ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യലക്ഷ്മിയുടെ പുതിയ റിലീസാണ് മനു അശോകൻ - ബോബി സഞ്ജയ് ചിത്രം ‘കാണെക്കാണെ’. മായാനദിക്കു ശേഷം മറ്റൊരു ഭാവത്തിൽ ടോവിനോ - ഐശ്വര്യലക്ഷ്മി സിനിമ.
കാണെക്കാണെ തെളിയുന്ന കഥയടരുകളിൽ അനുഭവവിരൽ തൊട്ടും പരിചിതമാകുന്ന കഥാപാത്ര അവസ്ഥകളിൽ പൊരുത്തപ്പെട്ടും സ്നേഹയ്ക്കൊപ്പം യാത്രയിലാണു പ്രേക്ഷകർ. ഐശ്വര്യയുടെ കരിയറിലെ കരുത്തുറ്റ വേഷങ്ങളിലൊന്ന്. സ്നേഹയെ അവതരിപ്പിച്ചപ്പോൾ ഒരിക്കൽ പോലും സ്ട്രസ് അനുഭവിക്കേണ്ടി വന്നില്ലെന്ന് ഐശ്വര്യലക്ഷ്മി പറയുന്നു.
‘എന്താണു സ്നേഹ ചിന്തിക്കേണ്ടതെന്നുവരെ സ്ക്രീൻ പ്ലേയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ജോലി വളരെ എളുപ്പമായി. ഷൂട്ടിന്റെ സമയത്തു മാത്രം സ്നേഹയെ മനസിൽ നിർത്തി. അല്ലാത്ത സമയത്തു ഞാൻ ചിരിച്ചുകളിച്ചു ടീമിന്റെ കൂടെയും. ഫുൾടൈം സീരിയസായ ഒരാളല്ല ഞാൻ.
ഇത്തരം തീവ്രമായ വേഷങ്ങൾ ചെയ്യുന്പോൾ ഇമോഷണൽ പ്രശ്നങ്ങളിൽ പെടാതെ ഇടയ്ക്കു തമാശയൊക്കെ പറഞ്ഞിരിക്കാൻ ഒരു ഫ്രണ്ടിനെ സെറ്റിലേക്കു കൊണ്ടുവരാറുണ്ട്. ഇവിടെ അത്രമേൽ ബ്യൂട്ടിഫുൾ ആയ ടീം ആയിരുന്നതിനാൽ സ്നേഹ എനിക്കു പ്രശ്നമായിരുന്നില്ല. വരത്തനായിരുന്നു അഭിനയിക്കാൻ ഏറ്റവും ടഫ് എന്നു തോന്നിയ സിനിമ.’
ഒരച്ഛന്റെ ക്ഷമ!
നമ്മുടെ കയ്യിലല്ലാത്ത കാര്യങ്ങൾ, കൈവിട്ടു പോയ കാര്യങ്ങൾ...അതിനു ശേഷം ഒരച്ഛന്റെ ക്ഷമ എന്നിവയെക്കുറിച്ചു പറയുന്ന സിനിമയാണു സോണി ലൈവ് റിലീസ് ‘കാണെക്കാണെ’യെന്ന് ഐശ്വര്യലക്ഷ്മി. ‘ വഴിയരികിൽ ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടാൽ മനുഷ്യൻ
എന്ന നിലയിൽ ആരായാലും വണ്ടിനിർത്തി നോക്കും.
ഇവിടെ അലൻ...സ്വന്തം ഭർത്താവ് അതു ചെയ്യാതെ പോകുന്പോൾ വലിയ കുറ്റബോധമാണു സ്നേഹയെ വേട്ടയാടുന്നത്. അതാണ് അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ. അലനും ഒരിക്കലും മനസമാധാനം കിട്ടുന്നില്ല. ഒടുവിൽ അവർ കുഞ്ഞുമായി പുതിയൊരു ജീവിതത്തിലേക്കു പോകുന്നുവെങ്കിലും അതു ഹാപ്പിയാണോ എന്നു കാണിക്കുന്നില്ല. ’
അത് ഈ സിനിമയുടെ വിജയം
ഷെറിന്റെയും കുട്ടുവിന്റെയും എല്ലാമായ അലനെ സ്നേഹ സ്വന്തമാക്കാൻ പോകേണ്ടിയിരുന്നോ എന്നു ചോദിക്കുന്നവരോട് ഐശ്വര്യ പറയുന്നു - ‘ ഞാൻ ഐശ്വര്യലക്ഷ്മിയാണ്, സ്നേഹയല്ല! സ്ക്രിപ്റ്റിൽ എഴുതിവച്ചിരിക്കുന്നതിനപ്പുറം പറയാനറിയില്ല.
