സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്റസി സിനിമയായാലും പീരിയോഡിക് ഫിലിമായാലും വമ്പന്സിനിമകളുടെ ഫസ്റ്റ് ചോയ്സ്. സാബു സിറിള്‍ എന്ന മലയാളി സൃഷ്ടിച്ച മായികകാഴ്ചകള്ക്കായി കാത്തിരിപ്പിലാണ് എന്നും പാന്‍ ഇന്ത്യന്‍ ആരാധകര്‍.
കുഞ്ഞാലി മരയ്ക്കാരും പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കിയ രംഗങ്ങളാല്‍ ഭ്രമിപ്പിക്കുന്ന സാബു സിറിളിന്റെ കലാവിസ്മയം കുഞ്ഞാലി മരയ്ക്കാരിലും കാണാം.
പ്രിയദര്‍ശനു കുഞ്ഞാലി മരയ്ക്കാര്‍ എന്ന വലിയ സിനിമയെടുക്കാന്‍ ധൈര്യം നല്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സാബു സിറിള്‍. ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള സാങ്കേതിവിദഗ്ധന്. അമരം മുതല്‍ മരക്കാര്‍ വരെ നീളുന്ന കലാമാന്ത്രികം. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു ദീപിക ഡോട്ട്കോമിനോടു മനസു തുറക്കുന്നു.
വെല്ലുവിളി നിറഞ്ഞ സിനിമ
ഓരോ സിനിമയ്ക്കും അതിന്റേതായ വെല്ലുവിളിയുണ്ടെങ്കിലും കുഞ്ഞാലി മരയ്ക്കാര്ക്കായി ഏറെ നാളത്തെ പഠനങ്ങളും തയാറെടുപ്പുകളും നടത്തേണ്ടി വന്നെന്നു സാബു സിറിള്‍ പറയുന്നു. തന്റെ മറ്റു ബിഗ് ബജറ്റ് സിനിമകള്‍ പോലെ തന്നെ വലിയപ്രയത്നം വേണ്ടി വന്ന സിനിമയാണ് മരയ്ക്കാര്‍.
അന്നത്തെ കോസ്റ്റ്യൂസ്, കപ്പലുകള്‍ എന്നവയെല്ലാം പുനരാവിഷ്കരിച്ചു. മറഞ്ഞുകിടക്കുന്ന ചരിത്രം പുനഃസൃഷ്ടിക്കുന്ന മരയ്ക്കാര്‍ സിനിമയുടെ കലാസംവിധാനം അത്ര എളുപ്പമല്ലായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്നപദ്ധതിയില്‍ ഒപ്പം കട്ടയ്ക്കു നിന്നു. സംവിധായകന് മനസില്‍ നിറഞ്ഞ രംഗങ്ങള്‍ ഫലവത്താക്കാന്‍ കഴിഞ്ഞുവെന്നുതന്നെയാണ് വിശ്വാസം.
കാലാപാനിക്കു ശേഷം മരയ്ക്കാറില്‍ എത്തുമ്പോള്‍
കാലാപാനി മലയാള സിനിമയെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ സിനിമയാണ്. അതിലെ കലാസംവിധാനവും പരിമിതികള്‍ക്കുള്ളില്‍ മികവോടെ ചെയ്ത സിനിമയാണ്. ബിഗ് ബജറ്റ് സിനിമകള്‍ മലയാളത്തിനു അന്യമായ കാലത്താണ് കാലാപാനി ഇറങ്ങുന്നത്. മലയാളത്തിനു താങ്ങാനാവാത്ത വലിയ ബജറ്റ് തന്നെയാണ് മരയ്ക്കാറിനുമുണ്ടായിരുന്നത്.
കാലാപാനി പോലെ മരയ്ക്കാറും മലയാളത്തിന്റെ അഭിമാന സിനിമയാണ്. സെറ്റുകളിലും വേഷവിധാനങ്ങളിലും സൂക്ഷമമായ ഗവേഷണവും നീതിപൂര്‍വമായ ആവിഷ്കാരവും നടത്തി. സിനിമയുടെ ടോട്ടാലിറ്റിയില്‍ സെറ്റുകളുടെ മികവും മോഹന്‍ലാലിനും പ്രിയദര്‍ശനും നിര്‍ബന്ധമായിരുന്നു.
