കൂടിയ ഒരു കഥാപാത്രത്തെ എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു.
പക്ഷേ, ആദ്യ ദിവസം മുതൽ തന്നെ അതൊക്കെ പൊളിച്ചടുക്കിയ പെർഫോമൻസ് ആയിരുന്നു. അതുവരെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ അഭിനയരീതിയിൽ നിന്ന് അല്പം മിതത്വം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത് അതുപോലെ തന്നു. എന്‍റെ നിർദേശങ്ങൾക്കായി കാത്തുനിന്നു. പല മാനറിസങ്ങളും ശ്രദ്ധാപൂർവം ചെയ്തു. ഇതിനൊക്കെ ഉപരി ഈ സിനിമയുടെ ബിസിനസുമായി ബന്ധപ്പെട്ട് ഒരുപാടു സഹായിച്ച അസാധ്യ മനുഷ്യനാണ് ജോണി ആന്‍റണി.’
സ്നേഹ പാലിയേരി
തുടർച്ചയായി രണ്ടു വർഷം ഡബ്ബിംഗിനു സ്റ്റേറ്റ് അവാർഡ് നേടിയ സ്നേഹ പാലിയേരിയാണ് ഈ സിനിമയിലെ നായിക. അഭിലാഷ് പറയുന്നു- ‘സ്നേഹ അഭിനേത്രിയുമാണെന്നു മനസിലാക്കി. വിഷ്ണുവിനു പറ്റിയ ജോഡിയാണെന്നു തോന്നി. അങ്ങനെ വിളിച്ചു. വളരെ രസമായി വിഷ്ണുവിന്‍റെ പെയറെന്നു തോന്നുന്ന രീതിയിൽത്തന്നെ അവർ അതു ചെയ്തു.
ഇതിലെ അഭിനേത്രികൾ ...എല്ലാവരും തന്നെ എന്നെ വിസ്മയിപ്പിച്ചവരാണ്. ജോണി ആന്‍റണിയുടെ ഭാര്യവേഷത്തിൽ അഭിനയിക്കുന്ന രമ്യ സുരേഷ്, എത്രയോകാലത്തെ നാടകപാരന്പര്യവുമായി സിനിമയിലെത്തിയ ഭാനുമതി പയ്യന്നൂർ, ഒട്ടേറെ സിനിമകളിലുള്ള ശ്രീജ ദാസ്, അതിഥി...ഇവരെല്ലാവരും അസാധ്യ കഴിവുകളുള്ള ആർട്ടിസ്റ്റുകളാണ്. മലയാള സിനിമ ഇവരിലൂടെയാവും സഞ്ചരിക്കുക എന്ന് എനിക്കുറപ്പുണ്ട്.’
കോട്ടയം രമേഷ്, ജാഫർ ഇടുക്കി
കോട്ടയം രമേഷ്, ജാഫർ ഇടുക്കി, ഇർഷാദ്, സുധി കോപ്പ, ധർമജൻ ബോൾഗാട്ടി, മുഹമ്മദ് എരവട്ടൂർ... ഇവരൊക്കെ ഈ സിനിമയെ ഒരുപാടു തലങ്ങളിലേക്ക് എത്തിച്ചതായി അഭിലാഷ്. ‘ജാഫർ ഇടുക്കി മറ്റൊരാൾക്കു പകരമായാണ് ഈ സിനിമയിലേക്കു വന്നത്. അതു കോവിഡ് കാലത്തിന്‍റെ ഒരു കുഴപ്പമായിരുന്നു. പക്ഷേ, ഉർവശീ ശാപം ഉപകാരം എന്നതുപോലെ ആ കഥാപാത്രത്തിന് ജാഫർ ഇടുക്കിയല്ലാതെ മറ്റൊരാളുമില്ല എന്ന മട്ടിലായി പ്രകടനം!
വർഷങ്ങളുടെ നാടകപാരന്പര്യത്തിൽ നിന്നു സിനിമയിൽ വന്ന കോട്ടയം രമേഷേട്ടൻ ആ ശൈലിയിൽ നിന്നു മാറി തികച്ചും നാച്വറലായിട്ടാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം ഇനിയും മലയാള സിനിമയിൽ വന്പൻ കഥാപാത്രങ്ങൾ ചെയ്യാൻ സാധ്യതയുള്ള നടനാണ്.
