പൊട്ടിച്ചിരിച്ചാണ് റോജിന്റെ ‘ഹോമി’ൽ ശ്രീകാന്ത് മുരളിയുടെ കടന്നുവരവ്. അന്നാമ്മച്ചിയുടെ മകനായി, പ്രിയയുടെ ‘പപ്പ’യായി, ആന്റണിയുടെ ‘ഡാഡി’ യായി കാണികളുടെ ഹൃദയം തുറന്നു കയറുകയാണ് ജോസഫ്.
ഒലിവർ അന്നാമ്മച്ചിക്കു നല്കിയ അസാധാരണ സമ്മാനം വെളിപ്പെടുന്പോഴാണ് വെറുതെ ഒരു എൻട്രിയായിരുന്നില്ല ജോസഫിന്റേതെന്നു നാമറിയുന്നത്. ജോസഫ് ലോപ്പസിനു കിട്ടുന്നിടത്തോളം അഭിനന്ദന പ്രവാഹം മുന്പുണ്ടായിട്ടില്ലെന്നു ശ്രീകാന്ത് മുരളി. ഒലിവർ പറയുംപോലെ ‘ജോസഫിനുള്ള സ്നേഹം ജോസഫിനു കൊടുക്കണമല്ലോ! ’
സിനിമയുടെ ബസിൽ
ദൂരദർശൻ നിർമിച്ച കെ.ജി. ജോർജിന്റെ ‘യാത്രയുടെ അന്ത്യ’ത്തിൽ ബസിലെ യാത്രികരിലൊരാളായി സിനിമയിലെത്തുന്പോൾ ശ്രീകാന്ത് മുരളിക്കു പ്രായം പതിനേഴ്. കലാമണ്ഡലം സി.ആർ. രാമൻ നന്പൂതിരിയുടെ ശിഷ്യനായി ഏഴാം ക്ലാസു മുതൽ കഥകളി പഠിച്ചതു മാത്രമായിരുന്നു അഭിനയവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കൈമുതൽ.
‘അഭിനയിക്കാൻ ചാൻസ് ചോദിച്ചാണു പോയതെങ്കിലും കാമറയ്ക്കു പിന്നിൽ നിൽക്കാനായിരുന്നു മോഹം. സെറ്റിലെ എല്ലാം ജോലികളും ചെയ്ത് ആ 25 ദിവസം ജോർജ് സാറിന്റെയും കാമറ ചെയ്ത വേണുവേട്ടന്റെയും ക്രൂവിന്റെയും പിന്നാലെ കൂടി. ആദ്യത്തെ സിനിമാ അനുഭവം. ഗുരുസ്ഥാനീയനായി ഏറ്റവുമാദ്യം വരുന്നതു ജോർജ് സാർ തന്നെ ’ - ശ്രീകാന്ത് മുരളി പറയുന്നു.
പ്രിയദർശൻ ഡേയ്സ്
ഒ.വി. ഉഷയുടെ സ്ക്രിപ്റ്റിൽ തന്റെ ഏട്ടൻ സുധീറും സുഹൃത്ത് വേണുനായരും ചേർന്ന് ദൂരദർശനു വേണ്ടി നിർമിച്ച ജാതകകഥകളിൽ അഭിനയിക്കുന്പോഴാണ് പൈലറ്റ് എപ്പിസോഡ് സംവിധാനം ചെയ്ത കവിയൂർ ശിവപ്രസാദുമായി ശ്രീകാന്ത് മുരളി പരിചയത്തിലായത്. ഏഷ്യാനെറ്റിനു വേണ്ടി ശിവപ്രസാദ് ചെയ്ത പരിണാമം സീരിയലിൽ ശ്രീകാന്ത് സംവിധാനസഹായിയായി.
‘സുധീറേട്ടൻ പിന്നീട് ഏഷ്യാനെറ്റിൽ പ്രൊഡക്ഷൻ കൺട്രോളറായി വന്നു. അന്നൊരിക്കൽ കാലാപാനിയെക്കുറിച്ചുള്ള ഒരു പത്രവാർ ത്ത ഏട്ടനുമായി സംസാരിക്കാനിടയായി. അന്ന് സുധീറേട്ടൻ എന്നെ എം.ജി. ശ്രീകുമാറിന്റെ വീട്ടിൽ കൊണ്ടുപോയി. എം.ജി. അണ്ണൻ വഴിയാണ് ഞാൻ ചെ ന്നൈയിലെ വീട്ടിലെത്തി പ്രിയൻ സാറിനെ കണ്ടത്.’