ബാഹുബലി ഫാന്റസി, മരയ്ക്കാര്‍ പീരിഡ് സിനിമ
ബാഹുബലിയില്‍ ഫാന്റസി രംഗങ്ങളായിരുന്നു അധികവും. സംവിധായകന് രാജമൗലിയുടെ ഭാവനകള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. വലിയ വെള്ളച്ചാട്ടവും മഹിഷ്മതിയും കുന്തലദേശവും സംവിധായകന് മനസില്‍ കണ്ടതെല്ലാം ഫാന്റസിയുടെ നിറക്കൂട്ടായി ഒരുക്കി നല്‍കുകയായിരുന്നു.
എന്നാല്‍ മരയ്ക്കാര്‍ ഒരിക്കലും ബാഹുബലിയല്ലെന്ന് സംവിധായകന് പ്രിയദര്ശന് മുന്കൂട്ടിപറഞ്ഞിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന കേരളചരിത്രത്തിലെ അതികായകനെ ചരിത്രം ഇടകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ അന്നത്തെ വേഷവിധാനവും കാലവുമെല്ലാം യാഥാര്‍ഥ്യവുമായി ചേര്ന്നുനില്ക്കുന്നതായിരിക്കണം.
ചരിത്രത്തോടു ഇഴചേര്‍ന്നുകിടക്കുന്ന രംഗങ്ങള്‍ക്കു ഫാന്റസി രംഗങ്ങള്ക്കധികം സ്പേസുണ്ടായിരുന്നില്ല. രണ്ടും പീരിഡും ഫിക്ഷനും ഇടകലര്‍ന്നതാണെങ്കിലും സിനിമയുടെ സ്വഭാവമനുസരിച്ചാണ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പഴയകാലത്തിന്റെ കഥപറയുന്ന സിനിമകളില്‍ അന്നത്തെ ചരിത്രം പുനഃസൃഷ്ടിക്കാന്വേണ്ടി വരുന്ന ജോലി ഏറെ സൂക്ഷ്മതയും പരിശ്രമവും വേണം. പുതിയകാലത്തെ കാര്യങ്ങളൊന്നും അതില്പാടില്ല. ഒറിജിനല്‍ ഫീല്‍ നല്കുന്ന സെറ്റുണ്ടാക്കാന്‍ കഴിഞ്ഞതാണ് ഇത്തരം സിനിമകളുടെ വിജയം. മരയ്ക്കാറില്‍ മുന്‍കാലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തത വേണമെന്നു സംവിധായകനു നിര്‍ബന്ധമുണ്ടായിരുന്നു.
കടലില്‍ നടക്കുന്ന കഥ
കടലില്‍ നടക്കുന്ന യുദ്ധവും പോരാട്ടവുമാണ് സിനിമ. കടലിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നത് ശ്രമകരമായിരുന്നു. സ്റ്റുഡിയോയില്‍ ടാങ്കില്‍ വെള്ളം നിറച്ചാണ് സെറ്റ് ഒരുക്കിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയിലായിരുന്നു കൂടുതല്‍ ചിത്രീകരണവും.
ഇതിനു മുന്‍പു മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ ബോട്ടും കടലും സെറ്റ് ഒരുക്കിയിരുന്നു. അതിനു ശേഷം മരയ്ക്കാറില്‍ പൂര്‍ണമായി കടലില്‍ നടക്കുന്ന കഥയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ ഇന്ഡോറിലായിരുന്നെങ്കില് മരയ്ക്കാര്‍ ഔട്ട് ഡോറിലായിരുന്നു സെറ്റുകളിട്ടത്. പോര്‍ച്ചുഗീസ് കപ്പലാണ് ചിത്രത്തിലെ ഹൈലൈറ്റ്. നാവികപ്പടയുടെ തലവനായ മരയ്ക്കാരുടെ കടലിലെ രംഗങ്ങള്‍ വിശ്വസനീയമായി ഒരുക്കുന്നതു അത്ര നിസാരമായിരുന്നില്ല.
