തിങ്കളാഴ്ച നിശ്ചയം സോണി ലൈവിൽ കണ്ട് നടൻ ജയസൂര്യ അതിൽ ലളിതയായി വേഷമിട്ട അജിഷയെ വിളിച്ച് ഇങ്ങനെ പറഞ്ഞു- ‘ഞാൻ കൊള്ളാമെന്നു പറയുന്നില്ല. ഗംഭീരമെന്നേ പറയൂ. രണ്ടും തമ്മിലുള്ള വ്യത്യാസം എത്രത്തോളമെന്നു നിങ്ങൾക്കറിയാമല്ലോ. ആ പ്രായത്തിലുള്ള ഏതോ ഒരമ്മ ചെയ്തുവെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. അന്വേഷിച്ചപ്പോഴാണ് 20 വയസിന്റെ വ്യത്യാസമുണ്ടെന്നു മനസിലായത്.’
സംഗീതസംവിധായകൻ അരുണ്രാജിന്റെ ഭാര്യ മുപ്പത്തിമൂന്നുകാരി അജിഷ പ്രഭാകരനാണ് അന്പതു കഴിഞ്ഞ തനി കാഞ്ഞങ്ങാടൻ വീട്ടമ്മ ലളിതയെന്നു തിരിച്ചറിയാൻ അടുത്ത സുഹൃത്തുക്കൾക്കുമായില്ല എന്നുകൂടി അറിയുന്പോൾ, പ്രേക്ഷകരും പറയുന്നുണ്ടാവും...നിശ്ചയം, ഇതാണു മേക്കോവർ!
കാഞ്ഞങ്ങാടൻ കഥയിലേക്ക്
ദൂരദർശനിലും മറ്റും അവതാരകയായ കാലത്ത് അജിഷയെത്തേടി ചില സിനിമകൾ വന്നിരുന്നുവെങ്കിലും വീട്ടുകാരുടെ സപ്പോർട്ട് കിട്ടിയില്ല. 12 വർഷം മുന്പുള്ള കഥയാണത്. പിന്നീടു സിനിമയ്ക്കു പിന്നാലെ പോയില്ല. ഇതു ബൈ ചാൻസിൽ കിട്ടിയ അവസരമെന്ന് അജിഷ. ‘വെറുതേ വഴിയിലൂടെ നടന്നുപോകുന്പോൾ ഇങ്ങു വാ ഒരു സിനിമയിൽ അഭിനയിച്ചിട്ടു പോവാം’ എന്നു പറയും പോലെ!
ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കാഞ്ഞങ്ങാടുഭാഷ സംസാരിക്കുന്നവരെ തേടുന്നു എന്ന കാസ്റ്റിംഗ്കോൾ കണ്ട് അരുണ്രാജ് അജിഷയുടെ ഫോട്ടോ അയച്ചു. കാഞ്ഞങ്ങാടു ഭാഷയിൽ സംസാരിക്കുന്ന വീഡിയോ അയയ്ക്കണമെന്ന് അറിയിപ്പു വന്നപ്പോഴാണ് അജിഷ കാര്യമറിഞ്ഞത്. തുടർന്ന് ഓഡീഷനു പോയി, സെലക്ടായി.
‘ചെറിയ വേഷമാണ്, മൂന്നു ദിവസത്തെ ഷൂട്ടേ ഉള്ളൂ എന്നൊക്കെയാണ് ആദ്യം കേട്ടത്.’ കാസ്റ്റിംഗ് വർക്ക് ഷോപ്പിലാണ് ട്വിസ്റ്റു കളുടെ തുടക്കം. ചെറിയ വേഷം പ്രതീക്ഷിച്ചുചെന്ന അജിഷയ്ക്കു കിട്ടിയതു കഥയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ലളിത എന്ന അമ്മവേഷം!
ദേ, ഞങ്ങടെ ലളിത
ലളിതയായി ആദ്യം നിശ്ചയിച്ചിരുന്ന ആർട്ടിസ്റ്റിനു പെട്ടെന്നു പോകേണ്ടി വന്നതോടെ സബ്സ്റ്റിറ്റ്യൂട്ടായി ചെയ്യാമോ എന്ന് അജിഷയോടു കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവന്. അവിടെയാണ് ആദ്യത്തെ ട്വിസ്റ്റ്.
