മലയാള സിനിമാ സംവിധാന മേഖലയിൽ സ്ത്രീ പ്രാതിനിധ്യം കഴിഞ്ഞ കുറച്ചു നാളുകളായാണ് പ്രകടമായ രീതിയിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, വിധു വിൻസെന്റ്, ശ്രീബാല കെ. മേനോൻ, കാവ്യ പ്രകാശ് തുടങ്ങിയ വിലരിലെണ്ണാവുന്ന സംവിധായികമാർക്കു പിന്നാലെ സംവിധാന മേഖലയിലേക്കു ആദ്യ ചുവടുവെച്ചിരിക്കുകയാണ് യുവ കലാകാരിയായ അനു കുരിശിങ്കൽ. നിരവധി ചലിച്ചിത്രോത്സവങ്ങളിൽ ശ്രദ്ധ നേടിയ ആന്തോളജി ചിത്രം ചെരാതുകളിലെ ദിവാ എന്ന ചെറിയ സിനിമയിലൂടെയാണ് അനുവിന്റെ അരങ്ങേറ്റം.
ഒരു സംവിധായിക ജനിക്കുന്നത് കുടുംബത്തിന്റെ പിന്തുണയിലാണെന്നു വിളിച്ചോതുകയാണ് ഈ യുവപ്രതിഭ. “സിനിമാ രംഗത്തേക്കെത്തിയപ്പോൾ എനിക്കേറ്റവും പിന്തുണയും ധൈര്യവുമായത് എന്റെ മാതാപിതാക്കളാണ്. പലപ്പോഴും സമയ ബന്ധിതമായിരിക്കില്ല സിനിമയുടെ കാര്യം. ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതു മുതൽ തിയറ്ററിലെത്തുന്നതുവരെ നിരവധി ചെറുതും വലുതുമായ കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും സമയാധിഷ്ഠിതമായി പൂർത്തിയാക്കുന്പോൾ ചിലപ്പോഴൾ രാത്രിയാവാം തിരികെ എത്തുന്നത്.
ലിംഗ വ്യത്യാസമില്ലാതെ വലിയ സ്വപ്നങ്ങളുള്ള ഒരുപറ്റം സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. എന്റെ പിതാവിനെ സംബന്ധിച്ച് ഒരു സിനിമയുടെ നിർമാതാവായിരുന്നതിനാൽ അതിന്റെ കാര്യങ്ങളറിയാമായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് ഒരു സംവിധായികയായി, ഒരു കലാകാരിയായി എന്നെ ഇവിടെ നിലനിർത്തുന്നത്...’’
സംഗീത വഴിയിൽ ആരംഭിച്ച് ഇന്നൊരു സിനിമയുടെ കപ്പിത്താനായി മാറിയ തന്റെ യാത്രയെക്കുറിച്ച് വ്യക്തമാക്കുകയാണ് അനു കുരിശിങ്കൽ. സംഗീത മേഖലയിലും സംവിധാനത്തിലും ഒരുപോലെ തന്റെ കയ്യൊപ്പു ചാർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഈ കലാകാരി പറയുന്നു.
ആദ്യ ഷോർട് ഫിലിംകൊണ്ടു തന്നെ മലയാള സിനിമാ മേഖലയിൽ സംവിധായികയായി മാറിയത് എങ്ങനെയാണ്?