ഒരുപാടു പേർക്കു ചിലപ്പോൾ പുറത്തു പറയാൻപറ്റാത്ത വിഷമങ്ങളുണ്ടാവും. അവർ സ്നേഹയുടെയോ ഷെറിന്റെയോ സ്ഥാനത്താവും. അതാണ് പലരും ഇത്രത്തോളം വ്യക്തിപരമായി ഈ സിനിമയെ കാണുന്നത്. ഒരു തരത്തിൽ അത് ഈ പടത്തിന്റെ വിജയമാണ്.’
സിനിമ ചെയ്യാൻ തീരുമാനിച്ചാൽ
‘ഒരഭിനേത്രി തന്റെ കഥാപാത്രത്തെ ജഡ്ജ് ചെയ്യാൻ പാടില്ല. അതു പെർഫോമൻസിനു സഹായകമാവില്ല.’ ചിലപ്പോൾ സ്നേഹ സ്വാർഥയാണെന്നു വിലയിരുത്തുന്നവരോട് ഐശ്വര്യലക്ഷ്മി പറയുന്നു: ‘ കഥാപാത്രത്തിന്റെ സ്വഭാവത്തോടോ ചെയ്തികളോടോ അഭിപ്രായവ്യത്യാസമുണ്ടാവാം.
പക്ഷേ, അതൊക്കെ തെറ്റാണെന്ന ചിന്തയോടെ ചെയ്താൽ ഒരിക്കലും എനിക്ക് അതിനോടു നീതി പുലർത്താനാവില്ല. ഒരു കഥ നല്ലതെന്നു തോന്നി ചെയ്യാൻ തീരുമാനിച്ചാൽ പിന്നെ അതിലെ കഥാപാത്രം എങ്ങനെയാണോ അങ്ങനെ തന്നെ സ്വീകരിക്കണം. സ്വാർഥതയുടെ കാര്യം പറഞ്ഞാൽ നമ്മളെല്ലാവരും സ്വാർഥരാണ്. ഒരു കഥാപാത്രത്തെയോ ഒരാളെയോ കല്ലെറിയേണ്ട കാര്യമില്ല.’
ഇവിടെ റിയൽ ലൈഫ്!
‘മായാനദി’യിലെ ഐശ്വര്യലക്ഷ്മി - ടോവിനോ കെമിസ്ട്രി ‘കാണെക്കാണെ’യിൽ കിട്ടിയില്ലെന്നു പരിഭവപ്പെടുന്നവരുണ്ട്. റൊമാൻസിനുള്ള ഇടം ഈ സിനിമയിൽ ഇല്ലെന്നും കെമിസ്ട്രി എന്നതുകൊണ്ട് അതാണ് ഉദ്ദേശിച്ചതെങ്കിൽ ഇവിടെ റിയൽ ലൈഫാണു കാണിക്കുന്നതെന്നും ഐശ്വര്യ പറയുന്നു.
‘ചുറ്റും നടക്കുന്ന പലതുമറിയാതെ കടുത്ത കുറ്റബോധത്തോടെ എങ്ങനെയെങ്കിലും ജീവിതത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന, ഗർഭിണിയായ സ്നേഹയാണ് ഇതിൽ. റിലേഷൻഷിപ്പ് വിട്ടുകഴിഞ്ഞ് തിരിച്ച് അതിലേക്ക് എത്താൻ നോക്കുന്ന രണ്ടുപേരുടെ കഥയാണു മായാനദി. ഒരാൾ അകന്നുപോകുന്നു. മറ്റേയാൾ തിരിച്ചു പിറകേവരുന്നു. അവർക്കുള്ളിൽ അത്രയും സ്നേഹമുണ്ട്. അത്തരം സീനുകളായതിനാൽ ആളുകൾക്ക് ആ ഇമോഷൻ ഫീൽ ചെയ്യും.’