കലാസംവിധായകനില്‍ നിന്നു പ്രൊഡക്ഷന്‍ ഡിസൈനിംഗിലേക്ക്
ബിഗ് ബജറ്റ് സിനിമകളിലാണ് പ്രൊഡക്ഷന്‍ ഡിസൈനറായുള്ള ചുവടുമാറ്റം. കലാസംവിധായകരേയും ആര്‍ട്ട് കലാകാരന്മാരെയും കോഓര്‍ഡിനേറ്റ് ചെയ്യുക മാത്രമല്ല സിനിമയുടെ പ്രീപ്രൊഡക്ഷന് മുതല്‍ കൂടുതല്‍ സമയം ഭാഗഭാക്കാകേണ്ടി വരുന്നു. അതു സിനിമക്കു ഏറെ ഗുണവും ചെയ്യാറുണ്ട്.
കൂറ്റന്കൊട്ടാരവും യുദ്ധവും ചരിത്രരംഗങ്ങളും ഒരുക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായി വരാറുണ്ട്. അതിനായി നീണ്ട തയാറെടുപ്പുകളും ഓരോ ഡിപ്പാര്‍ട്ടുമെന്റായി തിരിച്ചു കോ-ഓര്‍ഡിനേറ്റു ചെയ്യാനും കഴിഞ്ഞാല്‍ ചിത്രീകരണം എളുമാക്കാന് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്ക് കഴിയുന്നു.
ആര്‍ട്ട് ഡയറക്ടറുടെ ജോലി സെറ്റുണ്ടാക്കുക മാത്രമാണ്. ഹോളിവുഡ് രീതിയിലാണ് ആര്‍ട്ട് ഡയറക്ടര്‍ പ്രൊഡക്ഷന്‍ ഡിസൈനറായി മാറിയത്. വലിയസിനിമകള്ക്കാണ് പ്രൊഡക്ഷന്‍ ഡിസൈനറുടെ ആവശ്യം. പ്രൊഡക്ഷന്‍ ഡിസൈനറുടെ കീഴില്‍ രണ്ടോ മൂന്നോ ആര്‍ട്ട് ഡയറക്ടര്മാരുണ്ടാവും.
പ്രിയദര്‍ശനൊപ്പം ജൈത്രയാത്ര
പ്രിയദര്ശനൊടൊപ്പമാണ് കൂടുതല്‍ സിനിമകളും. 70 ഓളം സിനിമകള്‍. പ്രിയദര്‍ശനോടൊപ്പമുള്ള വര്‍ക്കുകളാണ് ബോളിവുഡിലടക്കമുള്ള സിനിമകളിലേക്കു വിളിയെത്തിയത്. ഗര്ദിഷിലേക്കു വിളിച്ചതാണ് ജീവിതം മാറ്റി മറിച്ചത്.
തേന്മാവിന് കൊമ്പത്തിലെയും കാലാപാനിയിലേക്കു സെറ്റുകള്‍ പ്രശംസ പിടിച്ചുപറ്റി. ചെലവുകുറച്ചായിരുന്നു തേന്മാവിന് കൊമ്പത്തിലെ സെറ്റുകള്‍. പാഴ്വസ്തുക്കള് ഉപയോഗിച്ചാണ് പാട്ടുരംഗങ്ങളില്‍ സെറ്റിട്ടത്. കാലാപാനിയില്‍ പരിമിതികള്‍ക്കുള്ളില്‍ നടത്തിയ കലാസംവിധാനം ദേശീയഅംഗീകാരവും അഭിനന്ദനങ്ങളും തേടിയെത്തി.
പ്രമുഖ സംവിധായകരൊപ്പം
ഓരോ സംവിധായകരൊപ്പം ഓരോ അനുഭവമാണ്. ഷങ്കറിന്റെ അന്യനില്‍ റണ്ടക്ക റണ്ടക്ക എന്ന കളര്‍ഫുള്‍ ഗാനം കൈയടി നേടി. നുറുകണക്കിനു ചിത്രകാരന്മാരെ അടക്കം പങ്കെടുപ്പിച്ചായിരുന്നു ഗ്രാമത്തിലെ സെറ്റ് നിര്‍മാണം.
ബോയ്സിലെ ബൂം ബൂം ഗാനസെറ്റിനു പാഴ്വസ്തുക്കള് ഉപയോഗിച്ചായിരുന്നു ആര്‍ട്ട് വര്‍ക്കുകള്‍. എന്തിരനിലെ റോബോട്ടുകളുടെ വര്‍ക്കുകളും ശ്രദ്ധ നേടി. ബ്രഹ്മാണ്ഡസിനിമകളാണ് ഷങ്കറിനൊപ്പം ചെയ്തത്.
