അന്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നുവന്ന നായികയാണ് തൻവി റാം. ചിത്രത്തിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഇഷ്ടവും താരം നേടിയെടുത്തു. പിന്നീട് നിരവധി അവസരങ്ങളാണ് ഈ യുവനായികയെ തേടിയെത്തിയത്. നവാഗതനായ മാക്സ്വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഈ കലാകാരി.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിയായ കെ. രാമചന്ദ്രൻ - ജയശ്രീ ദന്പതികളുടെ മകളാണ് തൻവി. ഓഡിയേഷനിലൂടെയാണ് അന്പിളിയിൽ തെരഞ്ഞെടുക്കപ്പെട്ടതെന്ന് തൻവി പറയുന്നു. സിനിമ എന്നും ആഗ്രഹമായിരുന്നു. 2012ൽ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു. അതിൽ മിസ് വിവീഷ്യസ് എന്ന സബ്ടൈറ്റിൽ കിട്ടി. പക്ഷേ, പഠനശേഷം എത്തിപ്പെട്ടത് ബാങ്കിംഗ് മേഖലയിലായിരുന്നു. ആറുവർഷം ബംഗളൂരുവിൽ ബാങ്ക് ജോലി ചെയ്തു. സിനിമാ ഓഡിഷനുകളിൽ അപ്പോഴും പങ്കെടുത്തിരുന്നു. പരസ്യചിത്രത്തിന്റെ ഓഡിഷനിലെ ചിത്രങ്ങൾ കണ്ടിട്ടാണ് സംവിധായകൻ ജോണ് പോൾ അന്പിളിയിലേക്ക് വിളിക്കുന്നത്-തൻവി പറയുന്നു.
സൗബിൻ ഷാഹിറിന്റെ സുഡാനി ഫ്രം നൈജീരിയ റിലീസായ സമയത്താണ് അന്പിളിയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. സുഡാനി ഫ്രം നൈജീരിയ വൻ ഹിറ്റായി, പിന്നീട് സൗബിക്ക അഭിനയിച്ച കുന്പളങ്ങി നൈറ്റ്സും സൂപ്പർ ഹിറ്റ്. മികച്ച നടനുള്ള സംസ്ഥാന അവാർഡും തുടർന്ന് കിട്ടി. ശരിക്കും സൗബിക്ക നടനെന്ന നിലയിൽ ഉയരങ്ങൾ കീഴടക്കിയതിനൊപ്പം അന്പിളി എന്ന സിനിമകൂടി വളർന്നു. സൗബിക്കയുടെ നേട്ടങ്ങളെല്ലാം സിനിമയുടെയും മൈലേജ് കൂട്ടി. അന്പിളി മികച്ച തുടക്കംതന്നെ സമ്മാനിച്ചു. തൻവി മനസ് തുറക്കുന്നു.
അന്പിളിക്കു ശേഷം കപ്പേള എന്ന ചിത്രത്തിലും നിർണായക കഥാപാത്രമായി തൻവി അഭിനയിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2403 എന്ന ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ജയസൂര്യ നായകനാകുന്ന ജോണ് ലുഥർ എന്ന ചിത്രത്തിലും തൻവിയാണ് നായികയാകുന്നത്. സംഗീതത്തിലും നൃത്തത്തിലും പ്രാഗത്ഭ്യം നേടിയിട്ടുള്ള തൻവിക്കായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
വാഴൂർ ജോസ്