പ്രതിയുടെ മുറിവിൽ ലാത്തികുത്തി വേദനിപ്പിക്കുന്ന ഒരു പോലീസ് കഥാപാത്രം ഇന്ദ്രൻസിൽ നിന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ. ഒരു വിചാരണത്തടവുകാരനെ എങ്ങനെ അനായാസം കൊല്ലാമെന്ന് മറ്റൊരു തടവുകാരനെ ഡെമോ സഹിതം പഠിപ്പിക്കുന്ന ഒരു പോലീസ് ഓഫീസറെയും!
‘നമ്മൾ ആഗ്രഹിച്ചുവച്ചതുപോലെ കാത്തിരുന്നാണെങ്കിലും വൈകിവൈകിയെങ്കിലും അത്തരം കഥാപാത്രങ്ങൾ മാറിമാറി ചെയ്യാനുള്ള അവസരങ്ങൾ ഇപ്പോൾ കിട്ടുന്നുണ്ട്.’ ആരുതന്നെ പ്രതീക്ഷിച്ചാലും ഇല്ലെങ്കിലും അദ്ദേഹം അതു പ്രതീക്ഷിച്ചിരുന്നുവെന്ന് അറിയാൻ ഈ വാക്കുകൾ പോരേ!
സിഐ ജോർജ് സക്കറിയ
വേറിട്ടൊരിന്ദ്രൻസിനെയാണ് ഈ അടുത്ത കാലത്തായി മലയാളസിനിമ തന്നുകൊണ്ടിരിക്കുന്നത്. ശാന്തഗംഭീരമായി നമ്മളെ ഞെട്ടിക്കുന്നതു തുടരുകയാണ് ഇന്ദ്രൻസ് വേഷങ്ങൾ. വേട്ടയവസാനിച്ചുവെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് യഥാർഥ ബുദ്ധിമാനെന്നു ചിരിച്ചു പറയുന്ന അഞ്ചാം പാതിരയിലെ റിപ്പർ രവിക്കും മേലെയാണ് മാലിക്കിലെ മൂന്നു നക്ഷത്രമണിഞ്ഞ കാക്കിക്കാരൻ ജോർജ് സക്കറിയ.
അപ്പോത്തിക്കിരിയിൽ തുടങ്ങിയതാണു വേറിട്ട വഴിയിലേക്കുള്ള തിരിവ.് മഹേഷ് നാരായണൻ സിനിമ മാലിക്കിൽ അതു ലക്ഷ്യംകണ്ടിരിക്കുന്നു. ഇന്ദ്രൻസിനെ മുൻവിധികളില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു, കൊമേഴ്സ്യൽ സിനിമയും.
ആ ജയിൽ സീനിൽ
സിഐ ജോർജ് സക്കറിയയെ ഇന്ദ്രൻസ് കൈപ്പിടിയിലൊതുക്കിയെന്നു പ്രേക്ഷകർ. സുലൈമാനെ കൊല്ലാൻ ഫ്രെഡിയെ പ്രേരിപ്പിക്കുന്ന ജയിൽ സീനിൽ മഹേഷിന്റെ സംവിധാനത്തെക്കുറിച്ച് ഇന്ദ്രൻസ് പറയുകയാണ് -
‘ആ സമയത്ത് ഫ്രെഡിയെക്കൊണ്ട് അതു പറഞ്ഞു ചെയ്യിക്കണം. ഏറെ വിപ്ലവങ്ങളും ഇതുപോലെയുള്ള സംഭവങ്ങളും കാണുന്ന ഒരു മുതിർന്ന പോലീസുകാരനായതുകൊണ്ട് അയാൾക്ക് അതിന്റെ ഒരു വശം അറിയാമായിരിക്കണം എന്നു ഡയറക്ടർ പറഞ്ഞു. അതിലെ ഓരോ ഷോട്ടും ഡയറക്ടർക്കു തൃപ്തിവരുന്നതുവരെ ഒരുപാടുതവണ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചെടുത്തതാണ്.’
ചരിത്രമല്ല, സിനിമയാണ്
കന്യക ടാക്കീസിന്റെ എഡിറ്റർ - അതായിരുന്നു മഹേഷ് നാരായണനെക്കുറിച്ച് ഇന്ദ്രൻസിന്റെ ആദ്യചിത്രം. ടേക്ക് ഓഫ് കണ്ടപ്പോൾ വളരെ മതിപ്പായി, ആ സംവിധായകനിൽ. മഹേഷ് സ്ക്രിപ്റ്റ് കൈമാറി കഥ പറഞ്ഞ് മാലിക്കിലേക്കു വിളിച്ച നിമിഷങ്ങൾ ഇന്ദ്രൻസ് പങ്കുവയ്ക്കുന്നു -
‘വളരെ ബൃഹത്തായ വിഷയമെന്നു ബോധ്യമായി. തിരുവനന്തപുരത്തായതുകൊണ്ടു ചരിത്രം പലതും പറഞ്ഞുകേട്ടിട്ടുണ്ട്. അതു പശ്ചാത്തലമാക്കി ആരുടെതന്നെ ചിന്തയിലും ഉരുത്തിരിഞ്ഞു വരാവുന്ന ഒരു കഥ. പക്ഷേ, ചരിത്രവുമായി യാതൊരു ബന്ധവും അതിനില്ല. സിനിമ എന്ന നിലയ്ക്കു തന്നെ അദ്ദേഹം ആ കഥ പറഞ്ഞു.’
