ഒരഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ തന്നിലെ നടിയെ അനായാസേന അടയാളപ്പെടുത്തുന്നത് എത്രമേല്‍ സുന്ദരമായ കാഴ്ചയാണ്. രാഹുല്‍ റിജി നായര്‍ ചിത്രം ഖോ ഖോ കണ്ടുതീരുമ്പോള്‍ അത്തരമൊരു കാഴ്ചയിലൂടെ കടന്നുവന്ന അനുഭവമാണു സ്വന്തമാകുന്നത്. അതിനു നിമിത്തമാകുന്നതു മമിത ബൈജു എന്ന യുവനടിയും മമിത കൈയടക്കത്തോടെ സ്ക്രീനില്‍ പടര്‍ത്തിയ അഞ്ജുവെന്ന പത്താംക്ലാസുകാരിയും.
ഒമ്പതില്‍ പഠിക്കുമ്പോള്‍ സര്‍വോപരി പാലാക്കാരനിലൂടെ കിടങ്ങൂരില്‍ നിന്നു മലയാള സിനിമയിലെത്തിയ മമിത അഞ്ചു വര്‍ഷത്തിനിപ്പുറം ഓപ്പറേഷൻ ജാവയിലെയും ഖോഖോയിലെയും മിന്നും പ്രകടനത്തിലൂടെ പ്രേക്ഷകമനസുകളില്‍ ഹിറ്റാവുകയാണ്.
അല്‍ഫോണ്‍സ
ഹണീബി 2 ൽ ആസിഫലിയുടെ അനിയത്തി; കഥാപാത്രം സിസിലി. ഡാകിനിയിലെ ആരതി. ദിനേശ്ബാബുവിന്റെ കൃഷ്ണത്തിൽ നായകന്റെ ബെസ്റ്റ് ഫ്രണ്ട്; കഥാപാത്രം ചിത്ര. അമല്‍നീരദ് സിനിമ വരത്തനിലെ സാന്ദ്ര. സ്കൂള്ഡയറിയിലെ ഇന്ദു. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയിലെ ദേവിക. സൗബിന്റെ അനിയത്തിയായി വികൃതിയിലെ സുഹറ. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ കൊച്ചുമോള്.
നാലഞ്ചുകൊല്ലത്തിനുള്ളില് എട്ടൊമ്പതു പടങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ മമിത ഓപ്പറേഷന് ജാവയിലാണ് ആദ്യമായി മെയിന്‍ റോള്‍ ചെയ്തത്. അതില്‍ ബാലുവര്‍ഗീസിന്റെ കഥാപാത്രം ആന്റണിയുടെ ഇഷ്ടമായ അല്‍ഫോണ്‍സയെ ആരും അത്ര പെട്ടെന്ന് മറക്കില്ല.
തേപ്പുകാരിയോ?
നായകന്റെ കരണത്തടിക്കുകയും തേച്ചിട്ടുപോവുകയും ചെയ്ത അല്‍ഫോണ്‍സ. പ്രേക്ഷകര്‍ ഏറ്റെടുത്ത ആ വേഷത്തെക്കുറിച്ച് മമിത പറയുന്നത് ഇങ്ങനെ - ‘രണ്ടുതരം വിലയിരുത്തലുണ്ടായേക്കാമെന്ന് തരുണ്ചേട്ടന് അന്നേ പറഞ്ഞിരുന്നു. ചിലര്‍ തേപ്പുകാരിയെന്നു പറഞ്ഞേക്കാം. സാഹചര്യം കൊണ്ടാണ് അവള് പോയതെന്നു മനസിലാക്കുന്നവരും ഉണ്ടാവാം.
രണ്ടുതരത്തിലും അൽഫോൺസ ചര്‍ച്ചയായി. അതു തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം. തരുണ്ചേട്ടനു വേണ്ടിയിരുന്നതും അതാണ്. ഈ സിനിമയില്‍ത്തന്നെ ശരിക്കുള്ള തേപ്പ് എന്തെന്നു കാണിക്കുന്നുണ്ട്; മാത്യുതോമസിന്റെ കഥാപാത്രം ജെറിയുടെ അനുഭവത്തിലൂടെ. അല്‍ഫോണ്‍സയുടെ കാര്യത്തില്‍ സാഹചര്യം കൊണ്ടു സംഭവിച്ചതാണെന്നു ബാലു തന്നെ പിന്നീടു പറയുന്നുമുണ്ട്.’
ശരിക്കും അടിച്ചോ?
