റോജിൻ തോമസ് സിനിമ ഹോമിലെ യൗവനശോഭയുള്ള അന്നാമ്മച്ചിയിലാണ് ഈ അടുത്ത കാലത്ത് മലയാളികൾ പ്രിയങ്കയോടുള്ള ഇഷ്ടം വീണ്ടെടുത്തത്. ഹോമിന്റെ കഥ, ആ കഥാപാത്രം, അതിനു സിനിമയിലെ ഇടം, ഹോം ഒരുക്കിയ ടീം...ഇതൊക്കെയാണ് സ്ക്രീൻ സ്പേസ് കുറവായിട്ടും ഹോമിലെത്താൻ പ്രേരണയായതെന്നു പ്രിയങ്ക.
‘വിജയിച്ച ഒരു സിനിമയിൽ എന്റെ വേഷം ആളുകൾക്ക് ഇഷ്ടമായി എന്ന് അറിയുന്നത്, പോസിറ്റീവ് കമന്റുകൾ കാണുന്നത്...എല്ലാം സന്തോഷം. അതിനപ്പുറം അതു ഞാനെന്ന ആക്ടറിലോ വ്യക്തിയിലോ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല. ഹോമിനു മുന്നേയും പിന്നെയും ഞാൻ ആക്ടീവായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണ് ’- പ്രിയങ്ക നായർ പറയുന്നു.
അതു പറയില്ല!
മോഹൻലാൽ - ജീത്തുജോസഫ് സിനിമ ട്വൽത് മാൻ, അനൂപ്മേനോൻ എഴുതിയ വരാൽ, അന്താക്ഷരി, ജനഗണമന, ലീഡ് റോൾ ചെയ്ത തമിഴ് പടം...പ്രിയങ്കയുടെ ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
സമീപകാലത്തു ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും രഹസ്യസ്വഭാവമുള്ളതുകൊണ്ടുതന്നെ ഒരു പരിധിക്കപ്പുറം കഥാപാത്രത്തെക്കുറിച്ചു വെളിപ്പെടുത്താനാവില്ലെന്നു പ്രിയങ്ക. ‘ഇപ്പോഴത്തെ സിനിമകളിൽ കഥയ്ക്കാണു പ്രാധാന്യം. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞ് എന്തിനാണ് അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് ’- പ്രിയങ്ക ചോദിക്കുന്നു.
അന്താക്ഷരി, ജനഗണമന
മുദ്ദുഗൗവിന്റെ സംവിധായകൻ വിപിൻദാസിന്റെ അന്താക്ഷരിയാണ് പ്രിയങ്കയുടെ അടുത്ത റിലീസുകളിലാന്ന്. ഹോമിനു മുന്നേ പൂർത്തിയാക്കിയ അന്താക്ഷരി ത്രില്ലറാണ്, ഫാമിലി ഡ്രാമയാണ്. സൈജു കുറുപ്പാണു ലീഡ് റോൾ ചെയ്യുന്നത്. സൈജുവിന്റെ ഭാര്യവേഷമാണു പ്രിയങ്കയ്ക്ക്. വിജയ്ബാബുവും പ്രധാന വേഷത്തിലെത്തുന്നു.
ഡിജോ ജോസ് ആന്റണിയുടെ പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് സിനിമ ജനഗണമനയിൽ സുരാജിന്റെ ഭാര്യവേഷത്തിലാണു പ്രിയങ്ക വരുന്നത്. കോവിഡ് ടൈമിൽ ഹോട്ട്സ്റ്റാറിനു വേണ്ടി വെങ്കിട്പ്രഭു സംവിധാനം ചെയ്ത ‘ലൈവ് ടെലികാസ്റ്റ്’ എന്ന ഒടിടി സീരീസിൽ പ്രിയങ്കയും കാജൽ അഗർവാളുമായിരുന്നു ലീഡ് വേഷങ്ങളിൽ.
ഒരാൾ മാത്രം!
ഷങ്കർ നിർമിച്ച വസന്തബാലൻ ചിത്രം വെയിലിലൂടെ സിനിമയിലെത്തിയ പ്രിയങ്ക കരിയറിൽ 15 വർഷം പിന്നിടുകയാണ്. തമിഴിലും മലയാളത്തിലുമായി റിലീസിനൊരുങ്ങുന്ന പേരിട്ടിട്ടില്ലാത്ത സിംഗിൾ കാരക്ടർ മൂവി പ്രിയങ്കയുടെ കരിയറിലെ വേറിട്ട ഒരനുഭവമാണ്. ഫോണിലൂടെ മാത്രം വന്നുപോകുന്ന ചില കഥാപാത്രങ്ങളൊഴിച്ചാൽ സ്ക്രീനിൽ പ്രിയങ്കയുടെ കഥാപാത്രം മാത്രം!
