അപസർപ്പക കഥയുടെ പുതിയ അനുഭവം പ്രേക്ഷകരിലേക്കു പകരുന്ന ചുഴൽ ഒടിടി പ്ലാറ്റ്ഫോമിൽ ഏറെ ശ്രദ്ധ നേടുന്പോൾ അതിന്റെ അമരക്കാരൻ നവാഗത സംവിധായകൻ ബിജു മാണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പതിവു കാഴ്ചാനുഭവത്തിൽനിന്നും മാറി ഹൊറർ പശ്ചാത്തലത്തിന്റെ വേറിട്ട ട്രാക്കാണ് ഈ യുവ സംവിധായകൻ തന്റെ ആദ്യ ചിത്രത്തിലൊരുക്കിയത്. സഞ്ജു പ്രഭാകർ, ശ്രീനാഥ് ഗോപിനാഥ്, നിൽജ, അബിൻ മേരി, ഗസൽ അഹമ്മദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇവർക്കൊപ്പം നിർണായക കഥാപാത്രമായി ജാഫർ ഇടുക്കിയുമുണ്ട്.
നാലു ചെറുപ്പക്കാരും അതിലൊരാളുടെ പ്രണയിനിയും ചേർന്ന് ഹൈറേഞ്ചിലൂടെയുള്ള കാർ യാത്രയിലേക്കാണ് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു വിരുന്നിനു പങ്കെടുത്ത് തിരികെ എത്തിയ അവരെ തേടി ഒരാൾ ആ വഴിത്താരയിലുണ്ടായിരുന്നു. അവിടെനിന്നും ഉദ്വേഗത്തിന്റെ നിമിഷങ്ങളിലേക്കെത്തുന്ന ചിത്രം പിന്നീട് ഭീതിയും പരിഭ്രാന്തിയും പടർത്തി ഭയത്തിന്റെ തണുപ്പു പടർത്തുന്നു.
സങ്കീർണതകൾക്കൊടുവിൽ ചിത്രം പൂർത്തിയാക്കുന്പോൾ പ്രേക്ഷകരാണ് ചുഴലിന്റെ ഉത്തരങ്ങൾ കണ്ടെത്തുന്നത്. വേറിട്ട ആഖ്യാനത്തിന്റെ കാഴ്ചാനുഭവം ഒരുക്കിയ തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങൾ സംവിധായകൻ ബിജു മാണി ദിപിക ഓണ്ലൈനുമായി പങ്കുവെയ്ക്കുന്നു...
ചുഴലിന്റെ പ്രതികരണങ്ങൾ
വ്യത്യസ്ത ജോണറിലുള്ള ഒരു ഹൊറർ ട്രാക്കാണ് ചുഴലിന്റേത്. പല ചോദ്യങ്ങൾക്കും സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരാണ് ഉത്തരം കണ്ടെത്തുന്നത്. കണ്ടവർ അവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ തേടിയെത്തുന്നുണ്ട്.
ഒരു ബുക്ക് വായിക്കുന്ന പോലെ പ്രേക്ഷകരുടേതായ വിഷനിലേക്കു ചിത്രം എത്തിക്കുന്നതിൽ വിജയിച്ചെന്നു കരുതുന്നു. സിനിമ കണ്ടു കഴിഞ്ഞാലും കുറച്ചു ദിവസമെങ്കിലും സിനിമ പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കണമെന്നു ചിന്തിച്ചിരുന്നു. അതിൽ വിജയിച്ചു എന്നാണ് വിശ്വസിക്കുന്നത്.
ഹൊറർ ട്രാക്കിൽ പരീക്ഷണ വഴി
വളരെ രസകരമായി എനിക്കു കിട്ടിയ ത്രഡാണ് ചുഴലിന്റേത്. ഒരു ദിവസം രാവിലെ ഞാൻ കണ്ട സ്വപ്നത്തിൽ എന്റെ മുന്നിൽ ഞാൻ തന്നെ നിൽക്കുന്നു. അതു വളരെ സംശയങ്ങളും അസ്വസ്ഥതയും സൃഷ്ടിക്കുന്നതായി തോന്നി.
അങ്ങനെയെങ്കിൽ പെട്ടെന്നു ഒരാളുടെ മുന്നിൽ അയാൾ തന്നെ പ്രത്യക്ഷപ്പെടുന്പോൾ ഇതിൽ സത്യമേത്, മിഥ്യയേതെന്നറിയാനാവാത്ത ഒരു അവസ്ഥ വരും. അതിനെ ഹൊറർ ട്രാക്കിലേക്കു പ്രതിഷ്ഠിക്കുകയായിരുന്നു. അവിടെ നിന്നുമാണ് കഥയുടെ രൂപത്തിലേക്കു വളരുന്നത്.
കുട്ടിക്കാനം ഭാഗത്തൊക്കെ നിരവധി തവണ രാത്രിയിൽ സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെയാണ് അഞ്ചു സുഹൃത്തുക്കളുടെ യാത്രയും അവർ എത്തിപ്പെടുന്നിടത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി സിനിമയെ ഒരുക്കിയത്.