ആന്റണിയുടെ വർത്തമാനം ഇഷ്ടപ്പെടാതെ അല്‍ഫോണ്‍സ അയാളുടെ കവിളത്തടിക്കുന്ന ഒരു സീനുണ്ട് ഓപ്പറേഷന് ജാവയില്‍. ദേഷ്യവും സങ്കടവുമൊക്കെ ഇടകലര്‍ന്ന നിസഹായവസ്ഥയിലായിരുന്നു ഇരുവരും. അഭിനയമായിരുന്നുവെങ്കിലും ബാലുവിനു ചെറുതായി അടികൊണ്ടുവെന്നു മമിത തുറന്നുപറയുന്നു.
‘ഒറ്റ ടേക്കില്‍ തന്നെ സീന്‍ ഓകെയായി. ആ സീന്‍ എന്തിനെന്നു തരുണ്ചേട്ടന് കൃത്യമായി പറഞ്ഞുതന്നിരുന്നു. അടിക്കുന്ന സീന്‍ ആയതുകൊണ്ടുതന്നെ ഇമോഷണല്‍ കണ്ടിന്യൂയിറ്റിക്കായി ചില തയാറെടുപ്പുകള്‍ ചെയ്തിരുന്നു. ടേക്ക് ആകാറായപ്പോഴേക്കും ഞങ്ങള്‍ ആ സീനിനു വേണ്ട ഇമോഷണല്‍ ലെവലിലെത്തി. അടി കൊണ്ടാലും കുഴപ്പമില്ല. പെട്ടെന്നു നിര്‍ത്തുകയൊന്നും വേണ്ട...എന്നു ബാലുചേട്ടന് പറഞ്ഞിരുന്നു.’
ഡാകിനിയില്‍ നിന്നു ഖോഖോയില്‍...
ഡാകിനിയാണ് മമിത ആദ്യം വര്‍ക്ക് ചെയ്ത രാഹുല്‍ റിജി നായര്‍ സിനിമ. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കള്ളനോട്ട ത്തിനു ശേഷം രാഹുൽ സംവിധാനം ചെയ്ത സിനിമയാണു ഖോഖോ.
‘സ്ക്രിപ്റ്റ് വായിക്കാൻ തന്നപ്പോൾത്തന്നെ രജിഷ ചേച്ചിയാണു മരിയയാകുന്നതെന്ന് അറിഞ്ഞിരുന്നു. ആ ആവേശത്തിലാണ് വായിച്ചുതുടങ്ങിയത്. അവസാനഭാഗമൊക്കെ ആയപ്പോഴേക്കും ഞാന്‍ കരഞ്ഞുപോയി. അങ്ങനെ രാഹുലേട്ടനെ വിളിച്ചപ്പോഴാണ് ഞാനാണ് അഞ്ജുവാകുന്നതെന്ന് അറിഞ്ഞത്. ഇരട്ടിസന്തോഷമായി. കാരണം, ചേച്ചിയുമായി കുറേ സ്ക്രീന്‍സ്പേസ് കിട്ടുമല്ലോ.’
അല്‍ഫോണ്‍സയും അഞ്ജുവും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടോ അത്രതന്നെ വ്യത്യാസം ഈ രണ്ടു കഥാപാത്രങ്ങളുമായും തനിക്കുണ്ടെന്നു മമിത പറയുന്നു.
തയാറെടുപ്പുകള്‍
സ്കൂളിലെ ബാസ്കറ്റ് ബോള്‍ ടീമിലുണ്ടായിരുന്നു, അത്ലറ്റിക്സിനു പോകുമായിരുന്നു. പക്ഷേ, ഖോഖോയെപ്പറ്റി മമിതയ്ക്കു മുന്ധാരണയൊന്നുമില്ലായിരുന്നു. ‘ഷൂട്ടിംഗിനു മുന്നേ കോട്ടയത്തെ ഒരു സ്കൂളില്‍ സജു സാറിന്റെ ശിക്ഷണത്തിൽ ഒരു മാസത്തോളം ഖോഖോ പരിശീലിച്ചു. നാഷണല്‍, സ്റ്റേറ്റ് ലെവല്‍ പ്ലയേഴ്സിനൊപ്പമായിരുന്നു പരിശീലനം.’
അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയാണ് അഞ്ജു. നേരത്തേ പരിചയമുള്ള ചില കുട്ടികളുടെ സ്വഭാവമാണ് അഞ്ജുവിലേക്കു പകർത്താൻ ശ്രമിച്ചതെന്നും മമിത പറയുന്നു.