മണിരത്നത്തിനൊപ്പം റിയാലിറ്റിയോടടുത്തു നില്ക്കുന്ന ചിത്രങ്ങളാണ് ഒരുക്കിയത്. അതില്‍ കന്നത്തില്‍ മുത്തമിട്ടാല്‍ യുദ്ധരംഗങ്ങളും കടല്രംഗങ്ങളും ചെയ്യാനുണ്ടായിരുന്നു. ഗുരു, യുവ എന്നിവയും മണിരത്നത്തിനൊപ്പം ചെയ്ത സിനിമകളാണ്.
ബാഹുബലി ഒന്നും രണ്ടും കൂടാതെ ബിഗ്ബജറ്റ് സിനിമയായ ആര്‍ആര്‍ആറും രാജമൗലിക്കൊപ്പം ഒരുക്കി. ഓരോരുത്തര്‍ക്കും ഓരോ വര്‍ക്കിംഗ് സ്റ്റൈലാണ്. എല്ലാവരുമൊപ്പം എന്ജോയ് ചെയ്താണ് സിനിമകള്‍ ചെയ്തിട്ടുള്ളത്.
ആധുനികസാങ്കേതിവിദ്യയുടെ വികാസം
ഗ്രാഫിക്സും ഒറിജിനലും തിരിച്ചറിയാനാവാത്ത രീതിയിലായിരുന്നു ബാഹുബലിയിലെ രംഗങ്ങള്‍.ആന ഓടുന്നത് ഗ്രാഫിക്സില്‍ നിര്‍മിച്ചെടുത്തു. 12 കാളകള്‍ മാത്രമാണ് ഒറിജിനല്‍. ബാക്കിയുള്ളത് ഗ്രാഫിക്സ് കാളകളാണ്.
100 അടി മുകളിലേക്കുള്ള രംഗങ്ങള്‍ക്കു ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലഭ്യമായ സാങ്കേതിവിദ്യയാണ് കൂടുതലും ഉപയോഗപ്പെടുത്തിയത്. എല്ലാത്തിനും വിദേശത്തു പോകുന്ന കാലം മാറി. സിജി വര്‍ക്കുകള്‍, ആര്‍ട്ട് വര്‍ക്കുകള്‍ രംഗങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ പ്ലാന്‍ ചെയ്യുന്നു.
സിജി അടക്കമുള്ള ആധുനികസാങ്കേതികവിദ്യയുടെ വികാസം കലാസംവിധാനത്തെ ഏറെ സഹായിക്കുന്നു. ഗ്രാഫിക് ഡിസൈനിംഗിലും മറ്റും സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം വന്നുകൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജി പഠിച്ചുകൊണ്ടേയിരിക്കണം.
സാങ്കേതികവിദ്യവികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് പൊടിക്കൈകളും ട്രിക്കുകളുമായിരുന്നു ആശ്രയിച്ചത്. ഈടുനില്‍ക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് അന്നു സെറ്റുണ്ടാക്കിയിരുന്നത്. ഇന്നു സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷണങ്ങളും വിസ്മയക്കാഴ്ചകളും ഒരുക്കാന്‍ നമ്മുടെ നാട്ടിലും കഴിയുമെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
മലയാളത്തിലെ പരിമിതികള്‍
ബിഗ് ബജറ്റ് സിനിമകള്‍ മാത്രമല്ല കഥയുടെ വ്യത്യസ്തതയ്ക്കനുസരിച്ചും പ്രോജക്ടുകളുടെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. മലയാള സിനിമയിലെ പരിമിതിക്കനുസരിച്ചാണ് ആശയങ്ങള്‍ രൂപപ്പെടുത്തുന്നത്.
ബിഗ് ബജറ്റ് സിനിമകള്‍ മലയാളത്തില്‍ കൂടുന്നതും മലയാള സിനിമയുടെ മറ്റു ഭാഷയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതും ആശാവഹമാണ്. മലയാളത്തില്‍ വലിയ ബജറ്റില്‍ സിനിമകള്‍ വരുന്നതില്‍ വലിയ ക്യാന്‍വാസില്‍ കൂടുതല്‍ സിനിമകള്‍ വരാന്‍ പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.