വർക്ക് ഷോപ്പിൽ സ്ക്രിപ്റ്റിലെ ചില സീനുകൾ ആർട്ടിസ്റ്റുകളെക്കൊണ്ടു ചെയ്യിപ്പിക്കുന്നുണ്ടാ യിരുന്നു. അതു കണ്ടുനില്ക്കുകയായിരുന്ന അജിഷയ്ക്കു ലളിതയുടെ സീൻ പരിചിതമായിരുന്നു. അനായാസം സീൻ ചെയ്തതോടെ കോസ്റ്റ്യൂമറിന്റെ അടുത്തുപോയിവരാൻ നിർദേശമുണ്ടായി.
കോസ്റ്റ്യൂമർ മനു അജിഷയുടെ പൊട്ടു മാറ്റി അമ്മമാരിടുന്ന വലിയ സിന്ദൂരപ്പൊട്ടുകുത്തി. മുടി അമ്മച്ചിമാരു കെട്ടുന്ന മട്ടിൽ കെട്ടി. അമ്മമാർ ചെയ്യുംപോലെ സാരി വാരിച്ചുറ്റാൻ നിർദേശിച്ചു. അപ്പോഴേക്കും അജിഷ അമ്മച്ചിലുക്കിലെത്തിയിരുന്നു. ‘വേറൊന്നും സ്റ്റൈലാക്കണ്ട. ഇങ്ങനെ പോയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ എല്ലാം നടക്കും...’മനു പറഞ്ഞു.
അജിഷ തിരികെ ചെന്നപ്പോൾ സംവിധായകൻ സെന്ന ഹെഗ്ഡെയും കുവൈറ്റ് വിജയനായി വേഷമിട്ട മനോജുമൊക്കെ ‘ദേ, ഞങ്ങടെ ലളിത വരുന്നു’ എന്നു പറഞ്ഞു. ആ ലുക്കിൽ അജിഷയുടെ ഡയലോഗു തീർന്നപ്പോൾ കൈയടിമേളം. മനു പറഞ്ഞതുപോലെ ഭാഗ്യം തുണച്ചു. ലളിതയുടെ റോളിൽ അജിഷ ഫിക്സ്ഡ്.
ട്വിസ്റ്റോടു ട്വിസ്റ്റ്!
മൂന്നു മക്കളുടെ അമ്മയാണ്, അമ്മൂമ്മ ആകാൻ പോകുന്നയാളാണ് എന്നിങ്ങനെ ലളിതയ്ക്കൊപ്പം ട്വിസ്റ്റുകൾ പിന്നെയും വന്നതായി അജിഷ ഓർക്കുന്നു.
‘ദേ, ഇതാണു മൂത്ത മകൾ എന്നു സെന്ന സാർ ഉണ്ണിമായയെ ചൂണ്ടി പറഞ്ഞു. ഇതിനു താഴെ രണ്ടു മക്കൾ കൂടിയുണ്ട്. മൂത്ത മകൾ പ്രഗ്നന്റുമാണ്. ഞാൻ ടെൻഷനിലായി. പ്രായമാക്കുന്നതുകൊണ്ടു പ്രശ്നമുണ്ടോ എന്നു ഡയറക്ടർ. എന്തു വേണമെങ്കിലും ആയിക്കോളൂ എന്നു ഞാൻ. സിനിമയിൽ കാണുന്ന ലളിതയിലേക്ക് കൊണ്ടുവന്നത് കോസ്റ്റ്യൂമർ മനുവും മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജിത്ത് മണാലിപ്പറന്പിലും പ്രസാദ് ഒറ്റപ്പാലവുമാണ്. എന്റെ നോർമൽ ലുക്കിൽ നൈറ്റിയിട്ടാൽ ലളിതയുടെ പ്രായം ഫീൽ ചെയ്യാത്തതിനാൽ സ്കിൻ ടോൺ മാറ്റിയതും അവരാണ്.’