പോയ വർഷം സെപ്റ്റംബറിലാണ് സംവിധാനം ചെയ്യാം എന്നു ചിന്തിക്കുന്നത്. അതിനു പ്രേരകമായത് സുഹൃത്തായ ആദർശാണ്. പിന്നീട് അതിനുവേണ്ടി വായിച്ചും പഠിച്ചും കുറേയേറെ കാര്യങ്ങൾ ഗ്രഹിച്ചു. അതിനു ശേഷമാണ് ഒരു ഷോർട് ഫിലിം ചെയ്യാമെന്നു തീരുമാനിക്കുന്നത്. മുന്പ് സംഗീത ആൽബത്തിൽ വർക്കു ചെയ്തതുകൊണ്ടു മികച്ച ടെക്നിക്കൽ ടീം എനിക്കൊപ്പമുണ്ടായിരുന്നു. ഷോർട് ഫിലിം ചെയ്യുന്പോൾ ടെക്നിക്കലി ഒരു സിനിമ എടുക്കാൻ നമ്മൾ പ്രാപ്തരാണെന്നു തെളിയിക്കുന്ന ഒരു കഥയാകണം എന്നാണ് ചിന്തിച്ചത്. വിവിധങ്ങളായ വികാരങ്ങളെ ഉൾക്കൊള്ളിക്കാനാകുന്ന ഒരു കഥയിലേക്കെത്തിയെന്നതാണ് ദിവാ എന്ന ഷോർട് ഫിലിം ചെയ്യുന്നതിനു ധൈര്യം പകർന്നത്. ഷോർട് ഫിലിം എന്ന രീതിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കി എഡിറ്റിംഗ് ജോലി പുരോഗമിക്കുന്പോഴാണ് നിർമാതാവ് ഡോ. മാത്യു മാന്പ്ര സാറിന്റെ മെസേജ്എത്തുന്നത്. അദ്ദേഹം നിർമിക്കുന്ന ഒരു ആന്തോളജി ഫിലിമിലെ ആറു കഥകളിൽ ഒന്ന് ഒരു സംവിധായിക ചെയ്യണമെന്നു കരുതുന്നു.
‘പുതിയൊരു കഥ ഇപ്പോൾ ഇല്ല. ഇനി ശരിയായി വരാൻ കുറച്ചു സമയമെടുക്കും’ എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. എന്റെ ഷോർട് ഫിലിമിന്റെ വിവരം അവർ ഫേസ്ബുക്കിൽ കണ്ടിരുന്നു. അതിനെപ്പറ്റി തിരക്കി. അവർ മുന്നോട്ടുവച്ച സെപ്സിഫിക്കേഷൻ ഞങ്ങളുടെ ഷോർട് ഫിലിമിലും കൃത്യമായിരുന്നു. അങ്ങനെയാണ് ദിവാ എന്ന ഷോർട് ഫിലിമിലൂടെ ഞാനും ചെരാതുകളുടെ ഭാഗമാകുന്നത്. മറ്റു പലരെയും പരിഗണിച്ചിരുന്നെങ്കിലും ദിവായുടെ തിരക്കഥ ഇഷ്ടപ്പെട്ടതും ഷൂട്ടിംഗ് പൂർത്തിയാക്കി എന്നതും എന്നെയും ചെരാതുകളുടെ ഭാഗമാക്കി മാറ്റി. അതുകൊണ്ടു തന്നെ പോസ്റ്റ്പ്രൊഡക്ഷൻ ജോലികളിൽ ഒരു വലിയ സിനിമയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി. ഷോർട് ഫിലിം ചെയ്തിടത്തുനിന്നും വലിയ ഒരു സിനിമയുടെ ഭാഗമായത് ദൈവാനുഗ്രഹം എന്നാണ് ഞാൻ കരുതുന്നത്.
സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ മുന്പ് അച്ഛൻ നിർമാതാവായത് സഹായകമായോ?
സിനിമ കുടുംബം ആയിരുന്നില്ല എന്റേത്. 2002-ൽ ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന ഒരു സിനിമ മാത്രമാണ് അച്ഛൻ കെ.ജെ. ജേക്കബ് നിർമിച്ചത്. കാൻ ഫെസ്റ്റിവലിലടക്കം തെരഞ്ഞെടുക്കപ്പെട്ട ചിത്രം മദർ തേരസയുടെ കഥയായിരുന്നു പറഞ്ഞത്. അതിന്റെ സംഗീതം ബേണി ഇഗ്നേഷ്യസും വരികൾ എസ്. രമേശൻ നായരുമായിരുന്നു. തന്റെ സിനിമയിലെ അണിയറ പ്രവർത്തകരുമായി അച്ഛൻ എന്നും സൗഹൃദം പുലർത്തിയിരുന്നു. ഞങ്ങൾ കുടുംബമായി വിദേശത്തായിരുന്നു. നാട്ടിലെത്തിയ സമയത്ത് സംഗീത സംവിധായകൻ ഇഗ്നേഷ്യസ് സാറിനു മുന്നിൽ ഒരു അവസരത്തിൽ പാടി. അദ്ദേഹത്തിന്റെ പ്രചോദനമാണ് സംഗീത മേഖലയിലേക്കെത്തിച്ചത്. പിന്നീട് ആന്പല്ലൂർ ഷാബു സാറിനു കീഴിൽ സംഗീതം പഠിച്ചു തുടങ്ങി. സംഗീത സംവിധായകൻ അലസക്സ് പോളിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ടെക്നോളജിയിൽ കോഴ്സിനു ചേർന്നു.