അംഗീകാരങ്ങള്‍
കഷ്ടപ്പെട്ടു ചെയ്തവര്‍ക്കുകള്‍ ചര്‍ച്ച ചെയ്തു കാണുമ്പോഴും അംഗീകാരങ്ങള്‍ തേടിയെത്തുന്നതും സന്തോഷകരമാണ്. നാലു ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടി.
മരയ്ക്കാറിനും ബാഹുബലിക്കും ദേശീയ അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും ചര്‍ച്ച ചെയ്തുകാണുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിനു അതു ഇന്ധനം നല്കുന്നു. കന്നത്തില്‍ മുത്തമിട്ടാല്‍, ഹേറാം തുടങ്ങിയ ചിത്രങ്ങളും കഠിനപ്രയത്നം ചെയ്ത സിനിമകളാണ്.
പ്രിയപ്പെട്ട വര്‍ക്കുകള്‍
എല്ലാവര്‍ക്കുകളും ഒരുപോലെ ഇഷ്ടമാണ്. ബാഹുബലി സെറ്റുകള്‍ മാത്രമല്ല അമരവും കാലാപാനിയും അടക്കം എല്ലാം പ്രിയപ്പെട്ട ആര്‍ട്ട് വര്‍ക്കുകളാണ്.
മരയ്ക്കാറിലെ പോര്‍ച്ചുഗീസ് കപ്പലും അന്യനിലെ ഗാനരംഗങ്ങളും തേന്മാവിന് കൊമ്പത്തിലെ സെറ്റുകളും എല്ലാം നെഞ്ചോടുചേര്‍ക്കുന്നതാണ്.
പുതിയ സിനിമകള്‍
ആര്‍ആര്‍ആര്‍ എന്ന രാജമൗലിയുടെ സംവിധാനത്തില്‍ ജൂണിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ അഭിനയിക്കുന്ന വന്‍ബജറ്റ് സിനിമയാണ് അടുത്തു ചെയ്തത്.
ആര്‍ട്ട് വര്‍ക്കുകള്‍ക്ക് സ്പേസ് ഉള്ള ചിത്രമാണ്. ഉഗ്രന്‍ ഗാനരംഗങ്ങളും സംഘടനരംഗങ്ങളുമായി ഒരു രാജമൗലി ചിത്രം തന്നെയായിരിക്കുമത്.
സംവിധാന രംഗത്തേക്ക്
പ്രൊഡക്ഷന്‍ ഡിസൈനിംഗ് രംഗത്തു തന്നെ നില്ക്കാന് തന്നെയാണ് താല്പര്യം. അനന്തഭദ്രം സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടായിരുന്നെങ്കിലും തിരക്കുകള്‍ കാരണം മാറി.
ബോയിംസ് ബോണ്ട് ചിത്രങ്ങളുടെ സ്വാധീനം
കോളജില്‍ പഠിക്കുമ്പോള്‍ ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ സ്വാധീനിച്ചിരുന്നു. അന്നു ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ നിരവധി കാണുമായിരുന്നു. ഇപ്പോള്‍ അത്തരമൊരു സ്വാധീനമൊന്നുമില്ല.
സാബു സിറിള്‍ ബ്രില്യന്‍സ്
അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാന്‍ ഭരതന് അമരത്തിലേക്കു വിളിച്ചതാണ് വഴിത്തിവായത്. റക്സിനും മറ്റും ഉപയോഗിച്ച് വായ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്യാവുന്ന വലിയ സ്രാവിനെ ഉണ്ടാക്കി. ഇതു കണ്ടപ്പോള്‍ സിനിമയിലെ കലാംസംവിധാനം മുഴുവന്‍ സാബു സിറിളിനെ ഭരതന് ഏല്‍പ്പിക്കുകയായിരുന്നു.