ഹോംവർക്ക് ഇല്ല
ലളിതയാവാൻ ഹോംവർക്ക് വേണ്ടിവന്നില്ലെന്ന് അജിഷ പറയുന്നു. ‘ ഈ സിനിമയിലുള്ളവരെല്ലാം നമ്മൾ വീട്ടിലും ചുറ്റുപാടുകളിലും കണ്ടുകൊണ്ടിരിക്കുന്നവർ തന്നെയാണ്. എന്റെ അമ്മയിലും അമ്മായിമാരിലുമൊക്കെ ഈ ലളിതയുണ്ട്.
ഓരോ സിറ്റ്വേഷനിലും അവർ എങ്ങനെ റിയാക്ട് ചെയ്തിരുന്നുവെന്നുമാത്രം ആലോചിച്ചാൽ മതിയായിരുന്നു. അച്ഛൻ നാടകനടൻ ആയിരുന്നു. അതിന്റെയൊരംശം എന്റെ ഉളളിന്റെയുള്ളിൽ ഉണ്ടാവണം. അല്ലാതെ, പെട്ടെന്ന് ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ലല്ലോ.’
അവരുടെ ബ്രില്യൻസ്
ലളിത നന്നായെങ്കിൽ അതിന്റെ 80 ശതമാനവും ഡയറക്ടർ സെന്നയുടെയും ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ രാജേഷ് മാധവന്റെയും സിനിമാട്ടോഗ്രഫർ ശ്രീരാജിന്റെയും ബ്രില്യൻസാണെന്ന് അജിഷ.
‘ഓരോ കാരക്ടറും എന്താണു കൊടുക്കേണ്ടതെന്നു സെന്നസാറിനു കൃത്യമായി അറിയാം. അത് എത്രയും നല്ല രീതിയിൽ എത്രയും പെട്ടെന്നു നമ്മളിൽ നിന്നു കിട്ടാനുള്ള എളുപ്പവഴിയിലാണ് അദ്ദേഹം പോയിരുന്നത്.
ആർട്ടിസ്റ്റിന് ഒരു ടെൻഷനും തരില്ല. സീനെടുക്കും മുന്പ് അതിലുള്ള എല്ലാവരെയും വിളിച്ചിരുത്തി സിറ്റ്വേഷനും പ്രധാന ഡയലോഗുകളും പറഞ്ഞു തന്നതു രാജേഷേട്ടനാണ്.
മെയിൻ ഡയലോഗു പറയണം, ബാക്കിയുള്ളതു സ്വന്തം വീട്ടിൽ സംസാരിക്കുന്നതു പോലെ ചെയ്യാം എന്നൊക്കെ പറഞ്ഞ് രാജേഷേട്ടൻ കൂടെനിന്നു.’
‘കാമറയും കൂടെ ചാടട്ടെ!’
ചിന്താവിഷ്ടയായ ശ്യാമളയിൽ നടി കുളത്തിൽ ചാടട്ടെ, കാമറയും കൂടെ ചാടട്ടെ...എന്നു പറയുന്ന ഒരു സീനുണ്ട്. ഈ പടത്തിന്റെ സെറ്റിൽ അതു സത്യമായതായി അജിഷ പറയുന്നു. ‘ നമ്മൾ ഡാൻസ് കളിക്കുന്പോൾ കൂടെ കാമറയും കാമറാമാനും ഡാൻസ് കളിക്കുന്നു. നമ്മൾ നടക്കുന്പോൾ കാമറയും കൂടെ വരുന്നു.
സാധാരണ കാമറാമാൻമാരൊക്കെ അവിടെ നിൽക്കരുത്, ഇവിടെ നിൽക്കരുത് എന്നൊക്കെ ഫയറിംഗ് ആയിരിക്കുമെന്നു കേട്ടിട്ടുണ്ട്. ശ്രീരാജ് അങ്ങനെ ആയിരുന്നില്ല. ലളിതാമ്മേ, ആ ഷാഡോ വരുന്നിടത്തുനിന്നു മാറിനിന്നാൽ ചിലപ്പോൾ നിങ്ങളുടെ മുഖം കൂടി ഇതിൽ പതിയും...ഒന്നാമതേ കറുപ്പടിച്ചിരിക്കുകയാണ്. ഇല്ലെങ്കിൽ മൊത്തത്തിൽ കറുത്തിരിക്കും.’ ഇത്തരത്തിലായിരുന്നു ശ്രീരാജിന്റെ സപ്പോർട്ടെന്നും അജിഷ ഓർക്കുന്നു.