ഈ സിനിമയിലെ ഒരു നടനും മുന്പു ചെയ്തിരുന്ന കഥാപാത്രങ്ങൾക്കു സമമായ കഥാപാത്രങ്ങളല്ല ഇതിൽ ചെയ്തിരിക്കുന്നത്. എന്തൊരു നടനാണ് ഇർഷാദിക്ക! സുധി കോപ്പ അസാധ്യ പെർഫോർമറാണ്. ധർമജൻ ബോൾഗാട്ടിയെക്കൊണ്ട് ഹ്യൂമർ വേറെ ഒരു തലത്തിലാണു ചെയ്യിപ്പിച്ചത്. മുഹമ്മദ് എരവട്ടൂർ നാളത്തെ വലിയ പ്രതിഭയായിരിക്കും എന്നതിൽ തർക്കമില്ല.’
ശ്രീനാഥ് ശിവശങ്കരൻ
ശ്രീനാഥ് ശിവശങ്കരനാണ് സബാഷ് ചന്ദ്രബോസിൽ പാട്ടുകളൊരുക്കിയത്. കുട്ടനാടൻ ബ്ലോഗിലെ പാട്ടുകളോട് ഇഷ്ടംതോന്നി അഭിനനന്ദനമറിയിക്കാൻ വിളിച്ചപ്പോൾ തുടങ്ങിയ സൗഹൃദം. അഭിലാഷ് പറയുന്നു - ‘ ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് അന്നു പറഞ്ഞിരുന്നു. അത് ആളൊരുക്കത്തിനു ശേഷമായിരുന്നു.
സബാഷ് ചന്ദ്രബോസ് വന്നപ്പോൾ ശ്രീനാഥിനെവിളിച്ചു. ഈ സിനിമയിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം അതായിരുന്നു. ഞാൻ ആഗ്രഹിച്ച അതേ കാര്യങ്ങൾ, അതേ ഇൻസ്ട്രുമെന്‍റ്സ്.... സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കാൻ അദ്ദേഹം എനിക്കൊപ്പം നിന്നു. ഇതിലെ കഥാപാത്രങ്ങളുടെയും കഥയുടെയും കാലത്തിന്‍റെയും നാടിന്‍റെയുമൊക്കെ പശ്ചാത്തലവും ഫീലും ഉൾക്കൊള്ളാൻ ശ്രീനാഥിനു സാധിച്ചു.’
കാമുകിപ്പാട്ട്
സൂരജ് സന്തോഷും ഹരിത ബാലകൃഷ്ണനും പാടിയ ‘നീയെന്‍റെ കാമുകി അല്ലേടീ...’ എന്ന കാമുകിപ്പാട്ടിലൂടെ പാട്ടെഴുത്തിലും അഭിലാഷ് ഹരിശ്രീയെഴുതി.
‘പാട്ടെഴുത്ത് എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ്. ഞാൻ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ്. അതുകൊണ്ടാണ് പാട്ടെഴുതിയത്; ഒരു പ്രത്യേക സാഹചര്യത്തിലാണ് എഴുതിയതെങ്കിലും. അതു ഹിറ്റായി എന്നറിയുന്നതിൽ വളരെ സന്തോഷം. ഒന്നു രണ്ടു പാട്ടുകൾ കൂടി ഇറങ്ങാനുണ്ട്. അവയും വലിയ ഹിറ്റുകളാകുമെന്നു പ്രതീക്ഷിക്കുന്നു. അതു നെടുമങ്ങാടിന്‍റെ പാട്ടുകളാണ്.’ - അഭിലാഷ് പറയുന്നു.
സെറ്റുകൾക്കു പിന്നിൽ
സബാഷ് ചന്ദ്രബോസിലെ വീടും ഫാക്ടറിയുമൊക്കെ നേരിൽ കണ്ടാൽ സെറ്റിട്ടതാണെന്ന് ആരും പറയില്ല. അഭിലാഷ് പറയുന്നു: ‘പീര്യോഡിക്കൽ സിനിമ രണ്ടുരീതിയിൽ ചെയ്യാം. ഒന്ന് പഴയകാലഘട്ടത്തെ നമുക്കു പുനർനിർമിക്കാം. അതിനു സെറ്റുകളുടെയും മറ്റും ആവശ്യമുണ്ട്.