പ്രിയദർശൻ ദിനങ്ങൾ ശ്രീകാന്ത് മുരളി ഓർത്തെടുക്കുന്നു - ‘ തുടക്കം തേന്മാവിൻ കൊന്പത്തിന്റെ ഹിന്ദി റീമേക്ക് സാത് രംഗ് കെ സപ്നെ മൂന്നാം ഷെഡ്യൂളിൽ. തുടർന്നു വിരാസത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിൽ. ചന്ദ്രലേഖയിലാണ് ഫുൾടൈം സഹായിയായത്. സാർ എഴുതിയതു കോപ്പിയെടുക്കാനും കൂടെനിന്നു.
ശ്രീനിവാസൻ, മുരളി നാഗവള്ളി എന്നിവരുമായി അടുപ്പമായത് അക്കാലത്താണ്. അതിനിടെ എറണാകുളത്തു സുഹൃത്തുക്കൾക്കൊപ്പം പരസ്യ നിർമാണ കന്പനി തുടങ്ങി. 2000ൽ കൈരളി ടിവി തുടങ്ങിയപ്പോൾ അവിടെ പ്രൊഡ്യൂസറായി.
2002ൽ പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഹിന്ദി റീമേക്ക് ഹംഗാമയിൽ വീണ്ടും സാറിനൊപ്പം. 2006 ൽ പഞ്ചാബിഹൗസിന്റെ റീമേക്ക് ചുപ് ചുപ് കെ വരെ അവിടെ തുടർന്നു. എംടിയുടെ രചനയിൽ പ്രിയൻ സാർ ഒരുക്കുന്ന പുതിയ പടത്തിലും ഞാൻ സഹായിയാണ്.’
ശബ്ദം കേട്ടപ്പോഴാണ്
ശ്രീകാന്ത്മുരളി സ്വതന്ത്ര സംവിധായകനായത് വിനീത് ശ്രീനിവാസൻ നായകനായ ‘എബി’യിൽ. ആക്ഷൻ ഹീറോ ബിജുവിലെ വക്കീൽ വേഷത്തിലാണു ശ്രീകാന്തിലെ നടനെ നാടറിഞ്ഞത്. പിന്നീടു തൊണ്ടി മുതലും ദൃക്സാക്ഷിയും, കക്ഷി അമ്മിണിപ്പിള്ള, നാല്പ്പത്തിയൊന്ന്, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, ലൂക്ക, ജിസ് ജോയിയുടെ സിനിമകൾ എന്നിവയിലൊക്കെ വേഷങ്ങൾ.
ഇപ്പോൾ, ഹോമിലെ ജോസഫ് ലോപ്പസിന് മോഹൻലാലിന്റെ വരെ അഭിനനന്ദനമെത്തി. ‘ആ കഥാപാത്രമാണ് ജനങ്ങളുടെ മനസിൽ പതിഞ്ഞത്. ശബ്ദം കേട്ടപ്പോഴാണ് ആളെ പിടികിട്ടിയതെന്നു പലരും പറഞ്ഞു. അതിന്റെയെല്ലാം ക്രെഡിറ്റ് സംവിധായകനാണ്. റോജിന്റെ കൃത്യമായ പഠനവും ബ്രീഫിംഗും ഓരോ ഷോട്ടിനു മുന്പും ഉണ്ടായിരുന്നു. അതൊക്കെ ജോസഫ് ആകുന്നതിന് എളുപ്പമായി’ - ശ്രീകാന്ത് മുരളി പറയുന്നു.
മൊട്ടയടിച്ചത്...
പുതിയ ലുക്കിന് ഇത്ര വലിയ വരവേൽപ്പ് പ്രതീക്ഷിച്ചില്ലെന്നു ശ്രീകാന്ത്. ‘റോജിനും മേക്കപ്പ്മാൻ റോണക്സും കാമറാമാൻ നീലുമൊക്കെയാണ് അതിനു പിന്നിൽ.
അതുവരെ ജനങ്ങളുടെ മുന്പിൽ എത്തിയിരുന്ന അപ്പിയറൻസിൽ നിന്ന് വളരെ വ്യത്യസ്തമായി എന്നെ അവതരിപ്പിച്ചപ്പോൾ വളരെ ഫ്രഷ് ആയി ജനങ്ങൾ കണ്ടു.