ക്ലൈമാക്സിലെ തല്ല്
സിനിമയിൽ അഭിനയിച്ച ബംഗാളി മുതൽ പ്രധാന വേഷം ചെയ്ത മനോജു വരെയുള്ളവർ ക്ലൈമാക്സിലെ തല്ലുസീനിലുണ്ട്. ആ സീനെടുത്തപ്പോൾ ഡയറക്ടർ ഉൾപ്പെടെയുള്ളവർ ടെൻഷനിലായെന്ന് അജിഷ പറയുന്നു.
‘ഒരാളു തെറ്റിച്ചാൽ ഒന്നേന്നു തുടങ്ങണം. പിന്നെ നൈറ്റ് ഷൂട്ടുമാണ്. ഇതു കുറേ ദിവസം നീണ്ടുപോകുമോ. എന്നൊക്കെയുള്ള ടെൻഷൻ. മറ്റുള്ളവർക്ക് അടി കൂടാനുള്ള പ്രേരണ ലളിതയിൽ നിന്നുണ്ടാവണമെന്നു രാജേഷേട്ടൻ പറഞ്ഞു. എല്ലാം സ്ക്രിപ്റ്റിലുണ്ടെങ്കിലും അത് എവിടെ എങ്ങനെ, എന്തു പറഞ്ഞു ചെയ്യണം എന്നതു നമ്മുടെ കയ്യിലായിരുന്നു. ഞാനും വിമലയായി വേഷമിട്ട മിനിയേച്ചിയും തമ്മിൽ ഗിവ് ആൻഡ് ടേക്ക് ബന്ധം ഉണ്ടായിരുന്നു. അങ്ങനെ, നമുക്കങ്ങു തല്ലുകൂടാം എന്ന ലൈനിലെത്തി.’
അന്നു കോംപ്ലക്സടിച്ച്...
ഐഎഫ്എഫ്കെയിൽ പടം കണ്ടപ്പോഴാണ് കഥാപാത്രത്തിന്റെ വലിപ്പവും പരപ്പും ബോധ്യമായതെന്ന് അജിഷ. ‘ അന്നു സെറ്റിൽ എല്ലാവരും സ്റ്റിൽസ് എടുക്കാൻ തിരക്കുകൂട്ടിയപ്പോൾ ഞാൻ കോംപ്ലക്സടിച്ച് ഒരു മൂലയ്ക്കിരിപ്പായിരുന്നു. എനിക്കു തന്നെ എന്നെ കണ്ണാടിയിൽ നോക്കിയാൽ മനസിലാകുന്നില്ല. പിന്നെ എന്തു ഫോട്ടോയെടുക്കാൻ!
പക്ഷേ, ഇപ്പോൾ മറ്റാരെക്കാളും പ്രമോഷൻ ലളിതയ്ക്കാണു കിട്ടുന്നത്. സംവിധായകരായ ജിയോ ബേബി, രമേഷ് പിഷാരടി, മൃദുൽ നായർ, മെന്റലിസ്റ്റ് ആദി, നടി ദർശന രാജേന്ദ്രൻ, ഗായിക സിത്താര തുടങ്ങിയവരൊക്കെ വിളിച്ച് അഭിനന്ദിച്ചുവെന്ന് അജിഷ പറയുന്നു.
പല്ലൊട്ടി, നൈന
പല്ലൊട്ടിയും നൈനയുമാണ് അജിഷയുടെ പുതിയ സിനിമകൾ. ജിതിൻ രാജിന്റെ ‘പല്ലൊട്ടി’യിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മവേഷം. തിങ്കളാഴ്ച നിശ്ചയത്തിന്റെ അസോ.ഡയറക്ടർ വിഷ്ണുദേവിന്റെ ‘നൈന’യിൽ 96 ഫെയിം ഗൗരിയുടെ ചേച്ചിയുടെ വേഷം. ‘ പ്രാധാന്യമുള്ള റോൾ ആണെങ്കിൽ അമ്മയോ അനിയത്തിയോ ചേച്ചിയോ...ആവട്ടെ, ഏതു വേഷവും ചെയ്യാം. പക്ഷേ, അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാവണം’ - അജിഷ പറയുന്നു.
ടി.ജി. ബൈജുനാഥ്