കന്പോസിംഗ്, റിക്കാർഡിംഗ്, പ്രോഗ്രാമിംഗ്, വരികൾ എഴുതുന്നതടക്കം ഒരു ഗാനം പിറവിയെടുക്കുന്നതിന്റെ മുഴുവൻ പ്രവർത്തനങ്ങളുംഅവിടെ നിന്നും പഠിച്ചു. ബേണി ഇഗ്നേഷ്യസിലെ ബേണി അങ്കിളിന്റെ മകൻ ടാൻസണ് എന്റെ സുഹൃത്തായിരുന്നു. ടാൻസന്റെ ആവശ്യപ്രകാരം അവൻ ഒരുക്കിയ സംഗീതത്തിനു വേണ്ടി തമിഴിൽ വരികളെഴുതിയാണ് തുടക്കം. അങ്ങനെയാണ് മഴൈത്തുള്ളി... എന്ന തമിഴ് മ്യൂസിക് ആൽബത്തിലൂടെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സംഗീത സംവിധായകൻ മെജോ ജോസഫിനു വേണ്ടി സൊല്ലാമൽ എന്നൊരു തമിഴ് ആൽബത്തിനുവേണ്ടിയും വരികൾ എഴുതി. പാട്ടെഴുത്തിന് എനിക്കതു കരുത്തായി നിന്നയാളായിരുന്നു സമീപകാലത്തു നമ്മളെ വിട്ടുപിരിഞ്ഞ കവി എസ്. രമേശൻ നായർ. അദ്ദേഹത്തിന്റെ മാർഗ നിർദേശങ്ങൾ എഴുത്തിന്റെ വഴിയിൽ എനിക്കെന്നും കരുത്തായിരുന്നു. അച്ഛന്റെ ബന്ധങ്ങളും സംഗീതത്തിൽ എന്റെ ഗുരുനാഥൻ അലക്സ് പോൾ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സമയത്തു നിരവധിയാളുകളുമായി ബന്ധം സ്ഥാപിക്കാനായതുമാണ് സിനിമാ രംഗത്തേക്കു വരുന്നതിന് എന്നെ പ്രേരിപ്പിച്ചത്.
ആദ്യ സിനിമ ദിവായുടെ ഒരുക്കങ്ങളും അതിനുവേണ്ടിയുള്ള തയാറെടുപ്പുകളും എങ്ങനെയായിരുന്നു?
ഫീൽ ഗുഡിൽ തുടങ്ങി ഹൊറർ ത്രില്ലറിലേക്കെത്തുന്ന ജോണറിലുള്ള കഥയാണ് ദിവായുടേത്. ഇത്തരത്തിൽ ഒരു കഥ മറ്റൊരു സംവിധായിക മലയാളത്തിൽ പറഞ്ഞിട്ടില്ല എന്നതും എന്നെ ആകർഷിച്ചു. അതുകൊണ്ടു തന്നെ മലയാളത്തിലെ ശീലങ്ങളിൽനിന്നും മാറി ഹോളിവുഡ് സ്റ്റൈലിലുള്ള ഒരു കാഴ്ചാനുഭവം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. നമ്മുടെ ബജറ്റിലും പരിമിതികൾക്കുള്ളിൽനിന്നും നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്കു ചിത്രം എത്തിക്കണം എന്നാണ് ചിന്തിച്ചത്. ജെബിൻ ജയിംസാണ് തിരക്കഥ എഴുതിയത്. നിരവധി ഫെസ്റ്റിവലുകൾക്കു പോയതിനു ശേഷമാണ് ചെരാതുകൾ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഷോർട് ഫിലം എന്ന നിലയിൽ ദിവായിലെ സംഗീത വിഭാഗത്തിനു ഇതിനോടകം പത്തോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലയാളത്തിൽ ഞാനാദ്യമായി എഴുതിയതും ദിവായിലെ ഗാനത്തിനു