എല്ലാവരും കംഫർട്ടബിൾ
ഒരു കെമിസ്ട്രി ഉണ്ടായാലേ ഒപ്പം വർക്ക് ചെയ്യാൻ പറ്റൂ എന്നു തോന്നിയിട്ടില്ലെന്ന് ഐശ്വര്യ പറയുന്നു. ‘ ഞാൻ വർക്ക് ചെയ്തിട്ടുള്ള എല്ലാ ആക്ടേഴ്സും കൂടെ വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളാണ്. എല്ലാവരും പ്രഫഷണലാണ്. സിനിമ കഴിയുന്നതോടെ എല്ലാവരും ടാറ്റാ പറഞ്ഞു പോകുന്നു. ചിലപ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കു ഫോണ് വിളിച്ചു സംസാരിക്കുന്നു. അതിനെയാണു വർക്ക് ചെയ്യുന്പോഴുള്ള കംഫർട്ടബിലിറ്റി എന്നുപറയുന്നത്.
കെമിസ്ട്രി യഥാർഥ ജീവിതത്തിൽ രണ്ടുപേർ തമ്മിലുണ്ടാകുന്നതാണ്. അതു സ്ക്രീനിലേക്കു കൊണ്ടുവരാൻ കംഫർട്ടബിളായ രണ്ട് ആക്ടേഴ്സിനെ കിട്ടിയാൽ മാത്രം മതി. ചില സമയത്തു കംഫർട്ടബിൾ അല്ലെങ്കിൽപോലും നമുക്കു നന്നായി അഭിനയിക്കാനാവും.’
സുരാജ് ടെക്നിക്
കഥാപാത്രവും സിറ്റ്വേഷനും ഉൾക്കൊണ്ടു പെർഫോം ചെയ്യുന്ന ടെക്നിക് സുരാജ് വെഞ്ഞാറമൂടിൽ നിന്ന് അറിയാനായെന്ന് ഐശ്വര്യലക്ഷ്മി. ‘ പോൾ കുട്ടുവിനെ ആദ്യമായി കാണുന്ന സീനിൽ ആരാന്നു മനസിലായോ എന്ന് ഒരു ഇമോഷനുമില്ലാതെ വെറുതെ ചോദിക്കാം. പക്ഷേ, വിങ്ങിപ്പൊട്ടുന്ന വേദനയോടെയാണ് സുരാജേട്ടൻ അതു ചോദിച്ചത്.
സീനിനു തൊട്ടുമുന്പുവരെ വളരെ സിംപിളായി സംസാരിക്കുകയായിരുന്നു ഞങ്ങൾ. ഇതെങ്ങനെയെന്നു ചോദിച്ചപ്പോൾ അദ്ദേഹം തന്ന മറുപടി എനിക്കു പുതിയൊരറിവായി.
മകളുടെ കല്ലറയിൽ പോയി വരികയാണു പോൾ. മകളെയാണു നഷ്ടമായത്. ഭാര്യ നേരത്തേ പോയതാണ്. വേറെ ഒരു മകൾ ഉള്ളതു ദൂരത്താണ്. എപ്പോഴും ഒറ്റപ്പെടലാണ്. അതിനിടെ മകളുടെ മകനെ കാണാനായി എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു വന്നിരിക്കുകയാണ്. ഇതൊക്കെ ആലോചിച്ചാണ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിൽ എത്തിയതെന്നു സുരാജേട്ടൻ പറഞ്ഞു.
സ്നേഹം പലപ്പോഴും പുറത്തുവരുന്നതു വേദനയായിട്ടാവും. പോളിനു കുട്ടുവിനോടുള്ളതു സ്നേഹമാണ്. പക്ഷേ, മുഖത്തു വന്നതു വേദനയാണ്. അത്രയും എഫേർട്ടെടുത്തു ചിന്തിക്കുന്ന ഒരാക്ടറിനേ അങ്ങനെ ചെയ്യാൻ പറ്റൂ.’