പുതുമുഖങ്ങളും ജാഫർ ഇടുക്കിയും
കഥയുടെ പ്രത്യേകതയിൽ ആരാണ് ഹീറോയെന്നും വില്ലനെന്നും ഒരു തോന്നലുമില്ലാതെ വേണം പ്രേക്ഷകർ സിനിമ കാണാൻ. അവർക്കു മുൻവിധിയുണ്ടാകാൻ പാടില്ല. കണ്ഫ്യൂഷനിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. അതു നിലനിർത്താനാണ് പുതുമുഖങ്ങളെ തന്നെ കാസ്റ്റ് ചെയ്തത്.
ജാഫർ ഇടുക്കി ചേട്ടനാണ് എക്പീരിയൻസ്ഡ് ആർട്ടിസ്റ്റായി ഈ സിനിമയിലുള്ളത്. അദ്ദേഹത്തിന്റെ അഭിനയ സാധ്യതകളെ സിനിമയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. കഥയെഴുതിയ സമയത്തു തന്നെ അത്തരം ഒരു കഥാപാത്രത്തിനു ഇടുക്കിക്കാരനായ ഒരാൾ തന്നെ വേണമെന്നു കരുതിയിരുന്നു.
ആദ്യം മനസിൽ വന്നത് ജാഫർ ചേട്ടനാണ്. അദ്ദേഹത്തിന്റെ ടോണും സംസാര ശൈലിയും ഈ കഥാപാത്രത്തിനു ആവശ്യമായിരുന്നു. വളരെ ഫ്ളക്സിബിളായ നടനാണ് ജാഫർ ചേട്ടൻ.
ആദ്യ സിനിമയിലേക്കുള്ള യാത്ര
ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു. ചെറുപ്പം മുതൽ സിനിമ മനസിലുണ്ടായിരുന്നു. ജോലി ചെയ്യുന്ന സമയത്തും സിനിമാ മേക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്തു. അങ്ങനെയാണ് ഫസ്റ്റ് ഫോർഗറ്റ് എന്ന ഒരു ഷോർട് ഫിലിം ചെയ്യുന്നത്.
കൊൽക്കത്ത, സൗത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ തുടങ്ങിയ നിരവധി ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിനു പ്രശംസയും അവാർഡുകളും ലഭിച്ചു. മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലേക്ക് ഒരു ഷോർട് ഫിലിം എടുക്കുന്നത് ഫസ്റ്റ് ഫോർഗറ്റാണ്. അതിന്റെ ആത്മ വിശ്വാസമാണ് ഒരു ഫീച്ചർ സിനിമ ചെയ്യാം എന്നതിനു കരുത്തായത്.
ഇതിനിടയിൽ മൂന്ന്, നാല് ഷോർട് ഫിലിം ചെയ്തിരുന്നു. പോയ വർഷം ലോക്ഡൗണ് സമയത്ത് ഒരുക്കിയ ബെവ്ക്യൂ എന്നൊരു ഷോർട് ഫിലിം യൂടൂബിൽ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷമാണ് ജോലിയിൽനിന്നും രാജിവെച്ച് സിനിമയിലേക്കിറങ്ങിയത്. മറ്റൊരു സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യാനിരുന്നത്. അപ്പോഴാണ് കോവിഡിന്റെ ആഗമനം. പിന്നീടാണ് പരിമിതമായ ചുറ്റുപാടിൽ നിന്നുകൊണ്ട് ഒരുക്കാം എന്ന നിലയിൽ ചുഴൽ സംവിധാനം ചെയ്യുന്നത്.
ഷൂട്ടിംഗ് പരിമിതി
പരിമിതയമായ സമയവും സാഹചര്യവുമായിരുന്നു മൊത്തത്തിൽ. കൃത്യമായി പ്ലാൻ ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്. രാത്രിയായിരുന്നു ഷൂട്ടിഗ് കൂടുതൽ. വെളുപ്പിനെ ആറുവരെയൊക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. സിനിമ വളരെ പാഷനാക്കിയ നല്ലൊരു ടീം ഒപ്പമുണ്ടായിരുന്നു. 14- 15 ദിവസംകൊണ്ടു ഷൂട്ടിംഗ് പൂർത്തീകരിച്ചു.
കുടുംബ വിശേഷം
പാലക്കാടാണ് എന്റെ സ്ഥലം. ഫാമിലിയായി ബംഗളൂരുവിലാണ് താമസം. വൈഫ് നിഷയും അവിടെയാണ് വർക്ക് ചെയ്യുന്നത്. മകൾ നക്ഷത്ര. ചുഴൽ നിർമിച്ചിരിക്കുന്നത് ഞങ്ങളുടെ തന്നെ നക്ഷത്ര പ്രൊഡക്ഷൻസാണ്.
ലിജിൻ കെ. ഈപ്പൻ