കോസ്റ്റ്യൂംസ് ധരിച്ച് തല മൊട്ടയടിച്ച് മീശ നിർത്തി കണ്ണാടിയും വച്ചു നിന്നപ്പോൾ ജോസഫ് ലോപ്പസിനെ ഞാൻ കണ്ടു.
ആ കഥാപാത്രത്തിനു മേൽ ഒരു ചെറിയ സംശയം നിലനിൽക്കണമെന്നതു നിർബന്ധമായിരുന്നു. അതിനുവേണ്ടിയാണ് മൊട്ടയടിച്ചതും ചെറിയൊരു കാകദൃഷ്ടി കൊടുത്തതും.’
അതു ജോസഫിന്റെ ബുദ്ധി
ഒലിവർ, സൈക്കോളജിസ്റ്റ് ഫ്രാങ്ക്ളിന്റെ ക്ലിനിക്കിൽ പോകുന്നതു കുട്ടിയമ്മയും മറ്റുമറിയുന്നതു ജോസഫിന്റെ വർത്തമാനത്തിലാണ്. സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ചിലതു തുറന്നു ചോദിക്കുന്നതും ജോസഫിന്റെ രീതിയാണ്.
അതേപ്പറ്റി ശ്രീകാന്ത് മുരളി പറയുന്നു - ‘ ഇദ്ദേഹം പ്രഫസറൊക്കെയാണെങ്കിലും തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കാൻ പ്ലാനുള്ള വീട്ടിലെ ആളല്ലേ ഒലിവർ. ആന്റണിയുടെ അച്ഛനല്ലേ. സ്വാഭാവികമായും ആ വിഷയം അവിടെ ഡിസ്കസ് ചെയ്യപ്പെടേണ്ടതാണല്ലോ. ജോസഫിന്റെ വളരെ കൃത്യമായ ഒരു ബുദ്ധികൂടിയുണ്ട് അതിൽ.’
ആ ഒരു നോട്ടം!
മൊബൈലിലൂടെ ഇടിമിന്നലേല്ക്കുമെന്ന് ഒലിവർ ആന്റണിയോടു പറയുന്ന ഒരു സീനുണ്ട് ഹോമിൽ. ‘പപ്പ ആൾക്കാരെ ചിരിപ്പിക്കാതെ വല്ലോടത്തും പോയി ഇരിക്കാൻ നോക്ക് ’എന്ന് ആന്റണിയുടെ മറുപടി. വല്ലാത്ത അനിഷ്ടത്തോടെ അപ്പോൾ ആന്റണിയെ നോക്കുന്നുണ്ട് ജോസഫ്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നടന്റെ നോട്ടമുണ്ട് അതിൽ.
‘അവിടെ ജോസഫിന്റെ പെർഫോമൻസിലോ നോട്ടത്തിലോ ചെറിയ മാറ്റം വന്നിരുന്നുവെങ്കിൽ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടേനെ.’ അതിൽ തന്റെ നിരീക്ഷണത്തിനും റോജിന്റെ വിശദീകരണത്തിനുമൊപ്പം എഡിറ്ററുടെ വലിയ മിടുക്കുമുണ്ടെന്നു ശ്രീകാന്ത് പറയുന്നു.
ഒലിവറിന്റെ ഫാമിലി ആൽബം കാണുന്നതിനിടെ ‘ആർക്കാ ഇപ്പോൾ ഇതുപോലെ പ്രിന്റൊക്കെയെടുത്തു സൂക്ഷിച്ചുവയ്ക്കാൻ നേരം. എല്ലാം ഫോണിൽ കിടക്കുവല്ലേ ’എന്നു ജോസഫിന്റെ ഒരു നിരീക്ഷണമുണ്ട്.
ഉടൻ വരുന്നൂ ഒലിവറിന്റെ മറുപടി - ‘ഫോണിൽ കിടക്കും, മനസിൽ കിടക്കത്തില്ല.’ ജോസഫിന്റെ നിരീക്ഷണങ്ങളും ഒലിവറിന്റെ കൂട്ടിച്ചേർക്കലുകളുമാണ് ‘ഹോമി’നെ നമ്മളോട് അടുപ്പിക്കുന്നത്.