രണ്ടാമത്തേത്...ഇനിയും പുതിയ കാലഘട്ടത്തിലേക്കു കടന്നിട്ടില്ലാത്ത, പഴമ നശിക്കാത്ത നാടുകളുണ്ട്. അവിടെച്ചെന്നു ഷൂട്ട് ചെയ്യാം. ഈ സിനിമയിൽ ഇതുരണ്ടും സമ്മിശ്രമായി ഉപയോഗിച്ചു. അതുകൊണ്ട് പുനർനിർമിക്കൽ പ്രക്രിയയിലൂടെ ഉണ്ടായേക്കാമായിരുന്ന വലിയൊരു തുക ലാഭിക്കാനായി. ഇതിലെ സെറ്റുകൾ ഏറ്റവും അനിവാര്യമായ കാര്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളതാണ്. അനാവശ്യമായി ഒരു സെറ്റിട്ട് സമയം കളഞ്ഞിട്ടില്ല.’
സജിത് പുരുഷൻ
പല സീനുകളും ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതു കോവിഡ് കാരണം വേറെ രീതിയിലേക്കു മാറ്റേണ്ടി വന്നതായി അഭിലാഷ് പറയുന്നു. ‘അതിനെയൊക്കെ സമർഥമായി മറികടക്കാനായി. അതിനു ഞാൻ നന്ദി പറയുന്നത് ഈ സിനിമയുടെ കാമറാമാനായ സജിത് പുരുഷനോടാണ്.
ഉണ്ടയും സൂപ്പർ ശരണ്യയുമൊക്കെ ചെയ്ത ശരത്. ഉണ്ട കഴിഞ്ഞ് നേരേ വന്നത് സബാഷിന്‍റെ സെറ്റിലേക്കാണ്. ശരത് എനിക്കൊപ്പം ചേർന്നുനിന്നതുകൊണ്ടാണ് പാതിരാത്രിയും ഷൂട്ട് നടത്തി നല്ല രീതിയിൽ പടം പൂർത്തിയാക്കാനായത്.’
ടിവി പോസ്റ്റർ ഹിറ്റ്
‘പോസ്റ്ററുകളെപ്പറ്റി വലിയ അഭിപ്രായം വന്ന സിനിമയാണ് സബാഷ് ചന്ദ്രബോസ് - അഭിലാഷ് പറയുന്നു. ‘അതു ഡിസൈൻ ചെയ്തതു ജിജു ഗോവിന്ദൻ എന്ന ചെറുപ്പക്കാരനാണ്. പോസ്റ്റർ ഡിസൈനിംഗിൽ വിപ്ലവം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ജിജുവിനെപ്പോലെ പുതിയ ആളുകൾ ഈ ഇൻഡസ്ട്രിയിലേക്കു വരുന്നതു വളരെ നല്ല കാര്യമാണ്.
ചില പോസ്റ്ററുകൾ ബിജേഷ് ശങ്കർ എന്ന സുഹൃത്ത് ചെയ്തിട്ടുണ്ട്. അത് എന്നോടുള്ള സ്നേഹത്തിൽ ചെയ്തതാണ്. പോസ്റ്റർ ഡിസൈനിംഗിൽ ടെലിവിഷനൊക്കെ വരുന്നത് അതുകൊണ്ടുള്ള കൗതുകം കൊണ്ടുകൂടിയാണ്.’