വേഷമായി മാത്രം
കഥാപാത്രത്തിന്റെ നന്മയല്ല നോക്കുന്നതെന്നും വേഷമായി മാത്രമേ അതിനെ കാണുന്നുള്ളുവെന്നും മാലിക്കിലെ റോൾ പരാമർശിച്ച് ഇന്ദ്രൻസ് പറയുന്നു.
‘ ഓരോ കഥാപാത്രവും അതിന്റെ രീതിയിലാകുന്പോഴാണ് ദുഷ്ടനും നല്ലവനുമൊക്കെയാകുന്നത്. മറ്റേ കഥാപാത്രം നന്മയുള്ളതാകണമെങ്കിൽ എതിരേ നിൽക്കുന്നവൻ അത്രയും മൃഗീയമാവുകയും വേണം. രണ്ടിന്റെയും പ്രസക്തി പലപ്പോഴും ഒന്നു തന്നെയാണ്. അത് അറിയാവുന്നതുകൊണ്ടുതന്നെ എനിക്ക് രണ്ടും മാറിമാറി ചെയ്യാൻ കൊതിയാണ്.’
മഹേഷിന്റെ കയ്യൊപ്പ്
മേലധികാരികൾ ഏല്പിച്ചതു മെറിറ്റു നോക്കാതെ നടപ്പാക്കുന്നതിൽ നേരിയ വിട്ടുവീഴ്ചയ്ക്കുപോലും തയാറാകാത്ത ഓഫീസറാണ് ജോർജ് സക്കറിയ. ഫ്രെഡിയെക്കാണാൻ വീൽചെയറിലെത്തിയ സുലൈമാന്റെ അമ്മ അയാളുടെ മനസുമാറ്റുമോ എന്ന സന്ദേഹിച്ച നിമിഷം ജോർജ് സക്കറിയ തിടുക്കത്തിൽ അവരെ അവിടെ നിന്നു മാറ്റുന്ന സീനുണ്ട് മാലിക്കിൽ. അതിൽ സംവിധായകന്റെ കയ്യൊപ്പുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നു.
‘ആ സീനൊക്കെ ഒരു ദിവസം രാവിലെ മുതൽ സമയമെടുത്തു ചെയ്തതാണ്. ഞാൻ ചെയ്തതെല്ലാം...എന്റെ ചലനങ്ങളിലെ സ്പീഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറക്ടർ പല പ്രാവശ്യം പറഞ്ഞുതന്ന് എന്നെ തേച്ചുമിനുക്കിയെടുത്തതാണ്. ഇത് അദ്ദേഹം ചെയ്തെടുത്തതാണ്, ഓരോ ഷോട്ടും. ഞാൻ ചെയ്യുന്ന പടങ്ങളിലൊക്കെ കയ്യൊപ്പുള്ള ഒരു ഡയറക്ടറുടെ ശിക്ഷണത്തിലാണു ചെന്നുപെടുന്നത്. അതുകൊണ്ടു നന്നായി ചെയ്തതാണ്.’
പോലീസ് വേഷം
പോലീസ് വേഷം ചെയ്യുന്പോൾ ശരീരചലനങ്ങളിലും മറ്റും മനസുകൊണ്ട് ഒരുപാടു തയാറെടുക്കേണ്ടതുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നു.
‘ഞാൻ തന്നെ കണ്ണാടിയിൽ നോക്കി പാകപ്പെടുന്ന ചില കാര്യങ്ങളുണ്ട്. കഥാപാത്രത്തിനൊത്ത് എന്റെ ശരീരഭാഷ ചേർന്നു വരുമോ എന്നതിൽ ഒരാധിയുണ്ട്. അക്കാര്യത്തിൽ ഒരു മത്സരം എന്റെ ഉള്ളിൽത്തന്നെയുണ്ട്. ജീവിതത്തിലെ പോലീസുകാരിൽ പലരുടെയും ജോലിക്കിടയിലെ പല കാര്യങ്ങളും കാണുന്പോൾ ഒന്നു നോക്കി മനസിൽ വയ്ക്കുന്നു. അല്ലാതെ, സിനിമയിലുള്ള പോലീസുകാരെ അങ്ങനെ അനുകരിക്കാൻ കരുതിവച്ചിട്ടില്ല.’
ജനം മാറിപ്പോയി
മാലിക്കിലെ സിഐ ജോർജിനോടു വെറുപ്പു തോന്നാമെങ്കിലും ‘കുടക്കന്പി’ യിൽ നിന്ന് ദൃഢചിത്തനായ പോലീസ് വേഷത്തിലേക്കുള്ള ആ നടന്റെ വളർച്ച ഏതൊരു സിനിമാപ്രേമിയേയും ആനന്ദിപ്പിക്കുന്നതാണ്.