‘പ്രാണ പോലെ ഒരു സിനിമ. തമിഴിൽ ഫീമെയിൽ ലീഡിലുള്ള ആദ്യത്തെ സിംഗിൾ കാരക്ടർ മൂവി. പെർഫോമൻസ് ഓറിയന്റഡാണ്. ഒരു സ്ത്രീയുടെ ജീവിതമാണ്. അവർ കടന്നുപോകുന്ന പലതരത്തിലുള്ള മാനസികാവസ്ഥകൾ ചർച്ച ചെയ്യുന്ന സിനിമയാണ്.
സംവിധാനം പുതുമുഖം അഭിലാഷ് പുരുഷോത്തമൻ. പിന്നണിയിലുള്ളവർ സ്റ്റേറ്റ്, നാഷണൽ അവാർഡ് വിന്നേഴ്സാണ്. ശബ്ദലേഖനം കൃഷ്ണനുണ്ണി സാർ. സൗണ്ട് ഇഫക്ട്സ് രാജ് മാർത്താണ്ഡം. ദീപാങ്കുരൻ മ്യൂസിക് ചെയ്ത രണ്ടു പാട്ടുകളുണ്ട്. സിതാര കൃഷ്ണകുമാറും ദീപാങ്കുരനുമാണു പാടിയത് ’- പ്രിയങ്ക തുടർന്നു.
ട്വൽത് മാൻ
ഇവിടം സ്വർഗമാണ്, വെളിപാടിന്റെ പുസ്തകം എന്നീ ഹിറ്റുകൾക്കു ശേഷം പ്രിയങ്ക മോഹൻലാലുമൊത്തു വർക്ക് ചെയ്യുന്ന സിനിമയാണ് പുതുമുഖം കൃഷ്ണകുമാർ സ്ക്രിപ്റ്റൊരുക്കിയ ട്വൽത് മാൻ എന്ന ത്രില്ലർ. മോഹൻലാൽ - ജീത്തു ജോസഫ് കോംബിനേഷനിൽ വർക്ക് ചെയ്യാൻ പറ്റിയതു വലിയ സന്തോഷമായിരുന്നുവെന്ന് പ്രിയങ്ക.
‘ലാലേട്ടനൊപ്പം എത്ര സിനിമകൾ ചെയ്താലും ഒരിക്കലും ഒരാക്ടറിനും മതിയാവില്ല. കാമറയ്ക്കു മുന്നിൽ അദ്ദേഹത്തോടൊപ്പം ആക്ടിംഗ് സ്പേസ് ഷെയർ ചെയ്യുന്നതു വലിയ അനുഭവമാണ്. മമ്മൂക്ക, ലാലേട്ടൻ തുടങ്ങിയ ലെജൻഡ്സ് ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ് ’ -പ്രിയങ്ക പറയുന്നു.
വരാൽ
വെളിപാടിന്റെ പുസ്തകത്തിനു ശേഷം പ്രിയങ്ക അനൂപ് മേനോന്റെ പെയറാകുന്ന സിനിമയാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ വരാൽ. ‘അനൂപേട്ടനൊപ്പം ഞാൻ മേഘം സീരിയലിൽ ഉണ്ടായിരുന്നു; മീനാക്ഷിയായി. വർഷങ്ങൾക്കു ശേഷം 2008 ൽ വിലാപങ്ങൾക്കപ്പുറം സിനിമയിലൂടെ ഞാൻ ബെസ്റ്റ് ആക്ട്രസായി.
‘തിരക്കഥ’ സിനിമ യ്ക്കു വേണ്ടി അനൂപേട്ടനും ആ വർഷം സ്റ്റേറ്റ് അവാർഡ് ഉണ്ടായിരുന്നു. വെളിപാടിന്റെ പുസ്തകത്തിൽ ഞാൻ അനൂപേട്ടന്റെ വൈഫായിരുന്നു. ജയന്തി - അതാണു കഥാപാത്രം. വരാലിലും അനൂപേട്ടന്റെ ഭാര്യവേഷമാണ്. മിനിസ്ക്രീനിൽ നിന്നു സിനിമയിലെത്തിയ കണ്ണൻചേട്ടൻ ഉൾപ്പെടെയുള്ളവരുമായി വർക്ക് ചെയ്യുന്നതിന്റെ സുഖവുമുണ്ട്.’- പ്രിയങ്ക പറയുന്നു.