ഓഫ് സ്ക്രീനിലും കോച്ചിനെപ്പോലെ
ആഴങ്ങളില്‍ വേരോടിയ വേദനകളെ വകഞ്ഞുമാറ്റി കളിക്കളത്തില്‍ ആവേശത്തോടെ പെര്‍ഫോം ചെയ്യുന്ന അഞ്ജുവായി മാറുകയാണു മമിത. താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു സംവിധായകന്, രജിഷ, ശിവനായി വേഷമിട്ട രഞ്ജിത് ശേഖര്‍ ഉള്‍പ്പെടെയുള്ള ഫുള്‍ ക്രൂവിന്റെ സപ്പോര്ട്ടിലെന്നു മമിത.
‘ സംസ്ഥാന ദേശീയ തലങ്ങളിലെ ഖോഖോ കളിക്കാരില്‍നിന്ന് ഓഡിഷനിലൂടെ സെലക്ടായ പതിനാലു കുട്ടികളും പിന്നെ ഞാനും.
ഓഫ് സ്ക്രീനിലും ഞങ്ങള്‍ക്ക് ഒരു കോച്ചിനെപ്പോലെയായിരുന്നു രജിഷ ചേച്ചി. അഭിനയവുമായും അല്ലാതെയുമുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ചേച്ചി കൂടെനിന്നു. സ്ട്രസൊന്നുമില്ലാതെ തുറന്നു സംസാരിക്കാനായി.’
വളരെ കൂളായി അഞ്ജുവിലേക്ക് എത്താന്‍ അതു തുണച്ചുവെന്നു മമിത.
മഴയുള്ള ആ സീനില്‍
രജിഷയുമായി ഫോട്ടോഷൂട്ടില്‍ തുടങ്ങിയ അടുപ്പം പിന്നീടു സൗഹൃദമായി. മരിയ ടീച്ചറിന്റെ വീടിനു മുന്നില്‍ അഞ്ജു മഴയത്തു കരഞ്ഞു നില്ക്കുന്ന സീനാണ് ആദ്യമെടുത്തത്. ‘കണ്ടിന്യൂയിറ്റിയൊന്നുമില്ലാതെ ആ സീന്‍ ചെയ്യുമ്പോള്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അതിന്റെ തൊട്ടു മുന്നേ നടന്നതും അതിന്റെ മൂഡുമൊക്കെ രാഹുലേട്ടനില് നിന്നു മനസിലാക്കി ചെയ്തപ്പോള്‍ സീന്‍ ഓകെയായി.
രജിഷച്ചേച്ചിയുമായി ആദ്യമായി ഒന്നിച്ച സീനും അതാണ്. സീന്‍ കഴിഞ്ഞ് ഏറെ ടച്ചായി എന്നുപറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. അതൊക്കെ തുടക്കക്കാരിയായ എനിക്കു കിട്ടുന്ന മോട്ടിവേഷനാണ് ’- മമിത പറയുന്നു.
കോളറില്‍ കുത്തിപ്പിടിച്ച്..!
അഞ്ജുവിന്റെ കോളറില്‍ കുത്തിപ്പിടിച്ചു മരിയ സംസാരിക്കുന്ന ഒരു സീനുണ്ട് ഖോഖോയില്‍. അതേക്കുറിച്ചു മമിത പറയുന്നതിങ്ങനെ -
‘എനിക്കു ചേച്ചിയോട് ദേഷ്യത്തില്‍ സംസാരിക്കാനും ചേച്ചിക്ക് എന്നെ കോളറില്‍ പിടിച്ചു ഭിത്തിയോടു ചേര്ത്തുനിര്ത്താനുമൊക്കെ ഞങ്ങളുടെ അടുപ്പം കുറച്ചു പ്രയാസമുണ്ടാക്കി. ഒന്നുരണ്ട് ടേക്ക് എടുത്തപ്പോഴാണ് ഞങ്ങള്‍ക്ക് അതിനുള്ള പവര്‍ കിട്ടിയത്.
രണ്ടു കഥാപാത്രങ്ങള്‍ക്കും അത്തരമൊരു റേസിംഗ് ബിഹേവിയര്‍ ഉണ്ടെന്നു കാണിക്കുന്ന സീന്‍. ടീച്ചറിനോട് അഞ്ജു പറയാന്‍ പാടില്ലാത്തതു പറയുന്നതും ടീച്ചര്‍ അഞ്ജുവിന്റെ കോളറില്‍ പിടിക്കുന്നതുമെല്ലാം അതുകൊണ്ടാണ്. അതേക്കുറിച്ചു പിന്നീടു ഞങ്ങള്‍ ജോക്ക് പറഞ്ഞു ചിരിച്ചിട്ടുണ്ട്.’