‘നമ്മുടെ ജനം പണ്ടത്തെപ്പോലെയല്ല. അവർ ജീവിതം നന്നായി കാണുന്നുണ്ട്. നമ്മളിലെ വ്യക്തിയെ അവർക്കു തിരിച്ചറിയാം. അക്കാര്യത്തിൽ മീഡിയ നന്നായി സഹായിക്കുന്നുണ്ട്. ആ കഥാപാത്രം എത്രത്തോളം നന്നായി എന്നു തന്നെയാണ് കുഞ്ഞുകുട്ടികളും ചെറുപ്പക്കാരുമെല്ലാം വിലയിരുത്തുന്നത് ’- ഇന്ദ്രൻസ് പറയുന്നു.
നാരദൻ
മാലിക്കിലേതുപോലെ നല്ല വേഷങ്ങൾ ഇനിയും കൊതിക്കുകയാണ് ഇന്ദ്രൻസ്. പക്ഷേ, ഹ്യൂമറിൽ നിന്നു മാറിനിൽക്കുന്നുമില്ല. സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, മിഥുൻ മാനുവൽ തോമസ് സിനിമ, ആറാട്ട് എന്നിവയിൽ ഹ്യൂമർ വേഷമാണ്.
ഒപ്പം, ജോജു ജോർജിന്റെ മധുരം, ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം, ആഷിക് അബുവിന്റെ നാരദൻ തുടങ്ങി ‘കാത്തിരുന്നു വീണുകിട്ടിയ’ ചില ഇന്ദ്രൻസ് സിനിമകളും വരുന്നുണ്ട്. മീഡിയയും ജീവിതവുമൊക്കെ കലർന്ന നാരദനിൽ വലിയൊരുവേഷമാണ് ഇന്ദ്രൻസിന്. ഇന്ദു വിഎസിന്റെ 19(1)എയിൽ പോലീസ് വേഷം. മേപ്പടിയാനും റിലീസിനൊരുങ്ങുകയാണ്.
മത്സരം ഞാനുമായിത്തന്നെ
കോമഡി വേഷങ്ങളും ആത്മാർഥമായും പരമാവധി സ്വാഭാവികമായും ചെയ്യാനാണു ശ്രദ്ധിച്ചതെന്ന് ഇന്ദ്രൻസ് പറയുന്നു. ‘ എന്റെ ശരീരപ്രകൃതി വച്ചു നോക്കുന്പോൾ ഞാനതൊക്കെ സീരിയസായിത്തന്നെയാണു കണ്ടത്. പിന്നെ, കാലം എന്നിൽ വരുത്തിയ കുറേ മാറ്റങ്ങളുണ്ട്.
ചില സഹായങ്ങളുണ്ട്. ശ്രമിക്കാതെ തന്നെ എന്റെ രൂപത്തിൽ ചെറിയ മാറ്റങ്ങൾ വന്നു; പിന്നെ ശബ്ദത്തിലും. നിരന്തരമായി ഞാൻ എന്നിൽ നിന്ന് എന്നെ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നെക്കൊണ്ടുതന്നെ പലപ്പോഴും എനിക്കു പൊറുതിമുട്ടിയിട്ടുണ്ട്! എപ്പോഴും മത്സരം ഇന്നലെകളിലെ ഞാനുമായിത്തന്നെയാണ്.’
40 ഇന്ദ്രൻസ് വർഷങ്ങൾ
‘വായന...അതല്ലാതെ എന്റെ കയ്യിൽ ഒന്നുമില്ല. ചുറ്റുവട്ടങ്ങളിലെ എഴുത്തുകാരും അവരുടെ പുസ്തകങ്ങളും അവരുടെ സംസ്കാരവുമൊക്കെയാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഇങ്ങനെ സംസാരിക്കാൻ കഴിയുന്നതിന്റെ ധൈര്യം അതുമാത്രമാണ് ’- ഇന്ദ്രൻസിന്റെ വാക്കുകൾ. ഒന്നു തീർച്ചയാണ്, അന്നും ഇന്നും, കെട്ടുന്ന വേഷം കോമഡിയായാലും സീരിയസായാലും അത് മറ്റൊരാൾക്കും അനുകരിക്കാനാകാത്തവിധം എവർഗ്രീൻ ആക്കുകയാണ് ഇന്ദ്രൻസിലെ പെർഫോർമർ.
പ്രേക്ഷകനും സിനിമയ്ക്കും അതൊരുറപ്പാണ്. സ്ക്രീൻ ജീവിതം 40 വർഷം പിന്നിടുന്പോൾ അതിനു ബലം കൂട്ടുന്ന വേഷങ്ങളിലൂടെയാണ് ഇന്ദ്രൻസിന്റെ യാത്രകൾ. ഏതു വേഷത്തിലും, അദ്ദേഹം അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല. മറിച്ച്, ചില നോട്ടങ്ങളിലും ചലനങ്ങളിലും അളന്നുമുറിച്ച സംഭാഷണങ്ങളിലും അതു ജീവിതമാവുകയാണ്.
ടി.ജി.ബൈജുനാഥ്