പൊന്നിയിൻ സെൽവൻ
തമിഴിൽ തുടക്കം സുന്ദർ സിയുടെ വിശാൽ ചിത്രം ആക്ഷനിൽ. പിന്നീടു കാർത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം. മണിരത്നം സിനിമ പൊന്നിയിൻ സെൽവൻ ഒന്നിലും രണ്ടിലും ഐശ്വര്യലക്ഷ്മിക്കു പ്രധാന വേഷമാണ്.
‘ഓഡിഷൻ ചെയ്ത കാരക്ടർ കറക്ടാണെന്നു തോന്നിയപ്പോഴാണ് സിനിമയിലെടുത്തത്. തായ്ലൻഡിലെ ക്രാബി, ബാങ്കോക്ക്, മഹാരാഷ്ട്ര, ഗ്വാളിയർ, പൊള്ളാച്ചി...അങ്ങനെ പലയിടങ്ങളിലായി ഒന്നാം ഭാഗം ഷൂട്ടിംഗ് കഴിഞ്ഞു. രവി വർമൻ സാറാണു കാമറ. എ.ആർ. റഹ്മാൻ സാറിന്റെ സംഗീതം.’
തമിഴിൽ ഐശ്വര്യയുടെ രണ്ടു പടങ്ങൾ കൂടി ഒരുങ്ങുകയാണ്; ആമസോണിന്റെ ഒരു ആന്തോളജിയും മറ്റൊരു പ്രോജക്ടും.
ഗോഡ്സെ
ഐശ്വര്യലക്ഷ്മിയുടെ ആദ്യ തെലുങ്കു ചിത്രം ഗോപി ഗണേഷ് സംവിധാനം ചെയ്യുന്ന ഗോഡ്സേ ചിത്രീകരണത്തിലാണ്. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കിൽ ഫഹദിന്റെ റോൾ ചെയ്ത സത്യദേവാണു ഹീറോ.
ആമസോണിനു വേണ്ടി ചെയ്യുന്ന തെലുങ്കുചിത്രം ഈ മാസം തുടങ്ങും. ഭാഷ അറിയാത്തതു കാരണം തമിഴിലും തെലുങ്കിലും എക്സ്ട്രാ എഫേർട്ടെടുത്താണു ചെയ്യാറുള്ളതെന്ന് ഐശ്വര്യ പറയുന്നു.
അർച്ചന 31 നോട്ടൗട്ട്
ദേവിക പ്ലസ് ടു ബയോളജി, അവിട്ടം ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടൻ എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഹിറ്റായ അഖിൽ അനിൽകുമാറിന്റെ അർച്ചന 31 നോട്ടൗട്ടിൽ ഐശ്വര്യലക്ഷ്മിക്കു സ്കൂൾ ടീച്ചറുടെ വേഷം.
‘കഥ കേൾക്കും മുന്പേ അഖിലിന്റെ ഷോർട്ട്ഫിലിംസ് കണ്ടിരുന്നു. ടാലന്റഡാണെന്നു മനസിലായി. അഖിൽ ഈ കഥ വിവരിച്ച രീതിയും രസകരമായിരുന്നു. കഥയിലെ ഒരു സംഭവവുമായി ബന്ധപ്പെടുത്തിയാണ് 31. മാർട്ടിൻ പ്രക്കാട്ടാണു പ്രൊഡ്യൂസർ.’
കുമാരി
നിർമൽ സഹദേവിന്റെ ഫാന്റസി മൂവി കുമാരിയാണു ഐശ്വര്യലക്ഷ്മി അടുത്തു ചെയ്യുന്ന മലയാളം പടം. ‘ സ്ത്രീകേന്ദ്രീകൃത സിനിമയാണെങ്കിലും സ്ത്രീ മാത്രമല്ല പ്രധാന കഥാപാത്രം. നായകൻ റോഷൻ മാത്യു. കേരളത്തിലെ ഐതീഹ്യങ്ങൾ അടിസ്ഥാനമാക്കിയ പീര്യേഡ് ഡ്രാമയാണത് ’- ഐശ്വര്യ പറയുന്നു.
ടി.ജി.ബൈജുനാഥ്