വരികളാണ്. കഴിഞ്ഞ ഡിസംബറിൽ നാലു ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കോവിഡിന്റെ വെല്ലുവിളികളടക്കം പല പ്രതിബന്ധങ്ങളേയും മറി കടന്നു സിനിമ ഒരുക്കാൻ സാധിച്ചതിനു പിന്നിൽ സുഹൃത്തുക്കളായി ഒപ്പം നിന്ന ക്രൂവിന്റെ പിന്തുണ വലുതായിരുന്നു. തിരക്കഥ പൂർണമാക്കി ആരംഭിച്ചതുകൊണ്ട് അഭിനയിക്കുന്നവർക്ക് നേരത്തേ സീനും സംഭാഷണങ്ങളും നൽകിയിരുന്നു. അവർക്കും പരിശീലനത്തോടെ കൃത്യമായി അവതരിപ്പാക്കാനതു സഹായകമായി. ദിവാ എന്ന വാക്ക് ദിവാസ്വപ്നം എന്നതിൽനിന്നും ലഭിച്ചതാണ്. അതിന് അറബിക് ഭാഷയിൽ ഗിഫ്റ്റ് ഓഫ് ഗോഡ് എന്നൊരർഥമുണ്ട്. അച്ഛന്റെ സിനിമയുടെ പേര് ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണ്. എന്റെ ആദ്യ സിനിമാ പശ്ചാത്തലത്തിനും അതു യോജിച്ചതെന്നു തോന്നിയപ്പോഴാണ് അങ്ങനെ പേരു നൽകുന്നത്.
നിരവധിയാളുകൾക്കു പ്രചോദനമാണ് അനു അടക്കമുള്ള വനിതകളുടെ കടന്നു വരവ്. പുതിയ പ്രതീക്ഷകൾ എന്തൊക്കെയാണ്?
ഫീച്ചർ സിനിമകൾ ചെയ്യണമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള അവസരങ്ങൾ ഇപ്പോൾ തേടിയെത്തുന്നത് എന്നെപ്പോലെ ഒരു തുടക്കക്കാരിക്കു മുന്നോട്ടുള്ള യാത്രയ്ക്കു പ്രചോദനമാകുന്നു. സംഗീതം എനിക്കിഷ്ടമുള്ളതുകൊണ്ടു മ്യൂസിക് വീഡിയോകളും പ്രതീക്ഷിക്കാം. ശരിക്കും എന്നിൽ വിശ്വസിച്ച നിർമാതാവ് മാത്യു മാന്പ്ര സാറിനോടാണ് നന്ദി പറയുന്നത്. ദിവാ ചെയ്യുന്പോൾ സിനിമാ സംബന്ധിയായ ഒരു കോഴ്സും ഞാൻ പഠിച്ചിരുന്നില്ല. സിനിമ ചെയ്തു പരിചയവുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എനിക്കു നൽകിയ വിശ്വാസമാണ് ചെരാതുകളുടെ ഭാഗമായി ദിവായെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനായതിനു പിന്നിൽ. സിനിമാ സംവിധാനം ചെയ്യുന്നതിൽ എനിക്കെന്നും ആത്മവിശ്വാസം നൽകിയ സുഹൃത്തായിരുന്ന ആദർശ് പ്രമോദാണ് എന്റെ ഭർത്താവ്. രണ്ടു മാസം മുന്പായിരുന്നു ഞങ്ങളുടെ വിവാഹം. ദിവായുടെ സിനിമാറ്റോഗ്രഫി നിർവഹിച്ചതും പ്രമോദാണ്. പരിചയപ്പെട്ടു എട്ടു വർഷത്തോളമായിരുന്നെങ്കിലും ഒരേ മേഖലയിലുള്ളവരെന്നതും ഒരു ടീമായി ഒന്നിച്ചു ജോലി ചെയ്യാമെന്നതും വിവാഹത്തിലേക്കു ഞങ്ങളെ എത്തിച്ചു.
ലിജിൻ കെ. ഈപ്പൻ