ജോസഫും ഞാനും തമ്മിൽ
ഏറെ സംഭാഷണങ്ങളില്ല ജോസഫിനു ഹോമിൽ. പക്ഷേ, ശ്രീകാന്ത് മുരളി സംസാരപ്രിയനാണ്. ഹോമിലെ ചലഞ്ചുകളെക്കുറിച്ച് ശ്രീകാന്ത് പറയുന്നു - ‘ ജോസഫുമായി 10 - 15 വയസിന്റെ വ്യത്യാസമുണ്ട്. റിട്ട. പ്രഫസറും എഴുത്തുകാരനും കുറച്ചു നയത്തിൽ കാര്യങ്ങൾ നീക്കുന്നയാളുമാണ് ജോസഫ്. അതിനാൽ പതിവു ബോഡി ലാംഗ്വേജ് ആയിരുന്നില്ല.
ഗാഡ്ജറ്റ്സിലും പുതിയ ടെക്നോളജിയിലും ‘പുലിയാണു’ ജോസഫ്. അക്കാര്യത്തിൽ പേഴ്സണലി എനിക്ക് ഒലിവറുമായി വലിയ വ്യത്യാസമില്ല. വളരെ സൂക്ഷ്മമായ ഡീറ്റയിലിംഗ് സ്വാഭാവികമായി വരുന്ന ഇന്ദ്രൻസേട്ടനൊപ്പം സീനിൽ നിൽക്കുന്പോൾ നമ്മളും കെയർഫുൾ ആകേണ്ടിവരുമല്ലോ.’
കൈനിറയെ
ഫ്രൈഡേ ഫിലിം ഹൗസിന്റെ വരുന്ന മൂന്നു പടങ്ങളിൽ ശ്രീകാന്ത് മുരളിയുണ്ട്. അതിൽ ഇന്ദ്രജിത്തുമായുള്ള സിനിമ ശ്രീകാന്ത് സംവിധാനം ചെയ്യും. രതീഷ് അന്പാട്ട് - പൃഥ്വിരാജ് സിനിമ തീർപ്പ്, ദേവൻ സംവിധാനം ചെയ്ത വാലാട്ടി എന്നിവയിൽ നടനാണു ശ്രീകാന്ത് മുരളി.
ഇന്ദു വി.എസിന്റെ 19 (1) (എ) എന്ന വിജയ് സേതുപതി -നിത്യമേനോൻ സിനിമയിൽ നിത്യയുടെ അച്ഛൻവേഷം. ജി.ആർ. ഇന്ദുഗോപൻ എഴുതി ശരത്ചന്ദ്രൻ ആർ.ജെ. സംവിധാനം ചെയ്ത വില്ലനി ൽ സീനിയർ നടൻ രാഘവനൊപ്പം ശ്രദ്ധേയ വേഷം.
സുരേഷ്ഗോപി നായകനായ ജോഷി സിനിമ പാപ്പൻ, മൂണ്വോക്ക്, രജനി, എബ്രിഡ് ഷൈന്റെ മഹാവീര്യർ, നാദിർഷയുടെ ഈശോ, അസ്കർ അമീറിന്റെ ഈയൽ എന്നിവയിലും വേഷങ്ങൾ. ജയസൂര്യയുടെ ജോൺ ലൂഥറിൽ ശ്രീകാന്തിനു പോലീസ് വേഷമാണ്.
വിധിയും ഭാഗ്യവുമല്ല
‘വിധി, ഭാഗ്യം...ആ വക പ്രയോഗങ്ങളിലൊന്നും വിശ്വാസമില്ല. ഒരു കാര്യം നടന്നശേഷമല്ലേ അതൊക്കെ വരുന്നത്. വെറുതെയിരുന്നുള്ള പ്രാർഥനയിലും വിശ്വാസമില്ല. നമ്മുടെ പ്രവൃത്തിയാണു നമ്മുടെ പ്രാർഥന. ഗുരു എന്ന സങ്കല്പത്തിലാണു വിശ്വാസം.
അത് ഒരു സംഭവമാവാം. ഒരു സ്ഥലമാവാം. പ്രായഭേദമെന്യേ എന്തുമാവാം. അതിൽനിന്നൊക്കെ ഓരോ പോയന്റ് മനസിലാക്കി ക്രിയേറ്റീവായി തുടരാനാണു ശ്രമം’ - ശ്രീകാന്ത് മുരളി നയം വ്യക്തമാക്കുന്നു
ടി.ജി.ബൈജുനാഥ്