രണ്ടു വേദനകൾ
‘രസകരമായിരുന്നു സബാഷ് ചന്ദ്രബോസിന്‍റെ ഷൂട്ടിംഗ്. പക്ഷേ, രണ്ടു വിഷമങ്ങൾ വിടാതെ പിന്തുടരുന്നുണ്ട്.’ വി.സി. അഭിലാഷ് പറയുന്നു - ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തതു മുരളീദാസ് എന്ന നാടകനടനായിരുന്നു. വൃദ്ധനായ, അല്പം കുഴപ്പങ്ങളുണ്ടാക്കുന്ന ഒരു മനുഷ്യന്‍റെ കഥാപാത്രം. നന്ദു എന്ന ചെറുപ്പക്കാരന്‍റെ ഷോർട്ട് ഫിലിം കണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. സിനിമ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
ഞാൻ വിചാരിച്ചതിലും ഉയരെയുള്ള അഭിനയസിദ്ധിയാണ് അദ്ദേഹം പ്രകടമാക്കിയത്. നിർഭാഗ്യവശാൽ ഡബ്ബിംഗ് കഴിഞ്ഞ് ഒന്നു രണ്ടു മാസത്തിനുള്ളിൽ അദ്ദേഹം മരണപ്പെട്ടു. ഈ സിനിമയിൽ അവസാനം വർക്ക് ചെയ്തു പോയ ഇലക്‌ട്രീഷനാണ് മലയാള സിനിമയിലെ ലൈറ്റ് മാനായിരുന്ന പ്രസാദ്. കോവിഡ് കാരണം ജീവിതം വഴിമുട്ടിയപ്പോൾ അദ്ദേഹം ഷിപ്പ് യാർഡിൽ ജോലിക്കു പോവുകയും അവിടെവച്ച് ഷോക്കേറ്റ് മരിക്കുകയും ചെയ്തു.’
ജോളി ലോനപ്പൻ
‘ജോളി ലോനപ്പന്‍റെ ഫുൾ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു.’ വി.സി. അഭിലാഷ് പറയുന്നു. ‘ഈ സിനിമയുടെ എല്ലാ അസ്തിത്വവും ജോളി ലോനപ്പനാണ്. ജോളി ലോനപ്പനെ എനിക്കു പരിചയപ്പെടുത്തിത്തന്നെ ബെന്നി വടക്കൻ എന്ന ജ്യേഷ്ഠ സഹോദരനായ സുഹൃത്തിനും നന്ദി.
ജോളിവുഡ് മൂവീസ് എന്ന ബാനർ രൂപവത്കരിക്കുന്പോൾ ജോളി സാർ ആഗ്രഹിച്ചതു വളരെ നല്ല സിനിമകൾ ഉണ്ടാക്കുക എന്നതാണ്. അതിന്‍റെ സാക്ഷാത്കാരമാണ് ആളൊരുക്കവും സബാഷ് ചന്ദ്രബോസും. ആളൊരുക്കം ഞങ്ങൾക്കു രണ്ടുപേർക്കും നാഷണൽ അവാർഡ് നേടിത്തന്നു. ഇന്ദ്രൻസിനു സ്റ്റേറ്റ് അവാർഡും കിട്ടി. എങ്കിലും, കൊമേഴ്സ്യലായ ഒരു സിനിമ ചെയ്തു വിജയിപ്പിക്കുക എന്ന ആഗ്രഹം വന്നപ്പോൾ ആ ദൗത്യവും എന്നെ ഏല്പിക്കുകയാണു ചെയ്തത്. അതിൽ ഞാൻ അഭിമാനമുള്ളവനാണ്.’
അത് ഇൻസ്പിറേഷൻ കൂട്ടിയിട്ടില്ല
അവാർഡ് കിട്ടിയതുകൊണ്ട് ഇൻസ്പിറേഷൻ കൂടിയതായി തോന്നുന്നില്ലെന്ന് അഭിലാഷ്. ‘എന്‍റെയെല്ലാം സിനിമയാണ് എന്നു ചിന്തിച്ചിരുന്ന ഒരു ബാല്യവും കൗമാരവും യൗവനവുമൊക്കെയാണ് എനിക്കുള്ളത്. യൗവനകാലത്ത് ഞാനൊരു സിനിമ ചെയ്തപ്പോൾ - ആളൊരുക്കം - അങ്ങനെയാണു ചെയ്തത്.
സബാഷ് ചന്ദ്രബോസ് ചെയ്യുന്പൊഴും ഞാൻ അങ്ങനെ തന്നെയാണുള്ളത്. അവാർഡ് സന്തോഷമുണ്ടാക്കും. പ്രത്യേകിച്ചും നാഷണൽ അവാർഡ് ജേതാവിന് എവിടെച്ചെന്നാലും ഒരു കസേര കിട്ടും. അതു വളരെ വലിയൊരു പൊസിഷൻ തന്നെയാണ്. നമ്മൾ ചെയ്യുന്ന സിനിമയുടെ മേക്കിംഗ് പ്രോസസിനു കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്.’
ടി.ജി. ബൈജുനാഥ്