ചില സീനുകള്‍ സ്പെഷലാണ്
‘ഹൃദയത്തോടു ചേര്ത്തുപിടിക്കാനായ സെറ്റ്...’ ഖോഖോ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്പോൾ മമിത പറഞ്ഞു. മഴയുള്ള ഒരു വൈകുന്നേരം സ്കൂള്‍ വരാന്തയില്‍ നിന്ന് മരിയടീച്ചറിനോട് അമ്മയെക്കുറിച്ചു പറഞ്ഞ് അഞ്ജു വിതുമ്പുന്നതുള്പ്പെടെ ചിലതൊക്കെ ഇപ്പോഴുമുണ്ട് മമിതയുടെ മനസില്‍.
സംഘര്‍ഷങ്ങളുടെ മഴ നനഞ്ഞുനില്ക്കുന്ന അഞ്ജുവിനു പിന്നീട് താന്‍ കാത്തുവച്ച ബൂട്ട് നല്കി മരിയ നടന്നകലുന്ന കാഴ്ചയുണ്ട് ഖോഖോയില്‍. ശരിക്കും മനസില്‍ തട്ടി കരഞ്ഞുതന്നെയാണ് രജിഷയും ആ സീന്‍ ചെയ്തതെന്ന് മമിത ഓർക്കുന്നു.
ടീച്ചറിനെ മിസ് ചെയ്യുമ്പോള്‍
മരിയ ടീച്ചറും അഞ്ജുവും വീണ്ടും സംസാരിച്ചുണ്ടാകുമോ...സിനിമ തീര്‍ന്നിട്ടും കഥയില്‍ നിന്നിറങ്ങാത്ത ചിലരെങ്കിലുമുണ്ടാവാം. അത്തരമൊരു ട്രോമ ഉണ്ടായിരുന്നതായി മമിത തന്നെ പറയുന്നു. ‘മണ്‍ട്രോത്തുരുത്തിലും വെസ്റ്റ് കല്ലട സ്കൂളിലുമൊക്കെയായി ഒന്നര മാസത്തോളം ഒന്നിച്ചുണ്ടായിരുന്നവർ ഒരുദിവസം നാനാവഴിക്കു പിരിഞ്ഞത് എന്നെ നന്നായി ബാധിച്ചു.
സിനിമയാണ്, നമ്മള് വര്‍ക്ക് ചെയ്യാന്‍ വന്നതാണ് എന്നൊക്കെ സമാധാനിച്ചുവെങ്കിലും ഫസ്റ്റ് ഔട്ട് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു. മരിയ ടീച്ചറിനെ കാണണമെന്നു തോന്നി. ഒന്നും സംസാരിക്കാതെയാണു പോയത്, ഏറെ മിസ് ചെയ്യുന്നു എന്നൊക്കെ പിന്നീടു രജിഷച്ചേച്ചിയെ കണ്ടപ്പോൾ പറഞ്ഞിരുന്നു! ’
രണ്ട്, ഫോര്‍, സൂപ്പര്‍ ശരണ്യ
സംസ്ഥാനതലത്തില്‍ വരെ മോഹിനിയാട്ടവും കുച്ചിപ്പുടിയും കളിച്ചിട്ടുള്ള മമിത സുഹൈല്‍ കുക്കുവിന്റെ ഡാന്‍സ് അക്കാദമിയില്‍ വെസ്റ്റേണിലും പരിശീലനം നേടിയിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ രണ്ടും പ്ലസ്ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന ഫോറും തണ്ണീര്മത്തന്ദിനങ്ങള്ക്കു ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയുമാണ് മമിതയുടെ അടുത്ത റിലീസുകള്‍.
രണ്ടില്‍ വിഷ്ണുവിന്റെ അനിയത്തി. സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ഫോറില്‍ സിദ്ധിഖിന്റെ മകള്‍. സൂപ്പര്‍ ശരണ്യയില്‍ മമിത സോനയായി സ്ക്രീനിലെത്തും. ‘ അര്ജുന് അശോകനും അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തുന്ന ഈ റൊമാന്റിക് കോമഡിയില്‍ എനിക്കൊരു വെറൈറ്റി വേഷമാണ് ’ - അച്ഛന് ഡോക്ടര്‍ കെ.ബൈജുവിനും അമ്മ മിനിക്കും സഹോദരന് മിഥുനുമൊപ്പം കിടങ്ങൂരിലെ വീട്ടിലിരുന്ന് മമിത പറയുന്നു.
ടി.ജി.ബൈജുനാഥ്