മിനിസ്ക്രീൻ കാലം
പ്ലസ് വണിൽ പഠിക്കുന്പോൾ, ഏഷ്യാനെറ്റ് സം പ്രേഷണം ചെയ്ത ‘താരാട്ടി’ലൂടെയാണു പ്രിയങ്കയുടെ മിനിസ്ക്രീൻ വരവ്. ത്രൂഔട്ട് വേഷം കിട്ടിയതു സൂര്യാടിവിയിലെ ‘ഊമക്കുയിലി’ൽ.
‘നെടുമുടി വേണു അങ്കിളിന്റെ മകളായിട്ടാണ് അതിൽ അഭിനയിച്ചത്. ആർജെ മിഥുനായിരുന്നു പെയർ. നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമ ചെയ്ത ഷിബുച്ചേട്ടനായിരുന്നു അതിന്റെ സംവിധായകൻ. ഊമക്കുയിലിലെ വിന്ദുജ, മേഘത്തിലെ മീനാക്ഷി എന്നൊക്കെ ആളുകൾ ഇപ്പോഴും വിളിക്കാറുണ്ട്.’- പ്രിയങ്ക പറയുന്നു.
‘മിനിസ്ക്രീൻ കാലത്ത് സുകുമാരിയമ്മ, ഭരത് ഗോപി അങ്കിൾ, വേണു നാഗവള്ളി അങ്കിൾ, തിലകൻ അങ്കിൾ, കല്പനച്ചേച്ചി, ജഗതിയങ്കിൾ, കവിയൂർ പൊന്നമ്മ ആന്റി, ലളിതാന്റി... തുടങ്ങിയ പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായി.
സ്ക്രീനിൽ ഇവരിൽ പലരുടെയും മകളായി ഞാൻ. പിന്നീട് ഇവരിൽ പലർക്കുമൊപ്പം സിനിമയിലും അഭിനയിച്ചു. അവർക്കൊപ്പമുള്ള സ്ക്രീൻ സ്പേസ്, അവരുടെ വാത്സല്യം, അവർ പകർന്നു തന്ന അറിവുകൾ, മൂല്യങ്ങൾ... എല്ലാം കാലം എനിക്കായി കാത്തുവച്ച ഭാഗ്യങ്ങളായിരുന്നു.
വളരെ കുറച്ചു പ്രോജക്ടുകൾ മാത്രമാണ് മിനി സ്ക്രീനിനു വേണ്ടി ചെയ്തിട്ടുള്ളത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുള്ള ഒരുപാടു നല്ല ആക്ടേഴ്സിന്റെ കൂടെ അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. ’
വീണ്ടും സൂപ്പർ സ്റ്റാർ സിനിമ
പ്രിയങ്ക മലയാളത്തിൽ അടുത്തു ചെയ്യുന്നത് ഒരു സൂപ്പർ സ്റ്റാർ പടമാണ്. തമിഴിൽ രണ്ടു പടങ്ങൾ കമിറ്റ് ചെയ്തിട്ടുണ്ട്. ഒരു ബിഗ് ടീമിനൊപ്പം മലയാളത്തിൽ മറ്റൊരു പടവുമുണ്ട്.
‘ഏതു പടവും വലിയ വിജയമായാലും പരാജയമായാലും ഒരുപാടു സന്തോഷവും ഒരുപാടു വിഷമവും ഉണ്ടാകാറില്ല. എനിക്കു കംഫർട്ടബിൾ എന്നു തോന്നുന്ന ടീമിന്റെ കൂടെ മാത്രമേ ഞാൻ വർക്ക് ചെയ്യാറുള്ളൂ. ഇഷ്ടപ്പെടുന്ന സിനിമകൾ മാത്രം ചെയ്യുന്ന ഒരാളാണ്. എല്ലാ സിനിമകളിലും എന്റെ ഡെഡിക്കേഷൻ 100 ശതമാനമാണ്.’- പ്രിയങ്ക നയം വ്യക്തമാക്കുന്നു.
ടി. ജി. ബൈജുനാഥ്