അയ്യര്‍ ദ ഗ്രേറ്റിനു വേണ്ടി ഭദ്രന് പകരക്കാരനായാണ് വിളിച്ചത്. ഇതിനുമുന്‍പു കമൽഹാസന്റെ വെട്രിവിഴായ്ക്ക് മിനിയേച്ചര്‍ ഹെലികോപ്റ്റര്‍ രൂപം ഉണ്ടാക്കി നല്‍കിയിരുന്നു. അയ്യര്‍ ദി ഗ്രേറ്റില്‍ തീവണ്ടി അപകടം സെറ്റ് രംഗങ്ങള്‍ ഒരുക്കാന്‍ ഒപ്പമുണ്ടായിരുന്നു.
അയ്യര്‍ ദി ഗ്രേറ്റിലെ സെക്കന്‍ഡ് യൂണിറ്റ് കലാസംവിധായകനായിരുന്നു. അതിനു ശേഷമാണ് അമരത്തിലേക്കുള്ള വരവ്. വെള്ളം കൊണ്ടുനിറച്ച റബര്‍ ട്യൂബു കൊണ്ടു നിര്‍മിച്ച അങ്കിള്‍ ബണ്‍ കോസ്റ്റ്യൂമും സാബുവിന്റെ കരവിരുതാണ്.
പ്രിയദര്‍ശന്റെ കിരീടം റീമേക്കായ ഗര്‍ദിഷിന്റെ മുംബൈ മാര്‍ക്കറ്റിലെ ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിച്ചത് ചെന്നൈയില്‍ സെറ്റിട്ടാണ്. ഗര്‍ദിഷ് ആണ് മറുഭാഷാസിനിമകള്‍ സാബു സിറിളിലേക്കെത്തിച്ചത്. തീസ് മാര്‍ ഖാന് എന്ന സിനിമയില്‍ ഫുള്‍സൈസ് ട്രെയിന്‍ നിര്‍മിച്ചു നല്കി. കാലാപാനിയിലെ മികച്ച കലാസംവിധാനം ദേശീയതലത്തില്‍ സാബുവിന്റെ മൈലേജുയര്ത്തി. എന്തിരനിലെ റോബോട്ടുകളും സെറ്റുകളും സാബു സിറിലിന്റെ മുന്‍നിര ക്രെഡിറ്റ് ലിസ്റ്റിലുണ്ട്.
ബാഹുബലി ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ മുക്കാല്‍ ഭാഗവും ചത്രീകരിച്ചത്. ഹൈദരാബാദ് നഗരത്തിന്റെ നടുക്കുള്ള അലുമിനിയം ഫാക്ടറിയില്‍ നാല് ഏക്കര്‍ സ്ഥലത്താണ് ദേവസേനയുടെ കൊട്ടാരം സൃഷ്ടിച്ചത്.
ചെടികളും പൂക്കളും മൃഗങ്ങളും കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്. ചിത്രത്തിലെ അരയന്നതോണി ആശയവും രൂപകല്‍പ്പനയും സാബു സിറിളിന്റേതാണ്.
ഫിലിമോഗ്രഫി, ജീവിതം
മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റില്‍ നിന്നു ബിരുദം നേടി. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍, 500 ഓളം പരസ്യചിത്രങ്ങള്‍, ടെലിവിഷന്‍ സീരിയലുകള്‍ എന്നിവ ചെയ്തു. മൂന്നുപതിറ്റാണ്ടായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്ക്കുന്ന സിനിമാജീവിതം.
കാലാപാനി, അശോക, ഓം ശാന്തി ഓം, യുവ, ഗുരു, യന്തിരന്, ബാഹുബലി 1,2, ക്രിഷ് ത്രീ, സഹോ, റാവണ്‍ തുടങ്ങിയ സിനിമകളെല്ലാം സാബു സിറിളിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമകളാണ്.
1996ലെ മിസ് വേള്‍ഡ് മത്സരം അമിതാഭ് ബച്ചന്റെ പ്രൊഡക്ഷന്‍ കമ്പനി നടത്തിയപ്പോള്‍ കലാസംവിധാനം അദ്ദേഹത്തെ തേടിയെത്തി.
സാബു ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍. മാതാപിതാക്കളായ സിറില്‍ ആര്‍തറും സ്ലാന്സയും കോഴിക്കോട് സ്വദേശികളാണ്. ഭാര്യ: സ്നേഹലത വിന്‍സന്റ്. മക്കളായ ശ്വേതയും സൗമ്യയും കലാസംവിധാനരംഗത്തുണ്ട്.
രഞ്ജിത് ജോണ്‍